ഹെല്‍ത്ത് സെക്രട്ടറി ജെറമി ഹണ്ടിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ബ്രിട്ടന്റെ പൊതു ആരോഗ്യ രംഗം രൂക്ഷമായ പ്രതിസന്ധി നേരിടുകയാണെന്ന് മുന്നറിയിപ്പുമായി ഡോക്ടര്‍മാര്‍. രോഗികളുടെ സുരക്ഷ ഭീഷണിയിലാണെന്ന് 80 ശതമാനത്തോളം വരുന്ന എന്‍എച്ച്എസ് ഡോക്ടര്‍മാര്‍ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി. പുതിയ മുന്നറിയിപ്പ് സര്‍ക്കാരിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്‍എച്ച്എസ് ഫണ്ടുകള്‍ വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനമോന്നും എടുത്തിട്ടില്ല. ജീവനക്കാരുടെ ദൗര്‍ലഭ്യവും, നിലവിലുള്ള ജീവനക്കാരുടെ മേല്‍ വര്‍ദ്ധിച്ചു വരുന്ന അധിക ജോലിഭാരവും, ആവശ്യമായ ഫണ്ടുകള്‍ അനുവദിക്കാത്തതും എന്‍എച്ച്എസിനെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണെന്ന് ഡോക്ടര്‍മാരുടെ നേതാക്കള്‍ ചൂണ്ടികാണിക്കുന്നു. ആത്മവീര്യം നഷ്ടപ്പെട്ട തൊഴിലാളികളുള്ള ഇടമായി എന്‍എച്ച്എസ് മാറികഴിഞ്ഞുവെന്നാണ് ഡോക്ടര്‍മാര്‍ കരുതുന്നതെന്ന് റോയല്‍ കോളേജ് ഓഫ് ഫിസിഷ്യന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

വര്‍ദ്ധിച്ചു വരുന്ന ജോലി ഭാരത്തിന് അനുശ്രുതമായി ജോലി ചെയ്യാന്‍ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് കഴിയുന്നില്ലെന്നും ഞങ്ങള്‍ റോബോട്ടുകളല്ലെന്നും ഡോക്ടര്‍മാര്‍ പ്രതികരിക്കുന്നു. തണുപ്പ് കാലത്ത് ഉള്‍പ്പടെ കടുത്ത ജോലിഭാരം കൊണ്ട് ഡോക്ടര്‍മാര്‍ ദുരിതം അനുഭവിച്ചുവെന്നത് തികച്ചും ആശങ്കയുളവാക്കുന്ന വാര്‍ത്തയാണെന്ന് ആര്‍സിപി പ്രസിഡന്റ് പ്രൊഫസര്‍ ജെയിന്‍ ഡാക്കര്‍ പറഞ്ഞു. കഴിഞ്ഞ കാലങ്ങളെക്കാളും എന്‍എച്ച്എസ് പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനുള്ള പരിശ്രമങ്ങള്‍ നടന്നിരുന്നു. പുതിയ സാഹചര്യങ്ങള്‍ വളര്‍ത്തിയെടുക്കാനും ശ്രമങ്ങള്‍ ഉണ്ടായി. നിലവിലുള്ള സാഹചര്യങ്ങളുമായി നമുക്ക് മുന്നോട്ടു പോകാന്‍ കഴിയില്ലെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. മുന്നോട്ടുള്ള പോക്കില്‍ ജീവനക്കാരുടെ കുറവ് പരിഹരിക്കണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

പ്രശ്‌നങ്ങള്‍ യുദ്ധകാല അടിസ്ഥാനത്തില്‍ പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ എന്‍എച്ച്എസ് സംവിധാനങ്ങള്‍ തകര്‍ച്ചയിലാകുമെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കി. എന്‍എച്ച്എസ് വളരെയധികം തിരക്കു പിടിച്ച സമയത്തിലൂടെയാണ് കടന്നുപോകുന്നത് എന്നു മനസ്സിലാക്കിയാണ് ഈ വര്‍ഷം വിന്ററില്‍ 437 മില്ല്യണ്‍ പൗണ്ടിന്റെ അധിക തുക അനുവദിച്ചത്. ഇത് കൂടാതെ കഴിഞ്ഞ ബജറ്റില്‍ അതീവ പ്രധ്യാന്യം നല്‍കി അടുത്ത രണ്ട് വര്‍ഷത്തെ എന്‍എച്ച്എസ് പ്രവര്‍ത്തന ഫണ്ടിലേക്ക് 2.8ബില്ല്യണ്‍ അധിക തുക നീക്കിയിരിപ്പും നടത്തിയതായി ഡിപാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് ആന്റ് സോഷ്യല്‍ കെയര്‍ വക്താവ് പറഞ്ഞു.