നിർഭയാ കേസിലെ ഒരേ ഒരു ദൃക്‌സാക്ഷി ..നിർഭയയുടെ സുഹൃത്ത് അവീന്ദ്ര പാണ്ഡെ….മൊഴി നൽകുമ്പോൾ പലപ്പോഴും പൊട്ടിക്കരഞ്ഞ അവീന്ദ്ര വിധി നടപ്പായതിന്റെ ആശ്വാസത്തിലാണ്.. പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കാനുള്ള നിയമ പോരാട്ടത്തിൽ ഉടനീളം സജീവമായിരുന്ന അവീന്ദ്ര പാണ്ഡെ നീതി ലഭിക്കുമെന്ന് ഉൽപ്പാക്കിയശേഷം ശേഷം പതിയെ വാർത്തകളിൽ നിന്ന് പിൻവാങ്ങുകയായിരുന്നു …

നിർഭയയുമായി ബന്ധപ്പെട്ട ഡോക്യുമെന്ററിയിൽ പോലും അവീന്ദ്ര പ്രത്യക്ഷപ്പെട്ടില്ല.. .  പ്രതികളിൽ നാലുപേരെ തൂക്കിക്കൊന്നതിനു ശേഷം അവീന്ദ്ര പാണ്ഡെയുടെ അഭിപ്രായമറിയാൻ രാജ്യം ഉറ്റുനോക്കുകയാണെങ്കിലും നീതി ജയിച്ച സന്തോഷത്തിലും മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെടാൻ ഈ യുവാവ് തയ്യാറായിട്ടില്ല…

തിഹാർ ജയിലിൽ  പവൻ ഗുപ്ത, അക്ഷയ് സിങ്, വിനയ് ശർമ, മുകേഷ് സിങ് എന്നിവരെ ഒരുമിച്ച് തൂക്കിലേറ്റിയത്… തൂക്കിലേറ്റും മണിക്കൂറുകൾക്കു മുൻപ് വരെ ശിക്ഷ മാറ്റി വയ്ക്കണമെന്ന പവൻ ഗുപ്തയുടെ ഹർജി സുപ്രീം കോടതി തള്ളുന്നതുവരെ ജീവൻ തിരിച്ചുപിടിക്കാൻ കിണഞ്ഞു പരിശ്രമിക്കുകയായിരുന്നു പ്രതികൾ .

എന്നാൽ അന്ന് ഡിസംബർ 16 നു ജീവനുവേണ്ടി ഇതേ പോലെ യാചിച്ച ഒരു പെൺകുട്ടിയുടെയും യുവാവിന്റെയും നിലവിളി പ്രതികൾ ഒരു നിമിഷം പോലും കേട്ടില്ല.. അവർ അർത്തട്ടഹസിച്ചു കൊലവിളി നടത്തുകയായിരുന്നു അന്ന്.

ആ സംഭവത്തെകുറിച്ച് അവീന്ദ്ര പാണ്ഡെ പലപ്പോഴും പറഞ്ഞതും വീണ്ടും ഓർത്തെടുത്തപ്പോൾ….

സംഭവശേഷം അവൾ ജീവിക്കാനാഗ്രഹിച്ചിരുന്നു. ഡിസംബർ 16ന് ശേഷം നിരവധി കാര്യങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. എന്നാൽ പലരും പല രീതിയിലാണ് സംഭവങ്ങളെ ജനങ്ങൾക്ക് മുൻപിലെത്തിക്കുന്നത്. അന്ന് രാത്രി എന്ത് സംഭവിച്ചുവെന്ന് എനിക്ക് പറയണം. എനിക്കെന്ത് സംഭവിച്ചു, എന്റെ സുഹൃത്തിനെന്ത് സംഭവിച്ചുവെന്ന് എനിക്ക് പറയണം അവീന്ദ്ര പറഞ്ഞു. തന്റേയും പെൺകുട്ടിയുടേയും അനുഭവം മറ്റുള്ളവർക്ക് പാഠമാകണമെന്നും എന്നാൽ മാത്രമേ അപകടത്തിൽ പെടുന്ന മറ്റൊരാളെ രക്ഷിക്കാൻ ഒരാൾക്ക് കഴിയൂവെന്നും അവീന്ദ്ര വ്യക്തമാക്കി.

അക്രമികൾ തന്നേയും സുഹൃത്തിനേയും ബസിനുള്ളിൽ നിന്ന് പുറത്തേയ്ക്കെറിയുന്നത് കണ്ടിട്ടും ഒരാളുപോലും തിരിഞ്ഞുനോക്കിയില്ല. പൊലീസെത്തിയിട്ടും രണ്ട് മണിക്കൂറിനുശേഷമാണ് തന്നേയും പെൺകുട്ടിയേയും ആശുപത്രിയിലെത്തിച്ചത്. അന്ന് രാത്രി ബസ് കാത്തുനിന്ന ഞങ്ങളെ അവർ വിളിച്ച് ബസിൽ കയറ്റുകയായിരുന്നു. കർട്ടനിട്ട് ജനാലകൾ ഭദ്രമാക്കിയ നിലയിലായിരുന്നു ബസ്. ഇരുമ്പ് വടികൊണ്ട് ഞങ്ങളെ ക്രൂരമായി മർദ്ദിച്ചു.

