ബാഴ്‌സലോണയില്‍ നിന്നും പിഎസ്ജിയിലേക്ക് ലോക റെക്കോര്‍ഡ് തുകയ്ക്ക് കൂടുമാറിയ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറിന്റെ കുറ്റസമ്മതം ഫ്രഞ്ച് ക്ലബ്ബില്‍ പുതിയ വിവാദത്തിലേക്ക്. അഞ്ച് മാസം മുമ്പ് സ്റ്റാര്‍ സ്‌ട്രൈക്കര്‍ കവാനിയുമായി താന്‍ പരസ്യമായി പോരിലേര്‍പ്പെട്ടിരുന്നുവെന്നും അത് പിന്നീട് പരിഹരിച്ചുവെന്നുമാണ് നെയ്മര്‍ ഖേദം പ്രകടിപ്പിച്ചത്.

സ്‌പോട്ട് കിക്ക് ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് നെയ്മറും കവാനിയും തമ്മില്‍ മൈതാന മധ്യത്ത് വെച്ച് പരസ്യമായി കൊമ്പു കോര്‍ത്തിരുന്നു. തുടര്‍ന്ന് പിഎസ്ജിയില്‍ താരങ്ങള്‍ തമ്മില്‍തല്ലാണെന്നും നെയ്മറിന് പ്രത്യേക പരിഗണന നല്‍കുന്നുവെന്നും ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, ഇത്തരത്തില്‍ യാതൊരുവിധ പ്രശ്‌നങ്ങളും ക്ലബ്ബില്‍ ഇല്ലെന്ന് പിഎസ്ജി വ്യക്തമാക്കിയിരുന്നു.

എന്തായിരുന്നു പ്രശ്‌നം എന്നതിനേക്കാള്‍ വലിയ സംസാരമാണ് പുറത്ത് നടന്നത്. കവാനിയുമായി ആ സമയത്ത് പ്രശ്‌നങ്ങളുണ്ടായിരുന്നു. എന്നാല്‍, പിന്നീട് അതെല്ലാം പരിഹരിച്ചുവെന്നാണ് ടിവി ഗ്ലോബോ എന്ന മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നെയ്മര്‍ വ്യക്തമാക്കിയത്. പ്രശ്‌നവുമായി ബന്ധപ്പെട്ട് താനും കവാനിയും സംസാരിച്ചുവെന്നും ആരുടെയും ഇടപെടല്‍ ഇല്ലാതെ പ്രശ്‌നം പരിഹരിച്ചുവെന്നും നെയ്മര്‍ വ്യക്തമാക്കി.

അതേസമയം, ക്ലബ്ബില്‍ നെയ്മറിന് കൂടുതല്‍ പരിഗണന നല്‍കുന്നുണ്ടെന്ന വാദം ഇതോടെ ശക്തമായി. സ്‌പോട്ട് കിക്ക് ഡ്യൂട്ടികള്‍ കവാനിയില്‍ നിന്നും നെയ്മര്‍ തര്‍ക്കിച്ച് വാങ്ങിയത് താരത്തിന് ടീമിലുള്ള മേധാവിത്വം തെളിയിക്കുന്നതാണെന്നാണ് വിലയിരുത്തലുകള്‍.