തൂത്തുക്കുടി സ്‌റ്റെര്‍ലൈറ്റ് കമ്പനിക്കെതിരെയുള്ള പ്രതിഷേധത്തില്‍ പൊലീസിനെതിരേ വിമര്‍ശനവുമായി രംഗത്ത് വന്ന താരമാണ് നിലാനി. സീരിയലിന് വേണ്ടി അണിഞ്ഞിരുന്ന പൊലീസ് വേഷത്തിലാണ് ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെ നിലാനി പൊലീസിനെതിരേ വിമര്‍ശനവുമായി വന്നത്. അതിന്റെ പേരില്‍ ഇവര്‍ക്കെതിരേ കേസെടുക്കുകയും ചെയ്തിരുന്നു. പിന്നീട് ഇവരുടെ കാമുകനെന്ന് പറയപ്പെട്ടിരുന്ന ലളിത് കുമാര്‍ എന്ന യുവാവിന്റെ ആത്മഹത്യയോടെയാണ് നിലാനി വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുന്നത്.

ലളിത് കുമാറിവന്റെ മരണത്തിന് ശേഷം അയാള്‍ സ്ത്രീലമ്പടനാണെന്നും തന്നെ ശല്യപ്പെടുത്തി പുറകേ നടക്കുകയായിരുന്നു എന്നും ആരോപിച്ച് നിലാനി രംഗത്തുവന്നിരുന്നു. ആയാളുടെ ആത്മഹത്യയ്ക്ക് ശേഷം തന്നെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിക്കുന്നവര്‍ക്കെതിരെ നടി പരാതിയും ഉന്നയിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ലളിത്കുമാറിന്റെ മരണത്തില്‍ ദുരൂഹതകള്‍ ബാക്കി നില്‍ക്കെ ആത്മഹത്യയ്ക്ക് ശ്രമിച്ച നിലാനിയെ കാണാനില്ല എന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്.

കഴിഞ്ഞ ദിവസം കീടനാശിനി ഉപയോഗിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച നടി ചെന്നൈ റോയാപേട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അവിടന്ന് ഡിസ്ചാര്‍ജ് ചെയ്തതിന് പിന്നാലെയാണ് കാണാതായത്. ഫോണ്‍ സ്വിച്ച് ഓഫ് ആയതിനാല്‍ നടിയുമായി ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്നും ഇവരെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് അധികൃതര്‍ വ്യക്തമാക്കി.

നിലാനിയുടെ മുന്‍ കാമുകന്‍ ലളിത് കുമാര്‍ തീ കൊളുത്തി ആത്മഹത്യ ചെയ്തതിന് പിന്നാലെയാണ് താരം വാര്‍ത്തകളില്‍ നിറയുന്നത്. മൂന്ന് വര്‍ഷത്തോളം ഇരുവരും അടുപ്പത്തിലായിരുന്നു. കുമാറിന്റെ ആത്മഹത്യയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് നിലാനി നേരത്തെ വ്യക്തമാക്കിയിരുന്നു.

തന്റെ ഭാഗം വിശദീകരിക്കാന്‍ മാദ്ധ്യമപ്രവര്‍ത്തകരെ കാണുമെന്ന് പറഞ്ഞിരുന്ന നടി ഇതിന് തൊട്ടുമുമ്പാണ് കീടനാശിനി ഉപയോഗിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സംഭവത്തില്‍ ആത്മഹത്യാശ്രമത്തിനും പൊലീസ് കേസെടുത്തു. എന്നാല്‍ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജായ നടിയെ പിന്നീട് കാണാതാവുകയായിരുന്നു. രണ്ട് മക്കളോടൊപ്പമാണ് നടി ആശുപത്രിയില്‍ നിന്നും അപ്രത്യക്ഷമായത്.