എന്‍എച്ച്എസ് ഡ്രഗ് അഡിക്ടുകളെ സൃഷ്ടിക്കുന്നതായി റിപ്പോര്‍ട്ട്. രോഗികള്‍ക്ക് മോര്‍ഫിനടക്കമുള്ള പെയിന്‍ കില്ലറുകള്‍ നല്‍കുന്നതിന്റെ നിരക്ക് ഗണ്യമായി വര്‍ധിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. നടപടിക്കെതിരെ മുന്നറിയിപ്പുമായി ഡോക്ടര്‍മാര്‍ രംഗത്തു വന്നിട്ടുണ്ട്. മോര്‍ഫിന്‍ തുടങ്ങിയ അഡിക്ഷന്‍ ഉണ്ടാക്കുന്ന ഏകദേശം 24 മില്ല്യണ്‍ ഡ്രഗുകളാണ് 2017ല്‍ രോഗികള്‍ക്ക് വിതരണം ചെയ്തിരിക്കുന്നത്. ശരാശരി ഒരു മണിക്കൂറില്‍ 2,700 പായ്ക്കറ്റുകള്‍ തോതിലാണ് വിതരണം നടന്നിരിക്കുന്നതെന്നും കണക്കുകള്‍ പറയുന്നു. അതീവ ഗൗരവത്തിലെടുക്കേണ്ട കണക്കാണിത്. എന്‍എച്ച്എസ് ഡ്രഗ് അഡിക്ടുകളെ സൃഷ്ടിക്കുന്നതായി മുന്‍ ഡ്രഗ് കൗണ്‍സിലര്‍ ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. അഡിക്ഷന്‍ ഉണ്ടാക്കുന്ന ഇത്തരം മരുന്നുകള്‍ പെട്ടന്നുള്ള രോഗ ശാന്തിക്ക് വേണ്ടിയാണ് ഡോക്ടര്‍മാര്‍ പ്രിസിക്രൈബ് ചെയ്യുന്നതെന്ന് റോയല്‍ കോളേജ് ഓഫ് ജിപി വ്യക്തമാക്കി. ഒപിയോഡ്‌സ് മരുന്നുകളായ മോര്‍ഫിന്‍, ട്രാമഡോള്‍ തുടങ്ങിയ മരുന്നുകള്‍ വിപണിയിലെ ഏറ്റവും ശക്തിയേറിയ പെയിന്‍ കില്ലറുകളാണ്. ഇവയ്ക്ക് അഡിക്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്.

ഇത്തരം അഡിക്ടീവ് മരുന്നുകളുടെ ദുരുപയോഗം മനുഷ്യന്റെ ജീവനെടുക്കാന്‍ വരെ സാധ്യതകളുണ്ട്. 2016-17 കാലഘട്ടത്തില്‍ ബ്രിട്ടനിലെ 2 മില്ല്യണിലധികം വരുന്ന തൊഴിലെടുക്കുന്ന പ്രായക്കാര്‍ പെയിന്‍ കില്ലറുകള്‍ ഉപയോഗിക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. ഇത്രയും പേര്‍ ഉപയോഗിക്കുന്ന പ്രിസ്‌ക്രിപ്ഷനുകള്‍ അവര്‍ക്ക് വേണ്ടി ഡോക്ടര്‍മാര്‍ എഴുതി നല്‍കിയവയല്ല എന്നുള്ളതാണ് വാസ്തവം. ശരാശരി ഒരു മണിക്കൂറില്‍ 2,700 പായ്ക്കറ്റുകള്‍ തോതില്‍ 23.8 മില്ല്യണ്‍ ഒപിയോഡ് പെയിന്‍ കില്ലറുകളാണ് 2017 വിതരണം ചെയ്തിരിക്കുന്നത്. 2007ലേക്കാളും 10 മില്ല്യണ്‍ പ്രിസ്‌ക്രിപ്ഷനുകളാണ് 2017ല്‍ രോഗികള്‍ക്ക് നല്‍കിയിരിക്കുന്നത്. ലണ്ടനേക്കാളും നാല് മടങ്ങ് കൂടുതലാണ് നോര്‍ത്തേണ്‍ ഇഗ്ലണ്ടില്‍ അഡിക്ഷനുണ്ടാക്കുന്ന പെയിന്‍ കില്ലറുകള്‍ പ്രിസ്‌ക്രൈബിംഗ് നടന്നിരിക്കുന്നത്. ബിബിസി നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നിരിക്കുന്നത്. ഒപിയോഡ് സംബന്ധിയായ ഡ്രഗുകളുടെ ദുരുപയോഗം മൂലം ജീവഹാനി സംഭവിക്കുന്നവരുടെ എണ്ണത്തില്‍ സമീപകാലത്ത് ഗണ്യമായ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

ഇഗ്ലണ്ടിലും വെയില്‍സിലുമാണ് ഇത്തരം മരണനിരക്ക് കൂടിയിരിക്കുന്നത്. ഡ്രഗ് ദുരൂപയോഗത്താല്‍ 2016ല്‍ മാത്രം മരിച്ചവരുടെ എണ്ണം ഏകദേശം 3,700 ആണ്. ഇവരില്‍ 2000ത്തിലധികം പേരുടെ ജിവനെടുത്തത് ഒപിയോഡ് ഡ്രഗിന്റെ ഉപയോഗം മൂലമാണെന്ന് ദ ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിറ്റിക്‌സിന്റെ കണക്കുകള്‍ പറയുന്നു. ഹെറോയിന്‍ ഉപയോഗം മൂലമുള്ള മരണം സംഭവിച്ചവരും ഈ കണക്കുകളില്‍ ഉള്‍പ്പെടും. ഒപിയോഡ്‌സുകളുടെ ദുരുപയോഗം വളരെ ചെറിയ പ്രായത്തില്‍ തന്നെ ആരംഭിക്കുന്നു. എനിക്ക് 14 വയസ്സുള്ളപ്പോഴാണ് ആദ്യമായി പെയിന്‍ കില്ലറുകള്‍ പ്രിസ്‌ക്രൈബ് ചെയ്യപ്പെടുന്നത്. ശരീരത്തിന്റെ ചലനങ്ങളിലും തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും ഒരു ലഹരി പോലെയാണ് ഇവ പ്രവര്‍ത്തിക്കുകയെന്ന് നിക്കി ഹാരി പറയുന്നു. വിവിധ സര്‍ജറികള്‍ക്കായി നിരവധി പെയിന്‍ കില്ലറുകള്‍ നിക്കി ഹാരി ഉപയോഗിച്ചിട്ടുണ്ട്. ഇവ പിന്നീട് അഡിക്ഷനായി മാറുകയായിരുന്നു. എന്റെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി ഓപ്പറേഷനുകള്‍ നടന്നിട്ടുണ്ട്. ഈ സമയത്ത് പെയിന്‍ കില്ലറുകള്‍ ലഭ്യമാകുമെന്നതായിരുന്നു എന്റെ ആശ്വാസം നിക്കി പറയുന്നു. യുകെ അഡിക്ഷന്‍ ട്രീറ്റ്‌മെന്റിനായി ജോലി ചെയ്യുകയാണ് നിക്കി ഹാരി ഇപ്പോള്‍. ജിപിമാര്‍ ഇത്തരം മരുന്നുകള്‍ പ്രിസ്‌ക്രൈബ് ചെയ്യുന്നതിന് മുന്‍പ് നിരവധി ചോദ്യങ്ങളും പരിശോധനകളും നടത്തേണ്ടതുണ്ടെന്ന് നിക്കി കൂട്ടിച്ചേര്‍ത്തു.