മേജറുടെ ഭാര്യയെ കഴുത്തറുത്ത് കൊന്ന സംഭവം ഞെട്ടലോടെയാണ് രാജ്യം കേട്ടത്. സംഭവത്തിന്റെ കാരണം പുറത്തായി. വിവാഹാഭ്യര്‍ഥന നിരസിച്ചതിനാലാണ് മേജറുടെ ഭാര്യയെ കൊന്നതെന്ന് അറസ്റ്റിലായ സൈനിക ഉദ്യോഗസ്ഥന്‍ അന്വേഷണ സംഘത്തോട് പറഞ്ഞു. മേജര്‍ നിഖില ഹന്ദയാണ് കുറ്റസമ്മതം നടത്തിയത്. കഴിഞ്ഞ ദിവസം സഹപ്രവര്‍ത്തകനായ മേജര്‍ അമിത് ദ്വിവേദിയുടെ ഭാര്യ ഷൈല്‍സ ദ്വിവേദിയെ നിഖില്‍ കഴുത്തറുത്ത് കൊന്ന ശേഷം മൃതദേഹത്തിലൂടെ കാര്‍ കയറ്റി ഇറക്കിയിരുന്നു.

2015ല്‍ അമിത് ദ്വിവേദി നാഗാലാന്റിലെ ദിമാപൂരില്‍ സേവനമനുഷ്ഠിച്ചിരുന്നുപ്പോഴാണ് അവിടെ ജോലിയിലുണ്ടായിരുന്ന നിഖിലുമായി പരിചയപ്പെടുന്നത്. പിന്ന് അമിതും കുടുംബവും ഡല്‍ഹിയിലേക്ക് മാറിയെങ്കിലും നിഖില്‍ ഷൈല്‍സയെ നിരന്തരം വിളിക്കാറുണ്ടായിരുന്നു. ഒരു തവണ ഷൈല്‍സയും നിഖിലും വിഡിയോ കോള്‍ ചെയ്യുന്നതിനിടെ അമിത് വന്ന് ഇരുവരെയും വിലക്കുകയും ഇനി കുടുംബവുമായി അടുക്കാന്‍ ശ്രമിക്കരുതെന്ന് നിഖിലിന് താക്കീത് നല്‍കുകയും ചെയ്തിരുന്നു.

എന്നാല്‍, കഴിഞ്ഞ ദിവസം ഷൈല്‍സയെ കാണണമെന്ന് ആവശ്യപ്പെട്ട നിഖില്‍ ഫിസിയോ തെറാപ്പിക്കായി ആശുപത്രിയിലെത്തിയ ഷൈല്‍സയെ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. പിന്നീട് വിവാഹാഭ്യര്‍ഥന നടത്തുകയും അത് ഷൈല്‍സ നിരസിക്കുകയും ചെയ്തു. ഇതോടെ പെട്ടെന്നുണ്ടായ ദേഷ്യത്തില്‍ കാറിലുണ്ടായിരുന്ന സ്വിസ് കത്തി ഉപയോഗിച്ച് കഴുത്തറുക്കുകയും പിന്നീട് വാഹനത്തിന് പുറത്തേക്ക് തള്ളിയിട്ട് ടയര്‍ കയറ്റി ഇറക്കുകയുമായിരുന്നു. വാഹനം കഴുകി വൃത്തിയാക്കാന്‍ നിഖില്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും ചക്രത്തിലെ ചോരപ്പാടുകള്‍ പൂര്‍ണമായും നീക്കാനായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.