കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങാനുള്ള സാധ്യത മങ്ങുന്നു. ഇപ്പോള്‍ നടക്കുന്ന റണ്‍വേയുടെ അറ്റകുറ്റപ്പണി തീര്‍ന്നാലും ഡിജിസിഎയുടെ അനുവാദം ഇല്ലാതെ വലിയ വിമാനങ്ങള്‍ക്ക് അനുമതി നല്‍കില്ലെന്ന് കേന്ദ്ര വ്യോമയാനമന്ത്രി അശോക് ഗജപതി രാജ വ്യക്തമാക്കി.
കരിപ്പൂര്‍ വിമാനത്താവളം വലിയ വിമാനങ്ങള്‍ക്ക് അനുയോജ്യമല്ലെന്നാണ് ഡിജിസിഎയുടെ വിലയിരുത്തല്‍. റണ്‍വേ വികസനം പൂര്‍ത്തിയായാലും വലിയ വിമാനങ്ങള്‍ക്ക് കരിപ്പൂരില്‍ ഇറങ്ങാന്‍ സാധ്യത കുറവാണെന്നാണ് കേന്ദ്രമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. സംസ്ഥാനം സ്ഥലമേറ്റെടുത്ത് നല്‍കാതെ റണ്‍വേ വികസനം അസാധ്യമാണ്. സ്ഥലം ലഭ്യമാക്കാന്‍ സംസ്ഥാനം തന്നെ മനസ് വയ്ക്കണമെന്നും അശോക് ഗജപതി രാജ പറഞ്ഞു. എന്നാല്‍ കരിപ്പൂരിലേക്ക് വലിയ വിമാനങ്ങള്‍ എത്താത്ത സാഹചര്യത്തില്‍ എയര്‍ഇന്ത്യ എക്‌സ്പ്രസ് കൂടുതല്‍ ചെറുവിമാന സര്‍വീസ് നടത്തുമെന്നാണ് എയര്‍ഇന്ത്യ വ്യത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്.

കേരളത്തില്‍ നിന്ന് അഴ്ചയില്‍ 96 വിമാനങ്ങളാണ് മിഡില്‍ ഈസ്റ്റിലേക്ക് പറക്കുന്നത് ആതില്‍ ഏറ്റവും കൂടുതല്‍ കരിപ്പൂരില്‍ നിന്നാണ്. കരിപ്പൂരില്‍ നിന്നുള്ള സര്‍വീസുകളുടെ എണ്ണം 44ല്‍ നിന്നും 63 ആക്കാനും ധാരണയിലായിട്ടുണ്ട്. കരിപ്പൂരില്‍ നിന്ന് ദുബായിലേക്കുള്ള പ്രതിദിന സര്‍വ്വീസ് രണ്ടില്‍ നിന്നും നാലാക്കുകയും ചെയ്യും. വലിയ വിമാനങ്ങളുടെ കുറവ് അധിക സര്‍വീസിലൂടെ പരിഹരിക്കാനാണ് അധികൃതരുടെ നീക്കം.