എടപ്പാൾ ∙ വിദേശത്തു നിന്ന് തിരിച്ചെത്തിയപ്പോൾ വീട്ടിൽ പ്രവേശിപ്പിക്കാതിരുന്ന പ്രവാസിയും ഇന്നലെ നടുവട്ടത്തെ ക്വാറന്റീൻ സെന്ററിൽ നിന്നു യാത്ര പറഞ്ഞിറങ്ങി. തന്നെ പരിചരിച്ച എടപ്പാൾ ഹെൽത്ത് ഇൻസ്പെക്ടർ എൻ.അബ്ദുൽ ജലീൽ, ട്രോമകെയർ ചങ്ങരംകുളം യൂണിറ്റ് ലീഡർ സാജിത, അംഗങ്ങളായ അജ്മൽ അഷ്റഫ്, സാദിഖ്, റഹീം എന്നിവരോട് യാത്ര പറയുമ്പോൾ അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.

8 സഹോദരൻമാരും 2 സഹോദരികളും ഉൾപ്പെടെയുള്ളവർ അഭയം നൽകാതെ അലയേണ്ടി വന്നപ്പോൾ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ബിജോയ്, വാർഡ് അംഗം എന്നിവരുടെ ഇടപെടലിനെ തുടർന്നാണ് നടുവട്ടം ക്വാറന്റീൻ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. വാർത്ത പത്രവാർത്തയിലൂടെ പുറംലോകം അറിഞ്ഞതോടെ പ്രവാസികൾ ഉൾപ്പെടെ ഒട്ടേറെ പേരാണ് ഇദ്ദേഹത്തിന് പിന്തുണയുമായി എത്തിയത്. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ ബന്ധപ്പെട്ടവരോട് റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തു. ഇന്നലെ കുന്നംകുളത്തെ ഭാര്യവീട്ടിലേക്കാണ് അദ്ദേഹം പോയത്.