കോപ്പന്‍ഹേഗന്‍: ലൈംഗികാപവാദങ്ങളും മറ്റു കാരണങ്ങളാലും ഇത്തവണത്തെ സാഹിത്യത്തിനുള്ള നോബല്‍ പുരസ്‌ക്കാരം ഇല്ല. സെലക്ടര്‍മാര്‍ വരെ ലൈംഗികാപവാദ ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് ഇത്തവണ പുരസ്‌ക്കാരം നല്‍കേണ്ടതില്ലെന്ന് സ്വീഡിഷ് അക്കാദമി തീരുമാനം എടുത്തത്. 2018 ലെ പുരസ്‌ക്കാരം 2019 ല്‍ നല്‍കുമെന്ന് അക്കാദമി വ്യക്തമാക്കി.

വ്യാഴാഴ്ച സ്വീഡിഷ് സമയം രാവിലെ 9 മണിയോടെയാണ് തീരുമാനം എടുത്തത്. ഇത്തവണ പുരസ്ക്കാരം പ്രഖ്യാപിക്കുന്നില്ലെങ്കിലും അടുത്ത വര്‍ഷം പകരം ഈ വര്‍ഷത്തെ പുരസ്ക്കാരം ഉള്‍പ്പെടെ രണ്ടു പേരുടെ പേരുകള്‍ പ്രഖ്യാപിക്കും. മുന്‍കാല പുരസ്ക്കാര ജേതാക്കളെയും വരാനിരിക്കുന്ന പുരസ്ക്കാര ജേതാക്കളെയും പൊതുജനങ്ങളെയും മാനിച്ചാണ് തീരുമാനം എടുത്തിരിക്കുന്നതെന്നാണ് അക്കാദമിയുടെ വിശദീകരണം.

പുരസ്‌ക്കാരം പ്രഖ്യാപിക്കുന്നതിന്റെ തലേന്ന് സ്‌റ്റോക്ക് ഹോമിലെ വീക്കിലി മീറ്റിംഗിലായിരുന്നു തീരുമാനം. ലൈംഗികാപവാദ പരമ്പരകളും സാമ്പത്തിക കുറ്റകൃത്യ വിവാദങ്ങളും തല ഉയര്‍ത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ ജേതാവിനെ കണ്ടെത്താന്‍ കഴിയുന്നില്ലെന്നതാണ് പശ്ചാത്തലം. പുരസ്‌ക്കാരം പ്രഖ്യാപിക്കും മുമ്പ് സമിതിയുടെ തന്നെ പൊതുജനവിശ്വാസം വീണ്ടെടുക്കേണ്ട സ്ഥിതിയാണെന്നാണ് അക്കാദമിയുടെ സ്ഥിരം സെക്രട്ടറി ആന്‍ഡേഴ്‌സ് ഓള്‍സണ്‍ പ്രസ്താവനയില്‍ പറഞ്ഞു. 1949 ന് ശേഷം ഇതാദ്യമായിട്ടാണ് സാഹിത്യ നോബലിന് പുരസ്ക്കാരം പ്രഖ്യാപിക്കാതിരിക്കുന്നത്.

അക്കാദമി അംഗവും സ്വഡിഷ് കവിയുമായ കാതറീനാ ഫ്രോസ്റ്റന്‍സണിന്റെ ഭര്‍ത്താവും സ്വീഡനിലെ സാംസ്‌ക്കാരിക മുഖങ്ങളില്‍ ഒന്നുമായ ഫ്രഞ്ച് ഫോട്ടോഗ്രാഫര്‍ ജീന്‍ ക്‌ളോഡി ആര്‍നോള്‍ട്ട് ഉള്‍പ്പെടെ അകത്തുള്ളവര്‍ വരെ പീഡനാരോപണങ്ങളില്‍ കുടുങ്ങിയ സാഹചര്യമാണ് അക്കാദമിയെ തീരുമാനത്തില്‍ പിന്നോട്ടടിച്ചത്. എന്നാല്‍ ആര്‍നോള്‍ട്ട് ആരോപണം നിഷേധിക്കുകയും പുരസ്ക്കാര ജേതാക്കളായ ഏഴു പേരുടെ പേരില്‍ ആരോപണം ഉന്നയിക്കുകയും ചെയ്തിരുന്നു. തീരുമാനം എടുക്കേണ്ട 18 അംഗ ആജീവനാന്ത സമിതിയില്‍ നിന്നും കാതറീനയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് മൂന്ന് പേര്‍ രാജിവെച്ചിരുന്നു. ഇതിന് പിന്നാലെ അക്കാദമിയുടെ പ്രസ് സെക്രട്ടറി സാറാ ഡാനിയൂസും അക്കാദമിയില്‍ നിന്നും രാജിവെച്ചിരുന്നു.