എന്‍എച്ച്എസ് മെന്റല്‍ ഹെല്‍ത്ത് വിഭാഗം അഭിമുഖീകരിക്കുന്നത് മുമ്പെങ്ങുമില്ലാത്ത പ്രതിസന്ധിയെ. പ്രതിമാസം രണ്ടായിരത്തോളം ജീവനക്കാരാണ് ജോലിയുപേക്ഷിക്കുന്നത്. ആയിരക്കണക്കിന് നഴ്‌സുമാരും തെറാപ്പിസ്റ്റുകളും സൈക്യാട്രിസ്റ്റുകളും എന്‍എച്ച്എസ് മെന്റല്‍ ഹെല്‍ത്ത് സര്‍വീസില്‍ നിന്ന് പുറത്തുപോകുന്നതായാണ് വ്യക്തമായിരിക്കുന്നത്. മെന്റല്‍ ഹെല്‍ത്ത് വിഭാഗത്തെ ശക്തിപ്പെടുത്തുമെന്നും ജീവനക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കുമെന്നുമുള്ള സര്‍ക്കാര്‍ വാഗ്ദാനത്തെ സംശയത്തിലാക്കിക്കൊണ്ടാണ് ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് അനുസ്യൂതം തുടരുന്നത്. എന്‍എച്ച്എസ് ഇംഗ്ലണ്ടിന്റെ മെന്റല്‍ ഹെല്‍ത്ത് വിഭാഗത്തില്‍ നിന്നു മാത്രം മാസത്തില്‍ രണ്ടായിരം പേര്‍ പുറത്തു പോകുന്നുണ്ടെന്നാണ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ (DHSC) തയ്യാറാക്കിയ കണക്ക് പറയുന്നത്.

അമിതാകാംക്ഷ, വിഷാദരോഗം തുടങ്ങിയ രോഗങ്ങളുമായെത്തുന്ന രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകുകയും അത് കൈകാര്യം ചെയ്യാന്‍ ആവശ്യമായ ജീവനക്കാര്‍ സര്‍വീസില്‍ ഇല്ലെന്ന വിവരങ്ങള്‍ പുറത്തു വരികയും ചെയ്യുന്ന സാഹചര്യത്തിലാണ് പ്രതിസന്ധിക്ക് ആക്കം കൂട്ടിക്കൊണ്ട് ജീവനക്കാര്‍ വന്‍തോതില്‍ പുറത്തേക്ക് പോകുന്നത്. 2017 ജൂണിനും കഴിഞ്ഞ മെയ് മാസത്തിനുമിടയില്‍ 23,686 ജീവനക്കാര്‍ എന്‍എച്ച്എസ് ഉപേക്ഷിച്ചിട്ടുണ്ടെന്ന് ഹെല്‍ത്ത് മിനിസ്റ്റര്‍ ജാക്കി ഡോയ്ല്‍ പ്രൈസ് ലേബര്‍ എംപി പോള ഷെറിഫിന്റെ ചോദ്യത്തിന് മറുപടിയായി കഴിഞ്ഞയാഴ്ച കോമണ്‍സില്‍ അറിയിച്ചിരുന്നു. മൊത്തം വര്‍ക്ക്‌ഫോഴ്‌സില്‍ എട്ടിലൊന്നു പേര്‍ വരും ഇതെന്നാണ് കണക്കാക്കുന്നത്.

ജൂണ്‍ അവസാനത്തോടെ മെന്റല്‍ ഹെല്‍ത്ത് മേഖലയിലെ പത്തിലൊന്ന് വേക്കന്‍സികള്‍ നികത്താതെ കിടക്കുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. 1,87,215 ജീവനക്കാരാണ് മേഖലയിലുള്ളത്. 2,09,233 ജീവനക്കാര്‍ വേണ്ടയിടത്താണ് ഇത്രയും ജീവനക്കാരെ മാത്രം ഉപയോഗിച്ച് മെന്റല്‍ ഹെല്‍ത്ത് മേഖല പ്രവര്‍ത്തിക്കുന്നത്. 2012ഓടെ മെന്റല്‍ ഹെല്‍ത്ത് ജീവനക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കുമെന്ന് ഹെല്‍ത്ത് സെക്രട്ടറിയായിരുന്ന ജെറമി ഹണ്ട് കഴിഞ്ഞ ജൂലൈയില്‍ പ്രഖ്യാപിച്ചിരുന്നു.