ജീവനക്കാരുടെ അപര്യാപ്തതമൂലം എന്‍എച്ച്എസ് ക്യാന്‍സര്‍ സര്‍വീസ് പ്രവര്‍ത്തനങ്ങള്‍ താറുമാറാവുന്നു. ഇംഗ്ലണ്ടിലെ വിവിധ ആശുപത്രികളായി ഏതാണ്ട് 400 ഓളം സ്‌പെഷ്യലിസ്റ്റ് ക്യാന്‍സര്‍ നഴ്‌സ്, കീമോതെറാപ്പി നഴ്‌സ്, പാലിയേറ്റീവ് കെയര്‍ നഴ്‌സ്, ക്യാന്‍സര്‍ സപ്പോര്‍ട്ട് വര്‍ക്കേഴ്‌സ് തുടങ്ങിയ തസ്തികകളിലാണ് ഒഴിവ് വന്നിരിക്കുന്നത്. മാക്മില്ലന്‍ ക്യാന്‍സര്‍ സ്‌പ്പോര്‍ട്ട് എന്ന ചാരിറ്റി ഗ്രൂപ്പ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് എന്‍എച്ച്എസ് പ്രതിസന്ധി വ്യക്തമായിരിക്കുന്നത്. രോഗികള്‍ക്ക് മരുന്ന് നല്‍കുക, പാലിയേറ്റീവ് കെയര്‍ തുടങ്ങി കാന്‍സര്‍ ബാധിതര്‍ക്ക് ആശുപത്രി നല്‍കുന്ന സേവനങ്ങള്‍ പലതും ജീവനക്കാരുടെ ദൗര്‍ലഭ്യം മൂലം മുടങ്ങാന്‍ സാധ്യതയുണ്ട്. രാജ്യത്തെ ക്യാന്‍സര്‍ രോഗികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരികയാണ്. രോഗികളുടെ എണ്ണത്തിന് അനുസരിച്ചുള്ള ആശുപത്രി സൗകര്യങ്ങളും ജീവനക്കാരും ഇല്ലാതെ വന്നാല്‍ പൊതുമേഖലാ ആരോഗ്യ സ്ഥാപനത്തിന്റെ നിലനില്‍പ്പ് തന്നെ ഭീഷണിയാകുന്ന അവസ്ഥയുണ്ടാകുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്‍എച്ച്എസിനെ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റാനുള്ള പദ്ധതികള്‍ നടപ്പിലാക്കുമെന്ന് നേരത്തെ തെരേസ മെയ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ജീവനക്കാരുടെ അപര്യാപ്തത മൂലം രോഗികളില്‍ പലരും കീമോതെറാപ്പി ചെയ്യുന്നതിനായി കൂടുതല്‍ സമയം കാത്തിരിക്കേണ്ടി വരുന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ക്യാന്‍സര്‍ സെപഷ്യലിസ്റ്റ് നഴ്‌സുമാരുടെ ജോലിഭാരം ഇരട്ടിയായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ആവശ്യത്തിന് ജീവനക്കാരില്ലാത്തതോടെ നിലവിലുള്ള നഴ്‌സുമാരുടെ ജോലി ഇരട്ടിയാകും. കീമോതെറാപ്പിയും ഇതര അടിയന്തര ചികിത്സകളും ആവശ്യമുള്ള രോഗികള്‍ക്കായി ക്യാന്‍സര്‍ സെപഷ്യലിസ്റ്റ് നഴ്‌സുമാര്‍ അധിക ജോലി ചെയ്യുകയാണ്. സര്‍ക്കാര്‍ തലത്തില്‍ വ്യക്തമായ പദ്ധതികള്‍ കൊണ്ടുവന്നാല്‍ മാത്രമെ എന്‍എച്ച്എസ് ജീവനക്കാരുടെ കുറവ് പരിഹരിക്കാന്‍ സാധിക്കുകയുള്ളുവെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ അത്തരം പദ്ധതികളൊന്നും ഇതുവരെ നടപ്പിലാക്കിയിട്ടില്ല.

ഒരാള്‍ക്ക് ക്യാന്‍സര്‍ ഉണ്ടെന്ന് സ്ഥിരീകരിക്കുന്ന സമയത്താണ് ഏറ്റവും കൂടുതല്‍ മാനസിക പിന്തുണയും രോഗത്തെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങളും നല്‍കേണ്ടത്. ഇത്തരം കാര്യങ്ങളില്‍ പ്രത്യേക പ്രാവീണ്യം നേടിയിട്ടുള്ളവരാണ് സ്പെഷ്യലിസ്റ്റ് നഴ്‌സുമാര്‍. രോഗികള്‍ക്ക് ആദ്യം മുതല്‍ക്കെ ലഭിക്കേണ്ട ശ്രദ്ധയും പരിചരണവും ജീവനക്കാരുടെ ലഭ്യതക്കുറവ് മൂലം പ്രതിസന്ധിയിലാകും. ജീവനക്കാരുടെ കുറവ് ചില രോഗികളുടെ ചികിത്സയെ സാരമായി ബാധിക്കാന്‍ സാധ്യതയുണ്ടെന്നതാണ് ഞങ്ങളുടെ പ്രധാന ഉത്കണ്ഠയെന്ന് മക്മില്ലന്‍സ് നഴ്‌സിംഗ് ചീഫ് കരേണ്‍ റോബര്‍ട്ട്‌സ് പ്രതികരിച്ചു. ക്യാന്‍സര്‍ രോഗികളുടെ വര്‍ദ്ധനവിന് അനുസരിച്ചുള്ള ജീവനക്കാരില്ലാത്തത് കടുത്ത പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. വിദഗ്ദ്ധരായ ആളുകളുടെ പരിചരണവും ശ്രദ്ധയും ലഭിച്ചില്ലെങ്കില്‍ ചികിത്സയ്ക്ക് ശേഷം രോഗികളില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കും.