ഫാ.ഹാപ്പി ജേക്കബ്
വലിയ നോമ്പിലെ ഏകദേശം പകുതിയോളം പിന്നിടുവാന്‍ നാം അടുത്ത് വന്നിരിക്കുന്നു. നോമ്പിന്റെ കഠിനത ഏറുന്നതിനൊപ്പം ആത്മീകതലങ്ങളിലും നാം വ്യക്തിമുദ്ര പതിപ്പിക്കേണ്ടിയിരിക്കുന്നു. എന്നെ കണ്ടവന്‍ എന്റെ പിതാവിനെ കണ്ടിരിക്കുന്നു എന്ന് കര്‍ത്താവ് പറയുമ്പോള്‍ നമ്മുടെ ജീവിതമാറ്റം സമൂഹം ദര്‍ശിച്ചിട്ട് ദൈവത്തിങ്കലേക്ക് അടുക്കുവാന്‍ ഈ ദിനങ്ങളില്‍ നാം പാത്രീഭവിക്കണം. ഇന്നത്തെ ചിന്തക്കായി എടുത്തിരിക്കുന്ന വേദഭാഗം വി. മത്തായിയുടെ സുവിശേഷം 15-ാം അധ്യായം 21-28 വരെയുള്ള ഭാഗങ്ങളാണ്.

കര്‍ത്താവ് തന്റെ പ്രവര്‍ത്തന സ്ഥലങ്ങളില്‍ നിന്ന് പിന്‍വാങ്ങി ബോര്‍-സിദോന്‍ അതിര്‍ത്തികളിലേക്ക് പോകുന്നു. ഇസ്രായേല്‍ ജനതയെ സംബന്ധിച്ച് പുറജാതികളായ ആളുകളുടെ സ്ഥലം. പിതാവില്‍ നിന്നുള്ള രക്ഷ സര്‍വ്വ ജനതകള്‍ക്കും പ്രാപ്യം എന്ന് ഈ ഭാഗം തെളിയിച്ച് തരുന്നു. അവിടെ വച്ച് ഒരു കന്യാസ്ത്രീ വന്ന് യേശുവേ ദാവീദു പുത്രാ എന്റെ മകളുടെ ഭൂതബാധയില്‍ നിന്ന് രക്ഷിക്കണമേ എന്ന് അപേക്ഷിക്കുന്നു. അവളുടെ വിശ്വാസത്തിന്റെ ആഴം അളക്കുവാന്‍ കര്‍ത്താവ് അവളോട് മറുപടി പറയുന്നു. ‘ഇസ്രായേലിലെ കാണാതെ പോയ ആടുകളുടെ അടുക്കലേക്കല്ലാതെ എന്നെ അയച്ചിട്ടില്ല”. ആ സംവാദത്തിന് ശേഷം കര്‍ത്താവ് അവളോട് പറയുന്നു- സ്ത്രീയെ, നിന്റെ വിശ്വാസം വലിയത്. നിന്റെ ഇഷ്ടം പോലെ നിനക്ക് ഭവിക്കട്ടെ. ആ നാഴികയില്‍ തന്നെ അവളുടെ മകള്‍ക്ക് സൗഖ്യം ലഭിക്കുകയും ചെയ്തു.

നാല് പേരുടെ വിശ്വാസം കണ്ടിട്ട് കര്‍ത്താവ് പക്ഷവാതരോഗിയെ സൗഖ്യമാക്കിയത് നാം ധ്യാനിച്ചു. ഇപ്പോള്‍ ഒരു പുറജാതി സ്ത്രീയുടെ വിശ്വാസം നാം ധ്യാനിക്കുമ്പോള്‍ ഒരുപാട് ചോദ്യങ്ങള്‍ നമ്മുടെ മുന്‍പില്‍ നില്‍ക്കുന്നു. ജനിച്ച നാള്‍ മുതല്‍ നാം ആയിരിക്കുന്ന വിശ്വാസം അത് എത്രമാത്രം നമ്മെ സ്വാധീനിച്ചിട്ടുണ്ട്? നമ്മുടെ വിശ്വാസമാണോ അതോ പൂര്‍വ്വികരുടെ വിശ്വാസമാണോ നമ്മെ നിലനിര്‍ത്തുന്നത്? ഈ വിശ്വാസം ഭൗതികതയുടെ അഭിവൃദ്ധിയാണോ അതോ ആദ്ധ്യാത്മികതയുടെ ഉയര്‍ച്ച ആണോ ലക്ഷ്യമിടുന്നത്?

