ഫാ. ഹാപ്പി ജേക്കബ്
പരിശുദ്ധമായ നോമ്പിലെ മൂന്നാമത്തെ ആഴ്ചയിലേക്ക് കടന്നുവരിക്കുകയാണല്ലോ. രൂപാന്തരത്തിന്റെ അനുഭവവു കുഷ്ഠരോഗിയുടെ സൗഖ്യവും നാം ധ്യാനിച്ചു. ഓരോ ദിനവും പിന്നിടുമ്പോള്‍ പക്വതയോടും പരിപാവനതയോടും ദൈവസന്നിധിയില്‍ വിശുദ്ധിയുടെ വളര്‍ച്ച നാമും പ്രാപിക്കണം. ഈ ദിവസം ചിന്താഭവിക്കുന്ന വേദഭാഗം വി. മാര്‍ക്കോസിന്റെ സുവിശേഷം 2-ാം അധ്യായം 1-12 വരെയുള്ള ഭാഗമാണ്.

ദൈവചിന്തകള്‍ കേള്‍ക്കുവാനും സൗഖ്യം പ്രാപിക്കാനും ധാരാളം ആളുകള്‍ യേശുവിന്റെ സന്നിധിയിലേക്ക് കടന്നുവരുന്നു. വരുന്ന ഓരോ വ്യക്തിയും അവന്റെ സന്നിധിയില്‍ നിന്നു അത്ഭുതങ്ങളും സൗഖ്യവും പ്രതീക്ഷിക്കുന്നുണ്ടായിരുന്നു. ദൈവപുത്രനില്‍ ഉള്ള അചഞ്ചലമായ സ്‌നേഹവും വിശ്വാസവും നിമിത്തം ധാരാളം ആളുകള്‍ കടന്നുവന്നു. എന്നാല്‍ എഴുന്നേല്‍ക്കാന്‍ നിവൃത്തിയില്ലാത്ത ഒരു വ്യക്തിയെ കട്ടിലോടെ ചുമന്നുകൊണ്ട് നാല് പേര്‍ അവിടെ വന്നു. ജനബാഹുല്യം നിമിത്തം യേശുവിന്റെ സന്നിധിയില്‍ അവര്‍ക്ക് കടന്നുവരാന്‍ നിര്‍വ്വാഹം ഇല്ലാതെ വന്നപ്പോള്‍ ആ വീടിന്റെ മേല്‍ക്കൂര പൊളിച്ച് തളര്‍വാതിയെ യേശുവിന്റെ സന്നിധിയില്‍ വയ്ക്കുന്നു.

ക്രിസ്തീയതയില്‍ അഭിമാനിക്കുന്ന നമുക്കോരുരുത്തര്‍ക്കും ഈന്ന് നമ്മളോട് തന്നെ ചോദിക്കാവാനുള്ളത് വിശ്വാസത്തില്‍ എത്രമാത്രം നാം ബലപ്പെടുന്നു എന്നുള്ളതാണ്. ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ ആഴം എത്രമാത്രം നമുക്കുണ്ട്. നാമധാരികളായ ക്രിസ്ത്യാനികള്‍ ആണോ നാം. എന്തുകൊണ്ട് നമ്മുടെ പ്രാര്‍ത്ഥനയ്ക്ക് മറുപടി ലഭിക്കുന്നില്ല? നാം ആയിരിക്കുന്നത് ദൈവകൃപ ഒന്നുകൊണ്ട് മാത്രമാണ് എന്ന് ധൈര്യമായി പറയുവാന്‍ നമുക്ക് കഴിയുമോ? നാല് പേര്‍ക്ക് ഒരുവനെ ദൈവ സന്നിധിയില്‍ എത്തിക്കാമെങ്കില്‍ നമ്മുടെ സമൂഹം വിശ്വാസത്തില്‍ ബലപ്പെട്ടു എത്ര ആയിരങ്ങളെ ദൈവ മുമ്പാകെ എത്തിക്കുവാന്‍ സാധിക്കും.

