ആഴ്ചയില്‍ എല്ലാ ദിവസവും പ്രവര്‍ത്തിക്കുന്ന ജിപികളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനൊരുങ്ങി എന്‍എച്ച്എസ്. വൈകുന്നേരങ്ങളിലും വീക്കെന്‍ഡുകളിലും അപ്പോയിന്റ്‌മെന്റുകള്‍ സാധ്യമാകുന്ന വിധത്തില്‍ ജിപികളുടെ പ്രവര്‍ത്തനം നീട്ടാനാണ് സര്‍ക്കാര്‍ നീക്കം. പാഴ്‌ചെലവാണെന്നും അത്ര ജനപ്രിയമല്ലെന്നും വിമര്‍ശങ്ങളുയര്‍ന്നിട്ടും പദ്ധതിയുമായി മുന്നോട്ടു പോകാനാണ് സര്‍ക്കാര്‍ തീരുമാനം. വൈകുന്നേരങ്ങളിലെ അപ്പോയിന്റ്‌മെന്റുകളില്‍ 25 ശതമാനത്തോളം റദ്ദാക്കപ്പെടുകയാണെന്ന ഞെട്ടിക്കുന്ന കണക്കുകളും പുറത്തു വന്നിട്ടുണ്ട്. 80 ക്ലിനിക്കല്‍ ഏരിയകളില്‍ ഈ വിധത്തില്‍ 501,396 മണിക്കൂറുകളാണ് നഷ്ടമായത്. ഇതിലൂടെ 15 മില്യന്‍ പൗണ്ടിലേറെ വരുന്ന തുകയാണ് എന്‍എച്ച്എസിന് നഷ്ടം വന്നതെന്ന് പള്‍സ് മാഗസിന്‍ പറയുന്നു.

എന്നാല്‍ രാവിലെ 8 മുതല്‍ വൈകിട്ട് 8 മണി വരെ ആഴ്ചയില്‍ എല്ലാ ദിവസവും പ്രവര്‍ത്തിക്കുന്ന ജിപികള്‍ ലക്ഷക്കണക്കിനി രോഗികള്‍ക്ക് അനുഗ്രഹമാണെന്നാണ് ഔദ്യോഗിക വിശദീകരണം. 2019 മാര്‍ച്ചിനുള്ളില്‍ എല്ലാ രോഗികള്‍ക്കും ഈ സൗകര്യം ലഭ്യമാക്കുമെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ വക്താവ് ഇന്നലെ അറിയിച്ചു. 2020-21 വര്‍ഷത്തിനുള്ളില്‍ 500 മില്യന്‍ പൗണ്ടിലേറെ ഈ പദ്ധതിക്കായി എന്‍എച്ച്എസ് നിക്ഷേപിക്കും. അതേസമയം വീക്കെന്‍ഡ് അപ്പോയിന്റ്‌മെന്റുകള്‍ നല്ലൊരു പങ്കും റദ്ദാക്കപ്പെടുകയാണെന്ന് പള്‍സ് പറയുന്നു.

ശനിയാഴ്ച അപ്പോയിന്റ്‌മെന്റുകളില്‍ 23 ശതമാനവും ഞായറാഴ്ച അപ്പോയിന്റ്‌മെന്റുകളില്‍ 37 ശതമാനവും രോഗികള്‍ എത്താത്തതിനാല്‍ മുടങ്ങുകയാണ്. വൈകുന്നേരങ്ങളിലെ അപ്പോയിന്റ്‌മെന്റുകളില്‍ 23 ശതമാനവും ഈ വിധത്തില്‍ മുടങ്ങുന്നുണ്ട്. താനെറ്റ്, കെന്റ് എന്നിവിടങ്ങളില്‍ ഞായറാഴ്ചകളില്‍ വെറും മൂന്ന് ശതമാനവും ശനിയാഴ്ചകളില്‍ 26 ശതമാനം അപ്പോയിന്റ്‌മെന്റളില്‍ മാത്രമേ രോഗികള്‍ എത്തിയിട്ടുള്ളുവെന്ന് മാര്‍ച്ച് വരെയുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു. ഓരോ അപ്പോയിന്റ്‌മെന്റിനും 30 മുതല്‍ 50 പൗണ്ട് വരെ ചെലവു വരുമെന്നാണ് കണക്ക്.