കൊച്ചി: നോര്‍ത്ത് പറവൂരില്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ ദുരൂഹ സാഹചര്യത്തില്‍ കാണാതായ സംഭവത്തിന്റെ അന്വേഷണം ചെന്നെത്തിയത് സാത്താന്‍ സേവക്കാരിലേക്കാണെന്ന് റിപ്പോര്‍ട്ടുകള്‍. ഇതോടെ രക്തത്തിനു വേണ്ടി പെണ്‍കുട്ടികളെ തട്ടിയെടുക്കുന്ന സാത്താന്‍ സേവകരുടെ സാന്നിധ്യം കേരളത്തിലും ഉറപ്പാവുകയാണ്. ഇക്കഴിഞ്ഞ ഡിസംബര്‍ 4ന് ആണ് പറവൂരിലെ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ കാണാതായത്. നോര്‍ത്ത് പറവൂര്‍ പോലീസ് മിസ്സിംഗ് കേസായി ആരംഭിച്ച അന്വേഷണം പെണ്‍കുട്ടിയുടെ നോട്ട്ബുക്കില്‍ സാത്താന്‍ സേവക്കാരുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കണ്ടെത്തിയതോടെ ക്രൈം ഡിറ്റാച്ച്‌മെന്റിന് കൈമാറുകയായിരുന്നു. പോലീസിന്റെ നിര്‍ദ്ദേശപ്രകാരം വീട്ടുകാര്‍ പെണ്‍കുട്ടിയുടെ നോട്ട്ബുക്കുകള്‍ പരിശോധിച്ചതില്‍ നിന്നാണ് സാത്താന്‍ സേവക്കാരുമായുള്ള ബന്ധം വ്യക്തമാകുന്നത്. ‘ബ്ലാക്ക് മാജിക് സാര്‍’ എന്ന് അഭിസംബോധന ചെയ്തുകൊണ്ട് പെണ്‍കുട്ടി സാത്താന്‍ സേവകര്‍ക്കെഴുതിയ കത്തും ചില മറുപടി കത്തുകളും കണ്ടെത്തി. അന്വേഷണം ആരംഭിച്ച് ഇത്രയും ദിവസമായിട്ടും പെണ്‍കുട്ടിയെ സംബന്ധിച്ച് യാതൊരു വിവരവുമില്ല.
കന്യകമാരെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും കറുത്ത കുര്‍ബാനയ്ക്ക് ഉപയോഗിക്കുന്നത് സാത്താന്‍ സേവകരുടെ രീതിയാണ്. യുഎസ് അടക്കമുള്ള രാജ്യങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും പെണ്‍കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നതായി കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ഇതാദ്യമാണ്. വിദ്യാര്‍ത്ഥിനികളെയും യുവാക്കളെയും ലക്ഷ്യമിട്ട് സാത്താന്‍ സേവകര്‍ കേരളത്തില്‍ പിടിമുറുക്കുന്നതായി നേരത്തെ പോലീസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കന്യകമാരുടെ ആര്‍ത്തവ രക്തം ഉപയോഗിച്ച് തനി പ്രാകൃതമായ ആചാരങ്ങളോടുകൂടിയാണ് ഇവര്‍ കുര്‍ബാന അര്‍പ്പിക്കുന്നത്.

കൊച്ചിയിലും പരിസരപ്രദേശങ്ങളിലും വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ സാത്താന്‍ സേവകരുടെ സാന്നിധ്യം പലതവണ വ്യക്തമായിട്ടുള്ളതും കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളതുമാണ്. പള്ളികളില്‍ കവര്‍ച്ച നടത്തി കുര്‍ബാന അര്‍പ്പിക്കുന്ന തിരുവോസ്തി തട്ടിയെടുക്കുന്ന സംഭവങ്ങള്‍ ഉണ്ടാകുകയും അതിന്റെ പേരില്‍ കേസുണ്ടാകുകയും ചെയ്തിട്ടുണ്ടെങ്കിലും പെണ്‍കുട്ടികളെ തട്ടിക്കൊണ്ട് പോകുന്ന സംഭവം ഇതാദ്യമാണ്. ഒട്ടനവധി ഉന്നതരും ഇതിന്റെ പേരിലുണ്ടെന്ന് പറയപ്പെടുന്നു.