ലണ്ടന്‍: നോ ഡീല്‍ ബ്രക്‌സിറ്റ് സമവായങ്ങളുമായി ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടുകയാണെങ്കില്‍ കൂടുതല്‍ തിരിച്ചടികളുണ്ടാകുമെന്ന് സൂചിപ്പിച്ച് മിനിസ്റ്റേഴ്‌സ്. യു.കെയിലെ പ്രധാന പോര്‍ട്ടുകളുടെ പ്രവര്‍ത്തനത്തെ ഇത് സാരമായി ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഡോവര്‍ ഉള്‍പ്പെടെയുള്ള പോര്‍ട്ടുകളിലെ ചരക്ക് നീക്കങ്ങള്‍ ആറ് മാസം വരെ തടസം നേരിട്ടേക്കും. ഇത് യു.കെയെ പ്രതികൂലമായി ബാധിക്കുമെന്നും സൂചനയുണ്ട്. ചൊവ്വാഴ്ച്ച നടക്കാനിരിക്കുന്ന സുപ്രധാന ബ്രക്‌സിറ്റ് വോട്ടെടുപ്പിനായുള്ള തയ്യാറെടുപ്പിലാണ് പ്രധാനമന്ത്രി തെരേസ മെയ്. ബ്രിട്ടന്റെ ചരിത്രത്തിലെ തന്നെ സുപ്രധാന നീക്കത്തിന് കളമൊരുങ്ങണമെങ്കില്‍ എം.പിമാരുടെ പിന്തുണ മെയ് അത്യാവശ്യമാണ്.

ചൊവ്വാഴ്ച്ച നടക്കുന്ന വോട്ടെടുപ്പില്‍ കൃത്യമായി തന്റെ നിലപാടുകള്‍ അംഗീകരിക്കപ്പെടുമെന്നാണ് മെയ് പ്രതീക്ഷിക്കുന്നത്. ഡോവര്‍ ഉള്‍പ്പെടെ നിലവില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് ഇത് പരിഹാരം കാണുമെന്നാണ് ഭരണപക്ഷത്തിന്റെ ആത്മവിശ്വാസം. അതേസമയം ഭരണപക്ഷത്തെ എം.പിമാര്‍ ഉള്‍പ്പെടെ തെരേസ മെയുടെ നിലപാടുകളെ വിമര്‍ശിച്ച് രംഗത്ത് വന്നതോടെ കാര്യങ്ങള്‍ അത്ര എളുപ്പത്തില്‍ നടപ്പിലാകില്ലെന്നാണ് സൂചന. യൂറോപ്യന്‍ യൂണിയന്‍ വിടുന്നതുമായി ബന്ധപ്പെട്ടുള്ള സമാന്തരമായ ഒരു കാഴ്ച്ചപ്പാട് എന്ന രീതിയിലാണ് നോ ഡീല്‍ ബ്രക്‌സിറ്റ് നമ്മുടെ പ്രധാനമന്ത്രി അവതരിപ്പിച്ചത്. എന്നാല്‍ ഭരണപക്ഷമായ നമ്മുടെ തന്നെ എം.പിമാരെ ഇക്കാര്യം ബോധിപ്പിക്കുന്നതില്‍ പരാജയപ്പെട്ടതായി ആന്‍ഡ്രൂ ബ്രിഡ്ജന്‍ അഭിപ്രായപ്പെട്ടു.

ചൊവ്വാഴ്ച്ച കോണണ്‍സില്‍ നടക്കാനിരിക്കുന്ന വോട്ടെടുപ്പ് ഫലം അതിനിര്‍ണായക തീരുമാനങ്ങളെടുക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുമെന്നാണ് അന്താരാഷാട്ര മാധ്യമങ്ങളുടെ വിലയിരുത്തല്‍. മെയ് സര്‍ക്കാരിന്റെ നിലനില്‍പ്പിന് മേല്‍ നിഴല്‍ വീണിരിക്കുന്ന സാഹചര്യമാണ് നിലവില്‍ യു.കെയിലുള്ളതെന്ന് നേരത്തെ ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേസമയം ചൊവ്വാഴ്ച്ച നടക്കുന്ന വോട്ടെടുപ്പില്‍ തെരേസ മെയ് പരാജയപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അങ്ങനെ വന്നാല്‍ മെയ് സര്‍ക്കാരിന് വലിയ ആഘാതമുണ്ടാകും. യു.കെയിലെത്തുന്ന മരുന്നുകളുടെ കാര്യത്തിലും വലിയ പ്രശ്‌നങ്ങളാണ് ഇപ്പോള്‍ നേരിടുന്നത്. ഡോവറിലെ പ്രതിസന്ധി രൂക്ഷമായാല്‍ കാര്യങ്ങള്‍ കൂടുതല്‍ പ്രതികൂലമാവും.