കൊച്ചി: ബിഷപ്പ് പീഡിപ്പിച്ചതായി കന്യാസ്ത്രീയുടെ പരാതി ലഭിച്ചിരുന്നില്ലെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കന്യാസ്ത്രീ വന്ന് സംസാരിച്ചത് മഠത്തിലെ പ്രശ്നങ്ങളെപ്പറ്റിയായിരുന്നു. പീഡനത്തെ കുറിച്ച് ഒന്നും അവര്‍ പറഞ്ഞിരുന്നില്ലെന്നും മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. വിഷയത്തില്‍ ആദ്യമായാണ കര്‍ദിനാള്‍ പ്രതികരിക്കുന്നത്.

എന്നാല്‍ ബിഷപ്പ് പീഡിപ്പിച്ചതായി മാര്‍പ്പാപ്പയ്ക്ക് പരാതി നല്‍കിയിരുന്നതായി കന്യാസ്ത്രീ പറഞ്ഞു. ഇ-മെയിലിലൂടെയായിരുന്നു മാര്‍പ്പാപ്പയ്ക്ക് പരാതി നല്‍കിയത്. ഇന്ത്യയിലെ വത്തിക്കാന്‍ പ്രതിനിധിക്കും പരാതി നല്‍കിയതായും അവര്‍ വ്യക്തമാക്കി.

കര്‍ദിനാള്‍ കയ്യൊഴിഞ്ഞതോടെയാണ് മാര്‍പാപ്പയ്ക്ക് പരാതി അയക്കാന്‍ തീരുമാനിച്ചത്. ബിഷപ്പ് ലത്തീന്‍ പ്രതിനിധിയായതിനാല്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നായിരുന്നു കര്‍ദിനാളിന്റെ നിലപാടെന്നും കന്യാസ്ത്രീ പറഞ്ഞു. ബിഷപ്പിനെതിരായ പരാതിയില്‍ ഉറച്ചുനില്‍ക്കുന്നതായി അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡി.വൈ.എസ്.പി കന്യാസ്ത്രീയുടെ വിശദമായ മൊഴി രേഖപ്പെടുത്തുന്നതിനിടെ കന്യാസ്ത്രീ പറഞ്ഞിരുന്നു.

ബിഷപ്പിനെ ചോദ്യംചെയ്യാന്‍ അന്വേഷണസംഘം ജലന്ധറിലേക്ക് പോകും. മഠത്തിലെ മറ്റ് അന്തേവാസികളെയും ചോദ്യംചെയ്യുമെന്നാണ് വിവരം.