നടിയെ ആക്രമിച്ച കേസിൽ ജയിലിലായപ്പോൾ മുതൽ തന്നെ ദിലീപിനെ പിൻതുണച്ച് രംഗത്ത് എത്തിയ പൂഞ്ഞാർ എംഎൽഎ പി.സി ജോർജിനൊപ്പം ജനപക്ഷ പാർട്ടിയിൽ സജീവമാകാനൊരുങ്ങി ദിലീപ്. ദിലീപിന്റെ രാഷ്ട്രീയ പ്രവേശനത്തിന്റെ ഭാഗമായുള്ള ചർച്ചകൾ ജയിലിൽ നിന്നു പുറത്തിറങ്ങിയാലുടൻ കേരള ജനപക്ഷം ആരംഭിക്കുമെന്നാണ് സൂചന. ഇതിന്റെ ഭാഗമായി വെള്ളിയാഴ്ച പി.സി ജോർജും, ദിലീപും കൂടിക്കാഴ്ച നടത്തും.
കഴിഞ്ഞ 58 ദിവസമായി ദിലീപ് നടിയെ ആക്രമിച്ച കേസിൽ ജയിലിൽ കഴിയുകയായിരുന്നു. ഇതിനിടെ ദിലീപിനെതിരായാണ് സംസ്ഥാനത്തെ ഭരണ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളെല്ലാം പ്രതികരിച്ചത്. ദിലീപിന്റെ ജയിൽവാസം പരമാവധി നീട്ടാനാണ് സംസ്ഥാനം ഭരിക്കുന്ന രാഷ്ട്രീയ പാർട്ടി ശ്രമിച്ചിരുന്നത്. സി.പി.എമ്മും സംസ്ഥാന സർക്കാരിലെ ഒരു വിഭാഗവുമാണ് തന്നെ ജയിലിൽ അടച്ചതിനു പിന്നിലെന്നു പോലും ദിലീപ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ആരോപിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് ദിലീപിനെ പിൻതുണച്ച് പി.സി ജോർജ് എം.എൽഎ നേരിട്ട് രംഗത്ത് എത്തിയത്. ദിലീപിനു വേണ്ട ജോർജും, മകൻ ഷോൺ ജോർജും ചാനലുകളിൽ നേരിട്ടെത്തി ഘോരഘോരം വാദിച്ചു. ജയിലിലായിരുന്നു ദിലീപ് ഈ വിവരങ്ങളെല്ലാം കൃത്യമായി അറിയുന്നുണ്ടായിരുന്നു. ദിലീപ് കുറ്റക്കാരനല്ലെന്നും ഒരു വിഭാഗം ദിലീപിനെ കേസിൽ കുടുക്കുകയായിരുന്നു എന്നുമായിരുന്നു പി.സി ജോർജിന്റെ വാദം. ഇതിനിടെയാണ് ഇപ്പോൾ ദിലീപിനു ജാമ്യവും ലഭിച്ചിരിക്കുന്നത്. ദിലീപിനു ജാ്മ്യം ലഭിച്ച് വീട്ടിലെത്തിയതിനു പിന്നാലെ ആദ്യം വിളിച്ചത് പി.സി ജോർജിനെയായിരുന്നു. തനിക്കു പിൻതുണ നൽകിയതിനു നന്ദി അറിയിച്ച ദിലീപ് ജോർജിനോടു തന്റെ പിൻതുണ എന്നും ഉണ്ടാകുമെന്ന ഉറപ്പും നൽകി.
ഇതോടെയാണ് പി.സി ജോർജ് ദിലീപിനോടു രാഷ്ട്രീയത്തിൽ പ്രവേശിക്കാനുള്ള താല്പര്യം ചോദിച്ചത്. ദിലീപ് ഇതിനോടു ആദ്യം പ്രതികരിച്ചില്ലെങ്കിലും ജോർജിന്റെ നിർബന്ധത്തിനു വഴങ്ങി വിഷയം ചർച്ച ചെയ്യാമെന്നു സമ്മതിക്കുകയായിരുന്നു. കേരളത്തിൽ പി.സി ജോർജിനു ഇപ്പോൾ പൊതുവിൽ ഒരു ജനസമ്മതിയുണ്ട്. ഇത് ദിലീപിലൂടെ വളർത്തിയെടുക്കുകയാണ് ഇപ്പോൾ ലക്ഷ്യമിടുന്നത്.