ജലന്ധർ മുൻ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ പ്രതിയായ കന്യാസ്ത്രീയെ പീ‍‍ഡന കേസില്‍ സാക്ഷികൾക്ക് മേൽ സമ്മർദ്ദമെന്ന് ആരോപണം. ഫോണിലൂടെയും നേരിട്ടും മൊഴി മാറ്റാൻ സമ്മർദം ചെലുത്തുന്നെന്ന് ആരോപിച്ച് മുഖ്യ സാക്ഷിയായ സിസ്റ്റർ ലിസിയാണ് രംഗത്തെത്തിയത്. തനിക്ക് മാനസിക പ്രശ്‌നമുണ്ടെന്ന് വരുത്തി തീര്‍ക്കാനുള്ള നീക്കം നടത്തുന്നുവെന്നും ലിസി വടക്കേല്‍ ആരോപിച്ചു.

സമ്മര്‍ദ്ദത്തിന്‍റെയും ഒറ്റപ്പെടലിന്‍റേയും ലോകത്താണ് ജീവിക്കുന്നത്. സഭാ വിരോധിയായി ചിത്രീകരിച്ച് ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. മാനസിക രോഗിയാക്കി മാറ്റാനും നീക്കം നടക്കുകയാണ്. ഇത്തരം ശ്രമങ്ങൾ ശക്തമായി തുടരുകയാണ്, അതുകൊണ്ട് തന്നെ വിചാരണ നടപടികൾ എത്രയും വേഗം പൂര്‍ത്തിയാക്കണെം. ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് ശിക്ഷ ഉറപ്പാക്കണമെന്നും സിസ്റ്റര്‍ ലിസി വടക്കേൽ ആവശ്യപ്പെടുന്നു.

കന്യാസ്‌ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ ബിഷപ്‌ ഫ്രാങ്കോ മുളക്കല്‍ കഴിഞ്ഞ ദിവസെ കോട്ടയം അഡീഷണല്‍ ജില്ലാ സെഷന്‍സ്‌ കോടതിയില്‍ ഹാജരായിരുന്നു. ബിഷപ്പിന്റെ അപേക്ഷ പരിഗണിച്ച കോടതി ജാമ്യ കാലാവധി നീട്ടിയിരുന്നു. തുടര്‍ന്നു ജഡ്‌ജി ജി. ഗോപകുമാര്‍ കേസ്‌ ജനുവരി ആറിലേക്കു മാറ്റുകയും ചെയ്തു. അന്നേദിവസം വിചാരണാ നടപടികളുടെ ഭാഗമായി ഇരുഭാഗത്തെയും പ്രാരംഭവാദവും നടക്കുമെന്നാണ് റിപ്പോർട്ട്.

പ്രതികൾക്കെതിരായ കുറ്റപത്രവും കോടതിയിൽ വായിച്ചു കേള്‍പ്പിക്കും. ഇതിനുശേഷമാകും വിചാരണയ്‌ക്കു തുടക്കമാകുക. കോട്ടയം നാഗമ്പടം സെന്റ്‌ ആന്റണീസ്‌ പള്ളിയില്‍ പ്രാര്‍ഥന നടത്തിയ ശേഷമായിരുന്നു ഫ്രാങ്കോ കോടതിയിലെത്തിയത്‌. സ്‌ഥിരം സഹായികള്‍ക്കൊപ്പം പതിനഞ്ചോളം വൈദികരും അദേഹത്തിനൊപ്പമുണ്ടായിരുന്നു.