നടുവ് വേദനയെന്ന് പറഞ്ഞ് നാലു മാസം ശമ്പളത്തോടു കൂടിയ അവധിയെടുത്ത എന്‍എച്ച്എസ് മാനേജരെ കുതിരയോട്ട മത്സരത്തില്‍ പങ്കെടുക്കുന്നതിനിടെ പിടികൂടി. എലിസ് ഡേവിഡ് എന്ന സ്ത്രീയാണ് തനിക്ക് നടുവേദനയായതിനാല്‍ ജോലി ചെയ്യാന്‍ സാധിക്കുന്നില്ലെന്ന് പറഞ്ഞ് നാലു മാസത്തോളം അവധിയെടുത്തത്. എന്നാല്‍ ഇവരെ നാലിടങ്ങളില്‍ നടന്ന ഷോ ജംപിങ് മത്സരങ്ങളില്‍ കണ്ടതായാണ് വിവരം. ഇതോടെ വ്യാജ വാദങ്ങള്‍ ഉന്നയിച്ച് അനാവശ്യമായി സിക്ക് പേ എടുത്തതിന് ഇവര്‍ക്കെതിരെ നിയമ നടപടി ആരംഭിച്ചിരിക്കുകയാണ്. 206 ജൂണ്‍ 5ന് കുതിരപ്പുറത്തു നിന്ന് വീണതിനു ശേഷം തനിക്ക് ശാരീരികമായ ബുദ്ധിമുട്ടുകളുണ്ടെന്ന് കാട്ടിയാണ് ഇവര്‍ ജോലി ചെയ്തിരുന്ന എന്‍എച്ച്എസ് ലബോറട്ടറിയില്‍ നിന്ന് അവധി വേണമെന്ന് ആവശ്യപ്പെട്ടത്.

ഇതേത്തുടര്‍ന്ന് നാലു മാസത്തോളം ജോലിക്ക് ഹാജരാകാതിരുന്ന ഇവര്‍ ഡ്രെസേജുകളിലും ക്രോസ് കണ്‍ട്രി, ഷോജംപിംങ് മത്സരങ്ങളിലും പങ്കെടുക്കുകയായിരുന്നുവെന്ന് പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു. നടുവിനേറ്റ പരിക്കു മൂലം തനിക്ക് നടക്കാന്‍ പോലും സാധിക്കുന്നില്ലെന്നായിരുന്നു ഇവര്‍ ജോലി ചെയ്തിരുന്ന ബ്രിഡ്‌ജെന്‍ഡിലെ സര്‍ജിക്കല്‍ മെറ്റീരിയല്‍സ് ടെസ്റ്റിംഗ് ലബോറട്ടറിയില്‍ അറിയിച്ചിരുന്നത്. സൗത്ത് വെയില്‍സിലുള്ള ഈ ലാബില്‍ ക്വാളിറ്റി മാനേജരായി പ്രവര്‍ത്തിക്കുകയായിരുന്നു എലിസ് ഡേവിഡ്. സെപ്റ്റംബറിലും ഇവര്‍ ജോലി സ്ഥലത്തു വിളിച്ച് നടക്കാനും ഡ്രൈവ് ചെയ്യാനും തനിക്ക് ബുദ്ധിമുട്ടുണ്ടെന്ന് അറിയിച്ചു.

എന്നാല്‍ ഈ സമയത്ത് ഇവര്‍ ഒരു ഷോജംപിങ് മത്സരത്തില്‍ പങ്കെടുത്തു കൊണ്ടിരിക്കുകയായിരുന്നുവെന്ന് പ്രോസിക്യൂട്ടര്‍ അറിയിച്ചു. വെയില്‍സിലും വെസ്റ്റ് കണ്‍ട്രിയില്‍ രണ്ടിടത്തും ഇവര്‍ മത്സരങ്ങളില്‍ പങ്കെടുത്തു. 2016 ഒക്ടോബറില്‍ ജോലിക്ക് തിരികെ കയറുന്നതു വരെ ഇവര്‍ പങ്കെടുത്ത മത്സരങ്ങളെചക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വിട്ടിരുന്നില്ല. പിന്നീട് 2017 ഏപ്രിലില്‍ ഇവര്‍ ജോലിയില്‍ നിന്ന് രാജിവെക്കുകയും ചെയ്തു. ഇവര്‍ പിരിഞ്ഞു പോയതിനു ശേഷം ഒപ്പം ജോലി ചെയ്തിരുന്ന ഐടി അനലിസ്റ്റാണ് ബ്രിട്ടീഷ് ഇവന്റിംഗ് വെബ്‌സൈറ്റില്‍ എലിസ് ഡേവിഡിന്റെ പേര് കണ്ടെത്തിയത്.