എന്‍എച്ച്എസ് പ്രതിസന്ധി മറികടക്കാന്‍ പരിഹാരം തേടി ഹെല്‍ത്ത് സെക്രട്ടറി ജെറമി ഹണ്ട്. സമീപകാലത്ത് ഫണ്ടിംഗുമായി ബന്ധപ്പെട്ട് രൂക്ഷമായ പ്രതിസന്ധിയാണ് രാജ്യത്തെ പൊതുജനാരോഗ്യ മേഖല നേരിട്ടുകൊണ്ടിരിക്കുന്നത്. പ്രതിസന്ധി യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹരിച്ചില്ലെങ്കില്‍ രോഗികളുടെയും സോഷ്യല്‍ കെയര്‍ ആവശ്യമുള്ള അനേകായിരം വയോധികരുടെയും ആരോഗ്യപരിപാലനം അവതാളത്തിലാകുമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. നിലവില്‍ എന്‍എച്ച്എസ് നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഉതകുന്ന നിര്‍ദേശങ്ങള്‍ മുന്നോട്ട് വെക്കാന്‍ എംപിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ മുന്നോട്ട് വരണമെന്ന് ജെറമി ഹണ്ട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. എന്‍എച്ച്എസിന് ഫണ്ട് ചെയ്യാന്‍ സഹായിക്കുന്ന, ദീര്‍ഘകാലം നിലനില്‍ക്കാന്‍ പ്രാപ്തിയുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.

വിഷയത്തില്‍ പരിഹാരം കണ്ടെത്തുന്നതിനായി പുതിയ നികുതി സംവിധാനം ഏര്‍പ്പെടുത്താവുന്നതാണെന്ന് സര്‍വകക്ഷി എംപിമാരുടെ ഗ്രൂപ്പ് അഭിപ്രായപ്പെട്ടു. നികുതി ഏര്‍പ്പെടുത്തുന്നത് പൊതുആരോഗ്യ മേഖലയെ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റിയേക്കുമെന്ന് ഹണ്ട് കരുതുന്നുണ്ട്. എന്‍എച്ച്എസ് നേരിടുന്ന പ്രതിസന്ധികള്‍ ചൂണ്ടിക്കാണിച്ച് ഹെല്‍ത്ത് സെക്രട്ടറി കണ്‍സര്‍വേറ്റീവ് എംപിമാര്‍ക്ക് കത്തയച്ചതായി ടോറി എംപി നിക്ക് ബോള്‍സ് പറഞ്ഞു. ഇനി എന്തു ചെയ്യണം എന്നതിനെക്കുറിച്ച് എംപിമാരുമായി ചര്‍ച്ച ചെയ്യാന്‍ സെക്രട്ടറി ആഗ്രഹം പ്രകടിപ്പിച്ചതായും നിക്ക് ബോള്‍സ് വ്യക്തമാക്കി. പുതിയ പദ്ധതി ദീര്‍ഘകാലാടിസ്ഥാനത്തില്‍ നടപ്പില്‍ വരുത്തേണ്ടതാണെന്നും ഹെല്‍ത്ത്‌കെയറിനും സോഷ്യല്‍കെയറിനും ഒരുപോലെ ഗുണം ചെയ്യുന്നതായിരിക്കണം പദ്ധതിയെന്നും ബോള്‍സ് പറയുന്നു.

രാജ്യത്ത് ഏറ്റവും കൂടുതല്‍ സമയം ഹെല്‍ത്ത് സെക്രട്ടറിയായിരുന്നവരുടെ കൂട്ടത്തില്‍ മുന്‍പന്തിയിലാണ് ജെറമി ഹണ്ട്. ചരിത്രത്തില്‍ അദ്ദേഹത്തിന്റെ പേര് രേഖപ്പെടുത്തുന്നതാണ്. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പരിഹാരത്തിനാണ് ഹണ്ട് ശ്രമിക്കുന്നതെന്ന് മനസിലാക്കാന്‍ കഴിയുന്നുണ്ട്. പക്ഷേ ഇക്കാര്യത്തില്‍ ട്രഷറിക്ക് സമാന അഭിപ്രായമാണെന്ന് കരുതുന്നില്ലെന്നും നിക്ക് ബോള്‍സ് ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യകതമാക്കി. കഴിഞ്ഞ വിന്ററില്‍ എന്‍എച്ച്എസ് പ്രതിസന്ധി രൂക്ഷമായതായി ഹെല്‍ത്ത് സെക്രട്ടറി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് മാര്‍ച്ചില്‍ തെരേസ മേയ് പുതിയ സാമ്പത്തിക പദ്ധതി കൊണ്ടുവരികയും ചെയ്തിരുന്നു. ഈ വര്‍ഷം തന്നെ ഫണ്ടിംഗ് സംവിധാനം കൊണ്ടുവരാനാണ് മേയ് സര്‍ക്കാരിന്റെ തീരുമാനം.