ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം നടത്തിയതിനുള്ള പ്രതികാരം ശക്തമാകും. സിസ്റ്റര്‍ ലൂസി കളപ്പുരയെ പുറത്താക്കുമെന്ന് മുന്നറിയിപ്പ്. കാരക്കാമല എഫ്‌സി കോണ്‍വന്റിലെ സിസ്റ്റര്‍ ലൂസിക്ക് വീണ്ടും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.

സന്യാസ സമൂഹത്തില്‍നിന്നു പുറത്താക്കുമെന്നാണു മുന്നറിയിപ്പ്. മുന്‍പത്തെ നോട്ടീസിനുള്ള മറുപടി തൃപ്തികരമല്ലെന്ന് മദര്‍ സുപ്പീരിയര്‍ ജനറല്‍ അറിയിച്ചു.

അടുത്തമാസം 20നകം തൃപ്തികരമായ വിശദീകരണം നല്‍കണം. ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീകളുടെ സമരത്തെ സിസ്റ്റര്‍ ലൂസി പിന്തുണച്ചിരുന്നു. കാനോനിക നിയമപ്രകാരമുള്ള അച്ചടക്ക നടപടി സ്വീകരിക്കാതിരിക്കാന്‍ മതിയായ വിശദീകരണം എഴുതി നല്‍കാന്‍ ആവശ്യപ്പെട്ട് നേരത്തേയും ലൂസിക്ക് നോട്ടിസ് ലഭിച്ചിരുന്നു.

പതിനൊന്ന് അച്ചടക്കലംഘനങ്ങള്‍ അക്കമിട്ട് നിരത്തിയാണ് സിസ്റ്റര്‍ ലൂസി കളപ്പുരക്കലിന് മദര്‍ സുപ്പീരിയര്‍ വീണ്ടും നോട്ടീസ് നല്‍കിയത്. വിശദീകരണം നല്‍കിയില്ലെങ്കില്‍ പുറത്താക്കല്‍ അടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും നോട്ടീസില്‍ പറയുന്നു.