കോട്ടയം: ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുക്കില്ലെന്ന് എന്‍എസ്എസ്. ശനിയാഴ്ച വൈകുന്നേരമാണ് സമുദായ സംഘടനകളുടെ യോഗം വിളിച്ചിരിക്കുന്നത്. യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ജനറല്‍ എന്‍എസ്.എസ്. സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ അറിയിച്ചു. ക്ഷത്രിയ ക്ഷേമസഭയും യോഗത്തില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.

എസ്എന്‍ഡിപി തീരുമാനം വ്യക്തമാക്കിയിട്ടില്ല. കോര്‍ മീറ്റിങ്ങിനു ശേഷം തീരുമാനിക്കുമെന്ന് സംഘടനാ നേതൃത്വം അറിയിച്ചു. ശബരിമല യുവതീ പ്രവേശനവിഷയത്തില്‍ സര്‍ക്കാരിനെ ആദ്യം മുതല്‍ എതിര്‍ക്കുന്നതിനാല്‍ ഇനിയൊരു സമവായത്തിലേക്ക് പോവേണ്ടതില്ലെന്നാണ് എന്‍എസ്എസ് തീരുമാനം. യുവതീപ്രവേശത്തെ എതിര്‍ത്ത് ആദ്യമായി രംഗത്തെത്തിയത് എന്‍എസ്എസ് ആയിരുന്നു.

പ്രതിഷേധസമരങ്ങള്‍ രാഷ്ട്രീയവത്കരിക്കപ്പെടുന്നുവെന്നാരോപിച്ച് എന്‍എസ്എസ് പിന്നീട് പ്രത്യക്ഷ പ്രതിഷേധത്തില്‍ നിന്ന് പിന്‍വാങ്ങി. നേരിട്ട് കോടതിയെ സമീപിക്കാം എന്ന തീരുമാനത്തില്‍ പിന്‍വാങ്ങിയ സംഘടന ഇപ്പോള്‍ മുഖ്യമന്ത്രി വിളിച്ച ചര്‍ച്ചയില്‍ പങ്കെടുക്കാനില്ല നിലപാടിലാണ്.