തൃശ്ശൂര്‍: കേരളം ദുരിതക്കയത്തില്‍ മുങ്ങിയപ്പോള്‍ ദുരിതബാധിതര്‍ക്ക് വസ്ത്രങ്ങള്‍ നല്‍കി കേരളക്കരയുടെ സ്‌നേഹം പിടിച്ചു പറ്റിയ ആളാണ് നാഷാദ്. കരുണ വറ്റാത്ത ആ മനുഷ്യന്റെ നന്മതൊട്ടറിഞ്ഞ മറ്റൊരു സംഭവം വിവരിക്കുകയാണ് ബേബി ജോസഫ് എന്ന സ്ത്രീ.

‘ബ്രോഡ്വെയില്‍ കൂടി പോകുമ്പോള്‍ നമ്മുടെ നൗഷാദിന്റെ കട കണ്ടു. ഏതായാലും ജീവകാരുണ്യം നടത്തി പ്രസിദ്ധനായ ആളല്ലേ ഒന്നു കണ്ടുകളയാം എന്നു കരുതി അവിടെ കയറി. ആ സമയം നൗഷാദ് ഒരു ഹോള്‍സെയില്‍ കച്ചവടക്കാരനോട് സംസാരിക്കുകയായിരുന്നു.

താന്‍ കട നിര്‍ത്തുന്നതിനെപ്പറ്റിയാണ് അദ്ദേഹം പറയുന്നത്. കട നിര്‍ത്തുന്നതിനുള്ള കാരണമായി അദ്ദേഹം പറഞ്ഞത്. ‘നാല്‍പതിനായിരം രൂപ വാടകക്കാണ് ഞാന്‍ ഈ റൂം എടുത്തത് അടുത്തടുത്തു കട നടത്തുന്നവരും ഇതുപോലെ വാടക കൊടുക്കുന്നു ,എനിക്ക് മാത്രം തിരക്കു ഉള്ളപ്പോള്‍ അവര്‍ വെറുതെ ഇരിക്കുന്നു..അതു കാണുമ്പോള്‍ എനിക്ക് അവരെ ഓര്‍ത്തു മനസ്സിന് സമാധാനം കിട്ടുന്നില്ല എനിക്ക് വാടകയും അതിനപ്പുറവും ലാഭം വരുമ്പോള്‍ അവരുടെ സ്ഥിതി ദയനീയം തന്നെ. അതുകൊണ്ടാണ് ഞാന്‍ മാറുന്നതിനെ പറ്റി ആലോചിക്കുന്നത് എന്നായിരുന്നു. ഈ വാക്കു കേട്ടതും ഞാന്‍ ആ മനുഷ്യന്റെ നന്മ തൊട്ടറിഞ്ഞു’- ബേബി ജോസഫ് ഫേസ്ബുക്കില്‍ കുറിച്ചു. അദ്ദേഹത്തിന് ആരോഗ്യവും ആയുസ്സും ദൈവം കൂട്ടി നല്‍കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നുവെന്നും ബേബി ജോസഫ് കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പ്

‘ഞാന്‍ കഴിഞ്ഞ ചൊവ്വാഴ്ച ബ്രോഡ്വെയില്‍ കൂടി പോകുമ്പോള്‍ നമ്മുടെ നൗഷാദിന്റെ കട കണ്ടു.ഏതായാലും ജീവകരുണ്യം നടത്തി പ്രസിദ്ധനായ ആളല്ലേ ഒന്നു കണ്ടുകളയാം എന്നു കരുതി അവിടെ കയറി.നല്ല തിരക്കുണ്ട് ,പുതിയ ബില്‍ഡിങ്ങില്‍ ഷോപ്പുകള്‍ തുടങ്ങി വരുന്നതേയുള്ളൂ ,നൗഷാദിന്റെ കട എന്നു എഴുതിയ കടയുടെ അടുത്തു തന്നെ രണ്ടു മൂന്നു കട ഇതുപോലെ ഉണ്ടെങ്കിലും ആരും അവിടേക്ക് പോകുന്നില്ല.ഞാന്‍ തിരക്കില്‍ നൗഷാദിന്റെ തൊട്ടടുത്തു എത്തി.നൗഷാദ് ഒരു ഹോള്‍സെയില്‍ കച്ചവടക്കാരന്‍ ഓര്‍ഡര്‍ കിട്ടാന്‍ വേണ്ടി നൗഷാദിനോട് സംസാരിച്ചു കൊണ്ടിരിക്കുന്നു.ആ സംസാരം കേട്ടപ്പോഴാണ് ഞാന്‍ അമ്പരന്നു പോയത്..

ഹൊള്‍സെല്‍ക്കാരനോട് നൗഷാദ് പറയുന്നു. ഞാന്‍ പുതിയ സ്റ്റോക്ക് വാങ്ങിക്കുന്നില്ല.ഉള്ളത് വിറ്റു തീര്‍ത്തു ഇവിടെ നിന്നും ഞാന്‍ ഫുട്ട് പാത്തു കച്ചവടത്തിലേക്കു മാറിയാലോ എന്നു ആലോചിക്കുന്നു.ഹോള്‍സെയില്‍ കാരന്‍ കാരണം ചോദിച്ചപ്പോള്‍ നൗഷാദ് പറയുന്നു ,നാല്‍പതിനായിരം രൂപ വാടകക്കാണ് ഞാന്‍ ഈ റൂം എടുത്തത് അടുത്തടുത്തു കട നടത്തുന്നവരും ഇതുപോലെ വാടക കൊടുക്കുന്നു ,എനിക്ക് മാത്രം തിരക്കു ഉള്ളപ്പോള്‍ അവര്‍ വെറുതെ ഇരിക്കുന്നു..അതു കാണുമ്പോള്‍ എനിക്ക് അവരെ ഓര്‍ത്തു മനസ്സിന് സമാധാനം കിട്ടുന്നില്ല എനിക്ക് വാടകയും അതിനപ്പുറവും ലാഭം വരുമ്പോള്‍ അവരുടെ സ്ഥിതി ദയനീയം തന്നെ.

അതുകൊണ്ടാണ് ഞാന്‍ മാറുന്നതിനെ പറ്റി ആലോചിക്കുന്നത് ഈ വാക്കു കേട്ടതും ഞാന്‍ ആ മനുഷ്യന്റെ നന്മ തൊട്ടറിഞ്ഞു.ഞാന്‍ ഇത് ഫൈസുബുക്കില്‍ എഴുതണം എന്നു മനസ്സില്‍ കരുതി നൗഷാദിനോട് ഒരു ഫോട്ടോ എടുത്തോട്ടെ എന്നു ചോദിച്ചു.ഒന്നല്ല രണ്ടോ മൂന്നോ എടുത്തോളൂ എന്നു ചിരിച്ചുകൊണ്ട് പറഞ്ഞു. ഞാന്‍ ഫോട്ടോ എടുത്തു വരുമ്പോള്‍ എന്റെ മനസ്സ് ആ നല്ല മനുഷ്യനെ അനുഗ്രഹിക്കുന്നുണ്ടായിരുന്നു.അദ്ദേഹത്തിന് ആരോഗ്യവും ആയുസ്സും ദൈവം കൂട്ടി നല്‍കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.’