5-ാം വാക്യം വീണ്ടും വായിക്കുക. കര്‍ത്താവ് അവരുടെ വിശ്വാസം കണ്ടിട്ട് പക്ഷപാദ രോഗിയോടു ‘മകനേ നിന്റെ പാപങ്ങള്‍ മോചിച്ചിരിക്കുന്നു”. ശാരീരികമായ രോഗത്തിന് ആത്മീകമായ സൗഖ്യം. രോഗം എന്തുമായി കൊള്ളട്ടെ, ദൈവ മുമ്പാകെ കടന്നുവന്നാല്‍ പാപമോചനത്തിലൂടെ രോഗസൗഖ്യം ലഭിക്കും എന്ന് പൂര്‍ണമായി വിശ്വാസിക്കാം. വിശുദ്ധിയുടെ പടിയില്‍ കടക്കുവാന്‍ ആഗ്രഹിക്കുന്ന ഏതൊരുവനും പാപമോചനം പ്രാപിക്കേണ്ടിയിരിക്കുന്നു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഇന്നത്തെ ലോകം പാപ മോചനത്തില്‍ നിന്ന് അകന്നു പോകുകയാണ്. കാരണം ചെയ്യുന്ന സകല തിന്മകള്‍ക്കും ന്യായീകരണം കണ്ടെത്തുകയാണ്. സാധാരണ മനുഷ്യര്‍ക്ക് പാപം എന്താണെന്ന് പോലും അറിയാനോ അനുതപിക്കുവാനോ കഴിയുന്നില്ല. വി. കുര്‍ബാന അനുഭവിക്കുമ്പോള്‍ പാപിയായി അനുഭവിക്കുവാന്‍ ഇടയാകുന്നു. സത്യ അനുതാപത്തിലൂടെ കടന്നുവന്നു വിശുദ്ധ ശരീര രക്തങ്ങള്‍ അനുഭവിക്കുമ്പോള്‍ അത് നിത്യതയുടെ ആഹാരമായി മാറുന്നു. അല്ലാത്തവര്‍ക്ക് അത് ദൈവകോപത്തിന് കാരണമാകുന്നു. ദൈവ മുമ്പാകെ ഹൃദയം നുറുങ്ങി പാപങ്ങള്‍ മോചിക്കപ്പെട്ട് തിരു ശരീര രക്തങ്ങളുടെ പങ്കുകാരായി നമുക്ക് തീരാം.

IMG_0319

ഫാ. ഹാപ്പി ജേക്കബ്

പരിശുദ്ധന്മാരുടെ ചിന്തകള്‍ക്ക് വില കൊടുക്കാതെ കര്‍ത്താവ് അവനോട് പറയുന്നു നീ കിടക്ക എടുത്ത് നടക്ക. ഉടന്‍ തന്നെ അവന്റെ അംഗങ്ങള്‍ ഉറച്ച് ഒരു സാധാരണക്കാരനെപ്പോലെ അവന്‍ നടന്നുപോയി. എന്തെല്ലാം പ്രതികൂലതകള്‍ വന്നാലും നമുക്ക് അവന്റെ സന്നിധിയില്‍ അടുത്ത് വരാം. നമ്മുടെ വിശ്വാസം കണ്ടിട്ട് അനേകം ആളുകള്‍ ദൈവ മുമ്പാകെ കടന്നുവരാന്‍ നമുക്ക് നമ്മെ തന്നെ ഒരുക്കാം.

ആത്മാവിലും ശരീരത്തിലും തളര്‍വാദം പിടിപെട്ടവനെ സൗഖ്യപ്പെടുത്തി സ്വസ്ഥത നല്‍കിയ കര്‍ത്താവിനോട് അവിടുത്തെ കരുണയാല്‍ നമ്മുടെ ആത്മാക്കളേയും ശരീരങ്ങളേയും സൗഖ്യപ്പെടുത്തുന്നതിനുവേണ്ടി നമുക്കും പ്രാര്‍ത്ഥിക്കാം ഈ നോമ്പില്‍

ശുദ്ധമുള്ള നോമ്പേ സമാധാനത്തിലെ വരിക