കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് ജാമ്യമില്ല. ദിലീപ് നല്‍കിയ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസിന്റെ അന്വേഷണം പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ ജാമ്യം നല്‍കാനാവില്ലെന്ന് കോടതി പറഞ്ഞു. കേസില്‍ കൂടുതല്‍ പ്രതികളുണ്ടാകാമെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ നടപടി. പോലീസ് ഹാജരാക്കിയ ശാസ്ത്രീയ തെളിവുകളും കോടതി അംഗീകരിച്ചു. നിര്‍ണ്ണായക തെളിവുകള്‍ കണ്ടെത്താന്‍ ഉള്ളതിനാല്‍ ജാമ്യം നല്‍കാന്‍ കഴിയില്ലെന്നാണ് കോടതി വ്യക്തമാക്കിയത്.

കേസില്‍ ഹൈക്കോടതി ജാമ്യം നിഷേധിച്ചത് ദിലീപിന് വന്‍ തിരിച്ചടിയാണ്. ശാസ്ത്രീയ തെളിവുകള്‍ കോടതി അംഗീകരിക്കുകയും ചെയ്തു. പ്രതി ഉന്നതനായതുകൊണ്ട് ജാമ്യത്തിലിറങ്ങിയാല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ ഇടയുണ്ടെന്ന പ്രോസിക്യൂഷന്‍ വാദവും കോടതി അംഗീകരിക്കുകയായിരുന്നു. ജാമ്യം നിഷേധിച്ച സാഹചര്യത്തില്‍ ദിലീപി റിമാന്‍ഡില്‍ തുടരും. റിമാന്‍ഡ് കാലാവധിയും ഇന്നാണ് അവസാനിക്കുന്നത്.

നടിയെ ആക്രമിച്ച സംഭവത്തിന്റെ മുഖ്യ സൂത്രധാരന്‍ ദിലീപ് ആണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. രാജ്യത്തെ ക്രിമിനല്‍ നിയമ ചരിത്രത്തിലെ ആദ്യ ബലാല്‍സംഗ ക്വട്ടേഷനാണ് സംഭവമെന്നും ഹൈക്കോടതിയില്‍ പ്രോസിക്യൂഷന്‍ വാദിച്ചു. പ്രധാന തെളിവുകളായ മൊബൈല്‍ ഫോണ്‍, മെമ്മറി കാര്‍ഡ് എന്നിവ ഇനിയും കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. അന്വേഷണം അവസാനിച്ചിട്ടില്ലെന്നും ഇനിയും പ്രതികള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും ജാമ്യഹര്‍ജിയില്‍ നടന്ന വാദത്തില്‍ പ്രോസിക്യൂഷന്‍ പറഞ്ഞിരുന്നു.