എന്‍എച്ച്എസ് ബജറ്റ് നാല് ശതമാനമെങ്കിലും വര്‍ദ്ധിപ്പിക്കണമെന്ന് ടോറി എംപി സാറ വോളാസ്റ്റണ്‍. കോമണ്‍സ് ഹെല്‍ത്ത് കമ്മിറ്റിയുടെ മുന്‍ അധ്യക്ഷയും മുന്‍ ജിപിയുമാണ് ഈ മുതിര്‍ന്ന ടോറി എംപി. മൂന്ന് വര്‍ഷത്തെ പ്രതിവര്‍ഷ വര്‍ദ്ധന മാത്രമാണ് എന്‍എച്ച്എസ് ബജറ്റില്‍ വരുത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇത് മതിയാകില്ലെന്ന് അവര്‍ പറഞ്ഞു. ദീര്‍ഘകാല ശരാശരിയായ 3.7 ശതമാനത്തിലും ഏറെയാകാണം ബജറ്റെന്ന് വൊളാസ്റ്റണ്‍ പ്രധാനമന്ത്രി തെരേസ മേയോട് ആവശ്യപ്പെട്ടു. വിന്റര്‍ പ്രതിസന്ധികള്‍ ആവര്‍ത്തിക്കുന്നത് തടയുന്നതിനായി ഹെല്‍ത്ത് സര്‍വീസ് ഫണ്ടിംഗ് രീതികള്‍ പൊളിച്ചെഴുതുമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു.

എന്‍എച്ച്എസ് ചെലവുകള്‍ പരിഹരിക്കുന്നതിനായി ഹൗസ്‌ഹോള്‍ഡ് ടാക്‌സ് ബില്ലില്‍ 2000 പൗണ്ടെങ്കിലും വര്‍ദ്ധനയുണ്ടാകുമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസ്‌കല്‍ സ്റ്റഡീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വൊളാസ്റ്റണ്‍ ഈ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. വെയിറ്റിംഗ് ടൈം ടാര്‍ജറ്റുകള്‍ കൈവരിക്കണമെങ്കില്‍ നികുതി വര്‍ദ്ധിപ്പിക്കണമെന്നാണ് ഇക്കണോമിക് തിങ്ക് ടാങ്കായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസ്‌കല്‍ സ്റ്റഡീസ് പറയുന്നത്. പ്രതീക്ഷിക്കുന്നതിലും കുറവാണ് അനുവദിക്കുന്ന ഫണ്ടിംഗ് എങ്കില്‍ അത് ദുരന്തമാകുമെന്ന് അവര്‍ പറഞ്ഞു.

മൂന്ന് ശതമാനമെന്നാണ് കേള്‍ക്കുന്നത്. അത് ഒട്ടും മതിയാകില്ല. എന്‍എച്ച്എസിന്റെ തുടക്കം മുതലുള്ള ഫണ്ടിംഗിന്റെ ദീര്‍ഘകാല ശരാശരി 3.7 ശതമാനമാണ്. ഇത് നാല് ശതമാനമെങ്കിലുമാക്കി ഉയര്‍ത്തണം. അതും അടിയന്തരമായി ചെയ്യേണ്ടതുണ്ട്. കഴിഞ്ഞ എട്ട് വര്‍ഷക്കാലമായി എന്‍എച്ച്എസ് അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഫണ്ട് വെട്ടിച്ചുരുക്കലിനാണ് വിധേയമായിട്ടുള്ളത്. ഇതില്‍ നിന്ന് കരകയറണമെങ്കില്‍ കൂടുതല്‍ പണം ആവശ്യമാണെന്ന് അവര്‍ വ്യക്തമാക്കി.