ബിജെപിയിലേക്കില്ലെന്ന് കെ.വി.തോമസ്. താന്‍ കോണ്‍ഗ്രസുകാരനാണ്. പുതുതായി കോണ്‍ഗ്രസുകാരനാക്കാന്‍ ആരും ശ്രമിക്കേണ്ടെന്നും ഡല്‍ഹിയിലെ വീട്ടില്‍ ചര്‍ച്ചയ്ക്കെത്തിയ രമേശ് ചെന്നിത്തലയോട് കെ.വി.തോമസ് പറഞ്ഞു. സീറ്റ് നല്‍കില്ലെന്ന കാര്യം തന്നെ നേരിട്ടറിയിക്കാത്തത് മര്യാദകേടാണ്. പാര്‍ട്ടിയില്‍ തുടരാന്‍ തനിക്ക് ഓഫറുകളൊന്നും വേണ്ടെന്നും അദ്ദേഹം തുറന്നടിച്ചു. ഹൈബി ഈഡന് സീറ്റ് നല്‍കിയതിന്റെ സാഹചര്യം രമേശ് ചെന്നിത്തല വിശദീകരിച്ചു.

എറണാകുളത്ത് പ്രചാരണത്തില്‍ സഹകരിക്കണമെന്നും അഭ്യര്‍ഥിച്ചു. ആലോചിക്കാം എന്നുമാത്രമായിരുന്നു കെ.വി.തോമസിന്റെ മറുപടി. കെ.വി.തോമസിന്റെ സേവനം പാര്‍ട്ടി വിവിധതലങ്ങളില്‍ ഉപയോഗിക്കുമെന്ന് ചര്‍ച്ചയ്ക്കുശേഷം ചെന്നിത്തല പറഞ്ഞു.

കെ.വി.തോമസ് പാർട്ടി വിടില്ലെന്നു ഉമ്മൻചാണ്ടി പറഞ്ഞു. ഉചിതമായ പദവികളോടെ പൊതുരംഗത്തുണ്ടാകും. പാര്‍ട്ടിയില്‍ ആരും കെ.വി.തോമസിനെ അവഹേളിക്കാന്‍ മുതിരില്ല. പാര്‍ട്ടി സ്ഥാനാര്‍ഥികളെല്ലാം ജനങ്ങളുടെ അംഗീകാരമുള്ളവരാണെന്നും ഉമ്മന്‍ ചാണ്ടി മാധ്യമങ്ങളോടു പറഞ്ഞു.

കെ.വി.തോമസുമായി സോണിയ ഗാന്ധി ഇന്ന് കൂടിക്കാഴ്ച നടത്തും. മുതിര്‍ന്ന നേതാക്കള്‍ കെ.വി.തോമസുമായി പലവട്ടം സംസാരിച്ചു. മെച്ചപ്പെട്ട പദവികള്‍ ഉറപ്പുനല്‍കി ഒപ്പംനിര്‍ത്താനാണ് ശ്രമം. അഹമ്മദ് പട്ടേലും കെ.വി.തോമസിനെ കാണും.

അതേസമയം, കെ.വി.തോമസുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരന്‍ പിള്ള വ്യക്തമാക്കി. പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തുവെന്ന പ്രചരണം സാങ്കല്‍പികം മാത്രമാണ്. സംഭവങ്ങൾ തങ്ങൾ സശ്രദ്ധ വീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.