അവയവ ദാതാക്കള്‍ക്കായി ഫെയ്ത്ത് ഡിക്ലറേഷന്‍ അവതരിപ്പിച്ച് എന്‍എച്ച്എസ്. മരണശേഷം അവയവങ്ങള്‍ ദാനം ചെയ്യുമ്പോള്‍ തങ്ങളുടെ മതാചാരങ്ങള്‍ പരിഗണിക്കണോ എന്ന കാര്യമാണ് ദാതാക്കള്‍ അറിയിക്കേണ്ടത്. ന്യൂനപക്ഷങ്ങള്‍ക്കിടയിലെ അവയവദാനം പ്രോത്സാഹിപ്പിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് നടപടി. പുതുതായി അവതരിപ്പിച്ചിരിക്കുന്ന ഫെയ്ത്ത് ആന്‍ഡ് ബിലീഫ് ഡിക്ല റേഷന്‍ അനുസരിച്ച് മരണശേഷം അവയവങ്ങള്‍ ദാനം ചെയ്യുമ്പോള്‍ കുടുംബവുമായോ അല്ലെങ്കില്‍ അനുയോജ്യനായ മറ്റൊരാളുമായോ എന്‍എച്ച്എസ് പ്രതിനിധി സംസാരിക്കേണ്ടതുണ്ടോ എന്നാണ് വ്യക്തമാക്കേണ്ടത്. അവയവങ്ങള്‍ ദാനം ചെയ്യപ്പെടുന്നത് സ്വന്തം വിശ്വാസത്തിന് അനുസരിച്ചാണോ എന്ന് ഉറപ്പു വരുത്തേണ്ടവര്‍ക്കു വേണ്ടിയാണ് ഈ നിര്‍ദേശം. അത് വേണമെന്നാണ് ആവശ്യപ്പെടുന്നതെങ്കില്‍ അവയവങ്ങള്‍ എടുക്കുന്നതിനു മുമ്പായി ഒരു സ്‌പെഷ്യലിസ്റ്റ് എന്‍എച്ച്എസ് നഴ്‌സ് നിങ്ങളുടെ ബന്ധുക്കളുമായി സംസാരിക്കും.

മതാചാരങ്ങളെ ബഹുമാനിച്ചു കൊണ്ടാണ് അവയവദാനം നടക്കുന്നതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനാണ് ഈ നടപടി. ഇതിലൂടെ കൂടുതല്‍ ആളുകളെ അവയവദാനത്തിലേക്ക് എത്തിക്കാന്‍ സാധിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. മതവിഭാഗങ്ങളുമായി ഗവണ്‍മെന്റ് നടത്തിയ കണ്‍സള്‍ട്ടേഷനു ശേഷമാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. ബ്ലാക്ക്, ഏഷ്യന്‍ വംശീയ ന്യൂനപക്ഷങ്ങളില്‍ ഒരു വിഭാഗം അവയവദാനത്തിന് തയ്യാറാകാത്തത് മതപരമായ വിഷയങ്ങളാണ്. മൊത്തം ജനസംഖ്യയില്‍ 42 ശതമാനം ബ്ലാക്ക്, ഏ ഷ്യന്‍ വിഭാഗക്കാര്‍ മാത്രമാണ് അവയവങ്ങള്‍ മരണാനന്തരം ദാനം ചെയ്യാന്‍ സന്നദ്ധരാകുന്നത്. അതേസമയം വൃക്കമാറ്റിവെക്കലിനായി കാത്തിരിക്കുന്നവരില്‍ മൂന്നിലൊന്നു പേരും ബ്ലാക്ക്, ഏഷ്യന്‍, മൈനോറിറ്റി വിഭാഗങ്ങളില്‍ നിന്നുള്ളവരാണെന്നതാണ് വാസ്തവം.

കഴിഞ്ഞ മെയ് മാസത്തില്‍ നടത്തിയ ഒരു പഠനത്തില്‍ ന്യൂപക്ഷങ്ങളില്‍ നിന്നുള്ള 27 ശതമാനത്തോളം പേരും അവയവദാനത്തിന് സമ്മതം നല്‍കാത്തതിന് മതപരവും സാംസ്‌കാരികവുമായ കാരണങ്ങളാണ് വ്യക്തമാക്കിയതെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ അവയവദാനത്തെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് യുകെയിലെ എല്ലാ മതങ്ങളും പിന്തുടരുന്നതെന്ന് എന്‍എച്ച്എസ് ബ്ലഡ് ആന്‍ഡ് ട്രാന്‍സ്പ്ലാന്റ് ഇന്ററിം ചീഫ് എക്‌സിക്യൂട്ടീവ് സാലി ജോണ്‍സണ്‍ പറയുന്നു.