കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രി രേഖാമൂലം പരാതി നല്‍കിയില്ലെന്ന വാദം പൊളിയുന്നു. കന്യാസ്ത്രീ കര്‍ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ പരാതി നല്‍കിയ കത്തിന്റെ പകര്‍പ്പ് പുറത്തായതോടൊണ്. കര്‍ദ്ദിനാളിന്റെ വാദങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുന്നത്. 2017 ജൂലൈ 11ന് നല്‍കിയ കത്താണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ബിഷപ്പ് നേരിട്ടും ഫോണിലൂടെയും അപമാനിക്കുന്നതായും ബിഷപ്പിന്റെ ചെയ്തികള്‍ പരാതിയില്‍ വിശദമായി എഴുതി നല്‍കാന്‍ കഴിയാത്തവിധമാണെന്നും പരാതിയില്‍ പറഞ്ഞിരുന്നു. താന്‍ സഭവിട്ട പുറത്തുപോകുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ടെന്നും പരാതിയില്‍ കന്യാസ്ത്രി വ്യക്തമാക്കുന്നു.

എന്നാല്‍, തനിക്ക് രേഖാമൂലം പരാതി ലഭിച്ചില്ലെന്നായിരുന്നു കര്‍ദിനാളിന്റെ വാദം. പരാതി ലഭിച്ചതായി മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ കാര്യാലയത്തിലെ രേഖകള്‍ കാണാതായെന്നും പരാതി നല്‍കിയ കന്യാസ്ത്രി ആരാണെന്ന് വ്യക്തമല്ലെന്നും സഭ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ സൂചിപ്പിച്ചിരുന്നു.

ആര്‍ച് ബിഷപ്പിനെതിരെ കത്തില്‍ പറയുന്ന പ്രധാന പരാതികള്‍ ഇപ്രകാരമാണ്.

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ നേരിട്ടും ഫോണിലൂടെയും അപമാനിക്കുന്നു. ബിഷപ്പിന്റെ ദുരുദ്ദേശത്തോടെയുള്ള സമീപനം സഹിക്കാവുന്നതിനും അപ്പുറമാണ്. സഭ വിട്ടുപോകുന്നതിനെപ്പറ്റി ആലോചിച്ചു. ബിഷപ്പിന്റെ ചെയ്തികള്‍ പരാതിയില്‍ വിശദമായി എഴുതി നല്‍കാന്‍ കഴിയാത്ത അത്രയും മോശമാണ്.

കന്യാസ്ത്രീകള്‍ നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കര്‍ദിനാള്‍ ഇടപെടണം. കര്‍ദിനാളിനെ നേരിട്ട് കണ്ട് പരാതി പറയാന്‍ ആഗ്രഹിക്കുന്നു.

പാലാ ബിഷപ്പിനോട് പരാതി പറഞ്ഞപ്പോള്‍ കര്‍ദിനാളിനെ സമീപിക്കാന്‍ നിര്‍ദേശിച്ചതായും കത്തില്‍ സൂചിപ്പിക്കുന്നു. പരാതി രേഖാമൂലം ലഭിച്ചിട്ടും എന്തുകൊണ്ട് ബിഷപപ്പിനെതിരെ അന്വേഷണം നടത്തുവാനോ നടപടി സ്വീകരിക്കുവാനോ തയ്യാറായില്ല എന്ന ചോദ്യത്തിന് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി മറുപടി പറയേണ്ടിവരും.

കേസില്‍ അന്വേഷണസംഘം നാളെ കര്‍ദിനാളിന്റെ മൊഴിയെടുക്കും. പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടില്‍, കുറവിലങ്ങാട് പള്ളി വികാരി ജോസഫ് തടത്തില്‍ എന്നിവരുടെ മൊഴി ഇന്നലെ രേഖപ്പെടുത്തിയിരുന്നു.