കഷ്ടതകളുടെയും ഇല്ലായ്മയുടേയും വല്ലായ്മയുടേയും നടുവില്‍ വിശ്വാസം മുറുകെ പിടിച്ച് ജീവിച്ച മാതാപിതാക്കളുടെ സന്തതി പരമ്പരകളാണ് നാം ഓരോരുത്തരും. എന്നാല്‍ അവരുടെ പ്രാര്‍ത്ഥനകളുടെ ഫലം നമ്മെ ഭാഗ്യകരമായ അവസ്ഥയില്‍ നിര്‍ത്തുമ്പോള്‍ നമ്മുടെ അടുത്ത തലമുറയ്ക്ക് എന്ത് നാം നല്‍കുവാന്‍ ഒരുങ്ങി. ശിഥിലമാകുന്ന കുടുംബങ്ങളും ലക്ഷ്യമില്ലാത്ത യുവജനങ്ങളും മാതൃകാപരമായി ജീവിക്കാത്ത കുഞ്ഞുങ്ങളും അല്ലേ നമ്മുടെ മധ്യേ നാം കാണുന്നത്. ഭൗതിക സമൃദ്ധി ധാരാളം നാം അനുഭവിക്കുന്നു. പിന്നെ എവിടെയാണ് നാം കുറവ് കാണേണ്ടത്. നമ്മുടെ ആത്മീക ജീവിതത്തില്‍ നാം ലുബ്ദത കാണിച്ചതിന്റെ ഫലങ്ങളല്ലേ.

ഈ നോമ്പില്‍ ഒരു പരിഹാരത്തിനായി നമുക്ക് ഒരുങ്ങാം. നാം കേട്ട കര്‍ത്താവിനെ നമുക്ക് ഒന്ന് കാണുവാന്‍ ശ്രമിക്കാം. അവന്‍ അരുളി ചെയ്ത പാതകളിലൂടെ നമുക്ക് ഒരുങ്ങാം. നാം കേട്ട കര്‍ത്താവിനെ നമുക്ക് ഒന്ന് കാണുവാന്‍ ശ്രമിക്കാം. അവന്‍ അരുളി ചെയ്ത പാതകളിലൂടെ നമുക്ക് ഒന്ന് സഞ്ചരിക്കാം. അനുതപിക്കുവാനുള്ള അവസരമാണ് നമ്മുടെ മുമ്പിലുള്ളത്. എന്റെ വേദനകളെയും ഭാരങ്ങളേയും ലഘൂകരിക്കുവാന്‍ കര്‍ത്തൃ സന്നിധിയിലാണ് ഏക പോം വഴി എന്ന് വിശ്വാസപൂര്‍വ്വം നമുക്ക് കടന്നുവരാം. ആരാധനകളിലും പ്രാര്‍ത്ഥനകളിലും നമുക്ക് വിശ്വാസപൂര്‍വം പങ്കെടുക്കാം. ധാന്യവും വീഞ്ഞും വര്‍ധിച്ചപ്പോള്‍ ഉണ്ടായ അതിലും സന്തോഷം നമുക്ക് ലഭിക്കുവാന്‍ വിശ്വാസത്തോടെ നമുക്ക് ബലപ്പെടാം.

ഈ നോമ്പില്‍ നമുക്ക് പ്രാര്‍ത്ഥിക്കാം. കനാനായക്കാരിയുടെ വിശ്വാസം കണ്ടിട്ട് അവളുടെ മകളുടെ ബന്ധനങ്ങള്‍ അഴിച്ചവനായ കര്‍ത്താവേ, വിശ്വാസത്തോടെ, അനുതാപത്തോടെ നിന്റെ സന്നിധിയില്‍ ആയിരിക്കുന്നു. ഞങ്ങളുടെ ബന്ധനങ്ങളേയും നീ അകറ്റേണമേ.