ലണ്ടന്‍: ജോലി ചെയ്തിരുന്ന എന്‍എച്ച്എസ് ആശുപത്രിയുടെ പാര്‍ക്കിംഗ് സ്ഥലത്ത് കാര്‍ പാര്‍ക്ക് ചെയ്ത നഴ്‌സിന് ഒന്നര ലക്ഷം പൗണ്ട് പിഴ. ഇന്‍ഡിഗോ പാര്‍ക്ക് സര്‍വീസസ് എന്ന സ്വകാര്യ കമ്പനിക്കാണ് പിഴ നല്‍കേണ്ടത്. ഇത് സംബന്ധിച്ച കേസ് കോടതിയില്‍ പരാജയപ്പെട്ടതോടെയാണ് ഇത്രയും വലിയ തുക ഇവര്‍ക്ക് നല്‍കേണ്ടി വരുന്നത്. കാര്‍ഡിഫിലെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ ഓഫ് വെയില്‍സിലെ നഴ്‌സിനാണ് ഈ പിഴ ശിക്ഷ ലഭിച്ചത്.

കഴിഞ്ഞ വര്‍ഷം ഏപ്രില്‍, മെയ് കാലയളവിലാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. ജീവനക്കാര്‍ക്ക് അനുവദിച്ചിരുന്ന പാര്‍ക്കിങ്ങില്‍ സ്ഥലമില്ലാതിരുന്നതിനാല്‍ ഇവര്‍ സന്ദര്‍ശകര്‍ക്കായുള്ള സ്ഥലത്ത് വാഹനം പാര്‍ക്ക് ചെയ്തു. 8500 പാര്‍ക്കിംഗ് സ്‌പേസ് ആണ് ആശുപത്രി നല്‍കുന്നത്. അവയില്‍ 1800 എണ്ണം ജീവനക്കാര്‍ക്കാണ് അനുവദിച്ചിരിക്കുന്നത്. അതായത് ജീവനക്കാര്‍ക്ക് ആവശ്യമായ പാര്‍ക്കിംഗ് സ്‌പേസ് ഇവിടെ ലഭ്യമല്ല. നൂറ് പാര്‍ക്കിംഗ് ചാര്‍ജ് നോട്ടീസുകള്‍ക്കു മേല്‍ ലഭിച്ച മൂന്ന് ജീവനക്കാര്‍ക്കെതിരെയാണ് കമ്പനി പരാതി നല്‍കിയത്.

ആശുപത്രിയിലെ 75 ജീവനക്കാരില്‍ ബാക്കിയുള്ളവരെയും കേസില്‍ ഉള്‍പ്പെടുത്തി പിഴ നല്‍കാന്‍ നിര്‍ദേശിക്കുകയായിരുന്നു. പാര്‍ക്കിംഗ് ചാര്‍ജിലെ പിഴയായി 39,000 പൗണ്ട് വീതം ആദ്യം അടയ്ക്കാനും 26,000 പൗണ്ട് കോടതിച്ചെലവായി നല്‍കാനും ഒരു ടിക്കറ്റിന് 128 പൗണ്ട് വീതം നല്‍കാനുമാണ് നിര്‍ദേശം. ഏറ്റവും കൂടുതല്‍ പിഴ ലഭിച്ച നഴ്‌സിന്റെ പേര് പുറത്തു വിട്ടിട്ടില്ല.