ഞങ്ങളുടെ വസ്ത്രങ്ങളും കൈവശമുണ്ടായിരുന്ന വസ്തുക്കളും അവർ പിടിച്ചുവാങ്ങി. അവർ ഇതിനുമുൻപും ഇതേ രീതിയിൽ കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ട്. ബസിൽ കയറിയ ശേഷം ഞങ്ങളേയും കൊണ്ട് അവർ രണ്ടര മണിക്കൂറോളം യാത്രചെയ്തു. ഞങ്ങൾ ബഹളം വച്ച് ആളുകളുടെ ശ്രദ്ധയാകർഷിക്കാൻ ശ്രമിച്ചു.

എന്നാൽ പ്രതികൾ ബസിനുള്ളിലെ ലൈറ്റുകൾ കെടുത്തിക്കളഞ്ഞു. അവരെ പ്രതിരോധിക്കാൻ ഞങ്ങൾ പരമാവധി ശ്രമിച്ചു. അവൾ അവരെ ഇടിക്കുകയും ചവിട്ടുകയും ചെയ്തു. അവൾ എന്നെ രക്ഷിക്കാൻ ശ്രമിച്ചു. പൊലീസ് കൺട്രോൾ റൂമിലെ 100 എന്ന നമ്പർ അവൾ ഡയൽ ചെയ്യാൻ ശ്രമിച്ചു. എന്നാൽ അവർ അവളുടെ മൊബൈൽ പിടിച്ചുവാങ്ങി അവീന്ദ്ര പറഞ്ഞു.

ബസിൽ നിന്നും പുറത്തേയ്ക്കെറിഞ്ഞ ഞങ്ങളുടെ ദേഹത്ത് ബസ് കയറ്റി കൊല്ലാൻ ശ്രമിച്ചു. എന്നാൽ അപ്പോഴേക്കും ഞാൻ അവളെ പിടിച്ചുവലിച്ച് റോഡിൽ നിന്നും തെന്നിമാറി. ആ സമയത്ത് ഞങ്ങൾ നഗ്നരായിരുന്നു. അതുവഴി വന്ന നിരവധി വാഹനങ്ങൾ ഞങ്ങൾ നിറുത്താൻ ശ്രമിച്ചു. എന്നാൽ വാഹനങ്ങളുടെ വേഗം കുറച്ച് നിരവധി പേർ കാഴ്ചക്കാരെപോലെ കടന്നുപോയി. ഏതാണ്ട് 25 മിനിറ്റോളം അതേ നിലയിൽ തുടർന്നു. നിരവധി ഓട്ടോ റിക്ഷകളും കാറുകളും ബൈക്കുകളും കടന്നുപോയി.

പട്രോളിങ് നടത്തിയിരുന്ന രണ്ട് പേരാണ് പൊലീസിൽ വിവരമറിയിച്ചത്. 45 മിനിറ്റിനുശേഷം മൂന്ന് പൊലീസ് വാഹനങ്ങൾ അവിടെയെത്തി. എന്നാൽ സംഭവം ഏത് പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുമെന്ന സംശയത്തെതുടർന്ന് കുറേ സമയം വെറുതേ പോയി. സംഭവമറിഞ്ഞ് വന്നെത്തിയ പൊലീസോ കാഴ്ചക്കാരോ ആരും തന്നെ ഞങ്ങൾക്ക് വസ്ത്രങ്ങൾ തരികയോ ആംബുലൻസ് വിളിക്കുകയോ ചെയ്തില്ല.

എല്ലാവരും കാഴ്ചക്കാരെപോലെ ഞങ്ങളെ നോക്കിനിന്നു. പലവട്ടം യാചിച്ച ശേഷം ആരോ ഒരാൾ ബെഡ്ഷീറ്റിന്റെ പകുതി കീറിതന്നു. അതുകൊണ്ട് ഞങ്ങൾ നാണം മറച്ചു. ആ സമയമത്രയും അവളുടെ രഹസ്യഭാഗത്തുകൂടി ചോരയൊഴുകുന്നുണ്ടായിരുന്നു. സമീപത്തെ ഏതെങ്കിലും ആശുപത്രിയിൽ ഞങ്ങളെ എത്തിക്കുന്നതിനുപകരം ദൂരെയുള്ള ആശുപത്രിയിലേയ്ക്ക് ഞങ്ങളെ കൊണ്ടുപോയി.

