ലണ്ടന്‍: എന്‍എച്ച്എസ് ചീഫ് എക്‌സിക്യൂട്ടീവ് സര്‍ ലിയോനാര്‍ഡ് ഫെന്‍വിക്കിനെ സ്ഥാനത്തു നിന്ന് നീക്കം ചെയ്തു. ഏറ്റവും കൂടുതല്‍ കാലം ഈ പദവിയിലിരുന്ന ഫെന്‍വിക്കിനെ പെരുമാറ്റദൂഷ്യത്തിന്റെ പേരിലാണ് പുറത്താക്കിയിരിക്കുന്നത്. ഇദ്ദേഹത്തിനെതിരെയുള്ള ആരോപണങ്ങളില്‍ ഈ വര്‍ഷം ആദ്യം മുതല്‍ തന്നെ അന്വേഷണം ആരംഭിച്ചിരുന്നു. ദി ന്യൂകാസില്‍ അപ്പോണ്‍ ടൈന്‍ ഹോസ്പിറ്റല്‍ ട്രസ്റ്റ് മേധാവികൂടിയായ ഫെന്‍വിക്ക് നിര്‍ബന്ധിത അവധിയിലാണ് ഇപ്പോള്‍ ഉള്ളത്. ആരോപണങ്ങള്‍ക്കെതിരെ അദ്ദേഹം അപ്പീല്‍ നല്‍കിയിരുന്നു.

സ്ഥാനത്തു നിന്ന് നീക്കം ചെയ്യാനുള്ള കാരണങ്ങള്‍ ഇപ്പോഴും ദുരൂഹമായി തുടരുകയാണ്. അന്വേഷണവും മറ്റ് നടപടികളും തുടരുന്നതിനാല്‍ ഇതേക്കുറിച്ച് പ്രതികരിക്കാനാകില്ലെന്ന് ട്രസ്റ്റ് അറിയിച്ചു. ഗുരുതര സ്വഭാമവമുള്ള കുറ്റങ്ങളാണ് അദ്ദേഹം ചെയ്തതെന്നാണ് വിവരം. അതുകൊണ്ടുതന്നെ എന്‍എച്ച്എസ് കൗണ്ടര്‍ ഫ്രോഡ് ആന്‍ഡ് സെക്യൂരിറ്റി സര്‍വീസില്‍ ട്രസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. മോശം പെരുമാറ്റം, ട്രസ്റ്റ് ഭരണത്തിലെ പ്രശ്‌നങ്ങള്‍, ധനവിനിയോഗത്തിലെ തിരിമറികള്‍ എന്നിവയാണ് ഇദ്ദേഹത്തിനെതിരെ അച്ചടക്ക സമിതിക്ക് ലഭിച്ച പരാതികളെന്നാണ് വിവരം.

ട്രസ്റ്റിനു പുറത്തുനിന്നുള്ള മുതിര്‍ന്ന എച്ച്ആര്‍ വിദഗ്ദ്ധനാണ് അന്വേഷണം നടത്തിയത്. റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം ഫെന്‍വിക്കിന് വിശദീകരണത്തിന് സമയം നല്‍കിയിരുന്നു. രണ്ടു ദിവസം നീണ്ട ഹിയറിംഗിനു ശേഷം അദ്ദേഹത്തിനെതിരെയുള്ള ആരോപണങ്ങള്‍ അച്ചടക്ക സമിതി സ്ഥിരീകരിക്കുകയായിരുന്നു. പാനലാണ് ഇദ്ദേഹത്തിനെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. ന്യൂകാസില്‍ ഹോസ്പിറ്റല്‍ ട്രസ്റ്റില്‍ 40 വര്‍ഷം ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.