ലണ്ടന്‍: നിശ്ചയിച്ചിരിക്കുന്ന എട്ട് മിനിറ്റിനുള്ളില്‍ ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് അരികിലെത്താന്‍ ആംബുലന്‍സുകള്‍ പരാജയപ്പെടുന്നു. അതീവ പ്രാധാന്യമുള്ള കോളുകളുടെ എണ്ണത്തില്‍ കാര്യമായ വെട്ടിക്കുറയ്ക്കലുകള്‍ വരുത്തിയിട്ടും രോഗികള്‍ക്ക് അരികില്‍ എത്താന്‍ ആംബുലന്‍സുകള്‍ വൈകുന്നതായാണ് വിവരം. രാജ്യത്തെ 10 ആംബുലന്‍സ് ട്രസ്റ്റുകളില്‍ നടത്തിയ ട്രയലുകളിലാണ് ഈ പ്രശ്‌നത്തേക്കുറിച്ചുള്ള സൂചനകള്‍ ലഭിച്ചത്. ആംബുലന്‍സ് സേവനം മെച്ചപ്പെടുത്താനുള്ള നീക്കങ്ങളുടെ ഭാഗമായാണ് ട്രയല്‍ നടത്തിയത്.

എട്ട് മിനിറ്റ് എന്ന ലക്ഷ്യത്തില്‍ 75 ശതമാനം സര്‍വീസുകള്‍ എങ്കിലും നടത്തുന്നതിനായാണ് അതീവ പ്രാധാന്യമുള്ള കോളുകളുടെ എണ്ണത്തില്‍ കുറവ് വരുത്തിയത്. എന്നാല്‍ 2014 ജനുവരി മുതലുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നതനുസരിച്ച് എട്ട് മിനിറ്റ് എന്ന ടാര്‍ജറ്റില്‍ ആംബുലന്‍സുകള്‍ എത്തുന്നില്ല എന്നാണ്. ആയിരക്കണക്കിന് സംഭവങ്ങള്‍ അര്‍ജന്റ് കാറ്റഗറിയില്‍ നിന്ന് ഒഴിവാക്കിയിട്ടും ഈ ലക്ഷ്യം നിറവേറാന്‍ കഴിയാത്തത് ഗുരുതരമായി പ്രശ്‌നമാണെന്ന് വിലയിരുത്തപ്പെടുന്നു.

സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന ടാര്‍ജറ്റ് നിറവേറാനായി എന്‍എച്ച്എസ് കോളുകളുടെ പ്രാധാന്യം നിശ്ചയിക്കുന്നതും അത് പൂര്‍ത്തിയാക്കാന്‍ ആംബുലന്‍സുകള്‍ക്ക് സാധിക്കാത്തതും മൂലം ആയിരക്കണക്കിന് ജീവനുകള്‍ക്കാണ് ഭീഷണിയുണ്ടാകുന്നതെന്ന് യൂണിയനുകള്‍ കുറ്റപ്പെടുത്തുന്നു. ഇതു മൂലം അത്യാവശ്യമായി ചികിത്സ വേണ്ടി വരുന്ന ചില രോഗികളെങ്കിലും അവഗണിക്കപ്പെടാറുണ്ടെന്ന് ആംബുലന്‍സ് സ്റ്റാഫ് യൂണിയന്‍ ജിഎംബി ആരോപിക്കുന്നു.