ലണ്ടന്‍: പ്രവര്‍ത്തനത്തിന് കൂടുതല്‍ പണം ആവശ്യപ്പെടുന്നതിനു മുമ്പായി സ്വന്തം കാര്യങ്ങള്‍ എന്‍എച്ച്എസ് ക്രമത്തിലാക്കണമെന്ന് നിര്‍ദേശം. ഇന്റേണല്‍ ഓഡിറ്റിനു ശേഷം ക്ലിനിക്കല്‍ ക്വാളിറ്റി ആന്‍ഡ് എഫിഷ്യന്‍സി ദേശീയ ഡയറക്ടര്‍ പ്രൊ. ടിം ബ്രിഗ്‌സ് ആണ് ഇക്കാര്യം ആവശ്യപ്പെട്ടത്. മോശം സേവനങ്ങള്‍ക്കായി എന്‍എച്ച്എസ് ഏറെ പണം പാഴാക്കുന്നുണ്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കാര്യങ്ങള്‍ ക്രമപ്പെടുത്താതെ കൂടുതല്‍ പണം ചോദിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും അദ്ദേഹം പറഞ്ഞു.

പരിചരണത്തില്‍ കൂടുതല്‍ നിലവാരം കൊണ്ടുവന്നാല്‍ ചെലവ് കുറയ്ക്കാനാകും. മുട്ട്, ഇടുപ്പ് മാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ക്കു ശേഷമുള്ള അണുബാധയുടെ തോത് ദേശീയ തലത്തില്‍ 0.2ശതമാനമായി കുറയ്ക്കാനായാല്‍ 250 മുതല്‍ 300 മില്യന്‍ പൗണ്ട് വരെ ഓരോ വര്‍ഷവും ലാഭിക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. അനാവശ്യമായി ആശുപത്രികലളില്‍ അഡ്മിറ്റ് ചെയ്യപ്പെടുന്നവരാണ് എന്‍എച്ച്എസ് ധൂര്‍ത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന്. എമര്‍ജന്‍സി സര്‍ജറി ബെഡുകളില്‍ ഈ വിധത്തില്‍ പ്രവേശിപ്പിക്കുന്നവര്‍ സേവനം ആവശ്യമുള്ളവര്‍ക്കും തടസമാകുന്നു.

സര്‍ജിക്കല്‍ ഉപകരണങ്ങളുടെ വില വര്‍ദ്ധിക്കുന്നതും മറ്റേണിറ്റി വാര്‍ഡുകളിലെ പിഴവു മൂലം നല്‍കേണ്ടി വരുന്ന നഷ്ടപരിഹാരവും നിയമ നടപടികള്‍ക്കുള്ള ചെലവുകളും എന്‍എച്ച്എസിന് ഭാരമാകുകയാണ്. പ്രാക്ടീസിലും പരിചരണത്തിലും കാതലായ മാറ്റങ്ങള്‍ വരുത്തിയാല്‍ എന്‍എച്ച്എസ് പ്രതിസന്ധി ഇല്ലാതാക്കാന്‍ കഴിയുമെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്.