അമിതമായി ചോരയൊലിക്കുന്ന അവളെ തൊടാൻ പൊലീസുകാർ പോലും ഭയപ്പെട്ടു. ഞാൻ തനിയെയാണ് അവളെ പൊലീസ് വാഹനത്തിൽ കയറ്റിയത്. ഈ സമയമത്രയും അവിടെ തടിച്ചുകൂടിയ ഒരാൾ പോലും ഞങ്ങളെ സഹായിക്കാൻ മുൻപോട്ട് വന്നില്ല.

ഒരു പക്ഷേ കേസിൽ സാക്ഷിപറയാനുള്ള മടികാരണമാകാം ആരും തിരിഞ്ഞുനോക്കാതിരുന്നത്. ആശുപത്രിയിലെത്തിയിട്ടും ഞങ്ങൾക്ക് കാത്തിരിക്കേണ്ടിവന്നു. ഒരാൾ പോലും ഞങ്ങൾക്ക് ധരിക്കാൻ വസ്ത്രം തന്നില്ല. ഒടുക്കം ഒരാളുടെ കയ്യിൽ നിന്നും മൊബൈൽ വാങ്ങി ഞാൻ എന്റെ വീട്ടിലേയ്ക്ക് വിളിച്ചു. എനിക്ക് വാഹനാപകടത്തിൽ പരിക്ക് പറ്റിയെന്നാണ് എന്റെ പിതാവിനോട് ഞാൻ പറഞ്ഞത്.

എന്റെ വീട്ടുകാർ എത്തിയ ശേഷമാണ് ആശുപത്രിയിൽ എനിക്ക് ചികിൽസ ലഭിച്ചത്. ഇരുമ്പ് വടികൊണ്ട് എനിക്ക് തലയ്ക്ക് ശക്തമായ അടിയേറ്റിരുന്നു. എനിക്ക് നടക്കാൻ പോലുമാകില്ലായിരുന്നു. രണ്ടാഴ്ചയ്ക്ക് ശേഷമാണ് എനിക്ക് കൈകൾ ഉയർത്താൻ കഴിഞ്ഞത്-ഇതായിരുന്നു അവീന്ദ്ര മൊഴിയിൽ പറഞ്ഞതും

പ്രതികൾക്കു വധശിക്ഷ നേടിക്കൊടുക്കാനായി, അതു നടപ്പാക്കിക്കിട്ടാനായി നിർഭയയുടെ ‘അമ്മ കോടതികൾ കേറി നടന്നത് നീണ്ട ഏഴു വര്ഷം ..അവസാനം ആ പ്രാർത്ഥനകൾക്ക് ഗുണമുണ്ടായി ..എങ്കിലും ഏറ്റവും ക്രൂരമായി മുറിവേൽപിച്ചത് കൂട്ടത്തിലെ പ്രായപൂർത്തിയാകാത്തവനാണെന്നാണ് റിപ്പോർട്ടുകൾ…അയാൾ ഇപ്പോൾ മൂന്നു വർഷത്തെ തടവ് കഴിഞ്ഞ് പുറത്തുണ്ട് എന്നതാണ് ഈ അമ്മയുടെ സങ്കടവും

നിർഭയയുടെ വീടിനു സമീപത്തെ റോഡിനോടു ചേർന്ന് ഒരു ബാനർ കെട്ടിയിട്ടുണ്ട്. ‘നിർഭയ മാംഗെ ഇൻസാഫ്’ (നിർഭയ നീതി തേടുന്നു) എന്നെഴുതിയ ബാനറിനു താഴെ ഉരുകിവീണ മെഴുകുതിരികൾ. ഏതാനും നാളുകളായി ഇവിടെ എന്നും രാത്രി എട്ടുമണിക്ക് നിർഭയയുടെ അമ്മ ദീപം തെളിക്കാറുണ്ട്

അതിൽനിന്നു ദീപപ്പകർച്ച ഏറ്റുവാങ്ങാൻ സമീപവാസികളായ കുറെയേറെ ആൾക്കാർ എന്നും വരും. ചിലപ്പോൾ പല നാടുകളിൽനിന്ന് അറിഞ്ഞുകേട്ട് എത്തുന്നവരുമുണ്ടാകും. കേസിലെ പ്രതികളെ തൂക്കിലേറ്റും വരെ ഇതു തുടരാനായിരുന്നു തീരുമാനം. പ്രതികൾക്കു വധശിക്ഷ നടപ്പാക്കിക്കഴിഞ്ഞതിനാൽ ഇനി ഇവിടെ മെഴുകുതിരിവെട്ടം തെളിയില്ല. പകരം നിർഭയ എന്ന പേര് ഇന്ത്യയുടെ മനസ്സിൽ ജ്വലിക്കുന്ന സ്മരണയായി എന്നും നിലനിൽക്കും