ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

ലണ്ടൻ : ചരിത്രത്തിലെ ഏറ്റവും വലിയ ശമ്പള വർധനവുമായി ജോൺസൻ സർക്കാർ. 2020, യുകെ മലയാളികൾക്ക് സുവർണ്ണ വർഷം. 2020 ഏപ്രിലിൽ മുതൽ 3 മില്യൺ ഉദ്യോഗസ്ഥർക്ക് ഈ ആനുകൂല്യം ലഭ്യമാകും. ഏപ്രിൽ മുതൽ 25 വയസ്സിനു മുകളിലുള്ളവർക്ക് മണിക്കൂറിൽ 8.21 പൗണ്ടിൽ നിന്ന് 8.72 പൗണ്ടായി ശമ്പള വർദ്ധനവ് ലഭിക്കും.
6.2 ശതമാനത്തിന്റെ വർധനവ് പണപ്പെരുപ്പ നിരക്കിന്റെ നാലിരട്ടിയിലധികമാണ് ഒപ്പം കുറഞ്ഞ ശമ്പളമുള്ള ദശലക്ഷക്കണക്കിന് തൊഴിലാളികൾക്ക് ഇത് ഗുണം ചെയ്യുമെന്ന് സർക്കാർ വ്യക്തമാക്കി.2019 സെപ്റ്റംബറിലായിരുന്നു സാജിദ് ജാവിദ് ഈ പ്രഖ്യാപനം നടത്തിയത്.

വൻ മാറ്റങ്ങളുടെ ഒരു ഭരണകാലം തന്നെയാണ് ബോറിസ് ജോൺസൻ സർക്കാരിന്റേത്. പ്രധാനമന്ത്രി ബോറിസ് ജോൺസൺ ശമ്പള വർദ്ധനവിനെ പ്രശംസിച്ചു. എന്നാൽ ബിസിനസുകാർക്ക് ഇതൊരു തിരിച്ചടിയാകാൻ സാധ്യത ഉണ്ട്. സ്വതന്ത്ര ലോ പേ കമ്മീഷന്റെ കണക്കുകൾ പ്രകാരം, ദേശീയ ജീവിത വേതനത്തിൽ 51 ശതമാനം വർദ്ധനവ് 2016 ഏപ്രിലിൽ നിരക്ക് അവതരിപ്പിച്ചതിനുശേഷമുള്ള ഏറ്റവും വലിയ നിരക്കാണ്. 25 വയസ്സിന് താഴെയുള്ളവർക്കും അപ്രന്റീസുകൾക്കും കുറഞ്ഞ നിരക്കിൽ ശമ്പളം ലഭിക്കും.
എന്നാൽ ശമ്പള വർദ്ധനവ് ബിസിനസുകൾക്ക് ബുദ്ധിമുട്ടുള്ള സമയത്താണ് വന്നതെന്നും പല കമ്പനികളും വലിയ സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെടുമെന്നും ബ്രിട്ടീഷ് ചേംബർ ഓഫ് കൊമേഴ്‌സിലെ കോ-എക്‌സിക്യൂട്ടീവ് ഡയറക്ടർ ഹന്ന എസെക്‌സ് പറഞ്ഞു.

“നമ്മൾ ഒരു പുതിയ ദശാബ്ദത്തിലേക്ക് കടക്കുന്നു. ആളുകൾക്ക് കൂടുതൽ അവസരം നൽകി അവരെ സഹായിക്കുന്നവരായി നാം മാറണം.” പ്രധാനമന്ത്രി ബോറിസ് ജോൺസൻ പറഞ്ഞു. 2016 സെപ്റ്റംബറിൽ ചാൻസലർ ജാവിദ് ആദ്യമായി വർദ്ധനവ് പ്രഖ്യാപിച്ചപ്പോൾ, ദേശീയ ജീവിത വേതനം 2024 ഓടെ ശരാശരി വരുമാനത്തിന്റെ മൂന്നിൽ രണ്ട് ഭാഗത്തേക്ക് ഉയരുമെന്ന് പറഞ്ഞിരുന്നു. ഇത് ഇപ്പോൾ തന്നെ നടപ്പിലാക്കണമെന്ന് ട്രേഡ്സ് യൂണിയൻ കോൺഗ്രസ് ജനറൽ സെക്രട്ടറി ഫ്രാൻസെസ് ഒ ഗ്രേഡി പറഞ്ഞു. യുകെ മലയാളികൾ ഭൂരിഭാഗവും അടിസ്ഥാന വേതനം ലഭിക്കുന്നവരാകയാൽ ഇതിന്റെ ആനുകൂല്യം അവർക്ക് പ്രയോജനം ആയേക്കും.