വിദേശികള്‍ വീടുകള്‍ വാങ്ങുന്നത് നിരോധിക്കാനൊരുങ്ങി ന്യൂസിലന്‍ഡ് ഭരണകൂടം. രാജ്യത്തെ പാര്‍പ്പിട പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് ഈ നടപടി. നിലവില്‍ പാര്‍പ്പിട പ്രതിസന്ധിയില്‍ വലയുന്ന യുകെ പോലെയുള്ള രാജ്യങ്ങള്‍ക്ക് മാതൃകയായേക്കാവുന്ന വിധത്തിലുള്ള നിയമനിര്‍മാണത്തിനാണ് ന്യൂസിലന്‍ഡ് തയ്യാറാകുന്നത്. റസിഡന്‍ഷ്യല്‍ വിസ കൈവശമുള്ളവര്‍ക്ക് മാത്രമേ ഇനി മുതല്‍ ഇവിടെ നിലവിലുള്ള വീടുകള്‍ വാങ്ങാനാകൂ.

വിദേശ ഡവലപ്പര്‍മാര്‍ക്കും വ്യക്തികള്‍ക്കും സ്വന്തമായി ഇനി പുതിയ വീടുകള്‍ മാത്രമേ വാങ്ങാനാകൂ. അടുത്ത വര്‍ഷം മുതലാണ് പുതിയ നിയമം പ്രാബല്യത്തിലാകുകയെന്ന് ഹൗസിംഗ് മിനിസ്റ്റര്‍ ഫില്‍ ടൈ്വഫോര്‍ും ലാന്‍ഡ് ഇന്‍ഫര്‍മേഷന്‍ മിനിസ്റ്റര്‍ യൂജിന്‍ സേജും പറഞ്ഞു. വിദേശികള്‍ വീടുകള്‍ വാങ്ങുന്നത് തദ്ദേശീയരായ കുടുംബങ്ങള്‍ ആദ്യമായി വീട് വാങ്ങാന്‍ എത്തുമ്പോള്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് മന്ത്രിമാര്‍ പറഞ്ഞു.

വസ്തുവില വല്ലാതെ ഉയരുന്നതാണ് ഇതിന് കാരണം. പുതിയ നിയമം പ്രോപ്പര്‍ട്ടികളുടെ വില ഉയരുന്നതിന് വിലങ്ങിടാനാണ് വിഭാവനം ചെയ്തിരിക്കുന്നത്. വികസിത രാജ്യങ്ങളില്‍ ഭവന രാഹിത്യ നിരക്ക് ഏറ്റവും കൂടുതലുള്ള രാജ്യമാണ് ന്യൂസിലന്‍ഡ്. പ്രോപ്പര്‍ട്ടി വില അനിയന്ത്രിതമായി വര്‍ദ്ധിച്ചതാണ് ഇതിന് കാരണം. കഴിഞ്ഞ ഒക്ടോബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ പോലും വസ്തു വില ചര്‍ച്ചയായിരുന്നു. കഴിഞ്ഞ പത്ത് വര്‍ഷങ്ങള്‍ക്കിടെ രാജ്യത്തെ വസ്തുവില 57 ശതമാനമാണ് വര്‍ദ്ധിച്ചത്.