മാനസികരോഗിയുടെ ആക്രമണത്തില്‍ സൈക്യാട്രിക് നഴ്‌സിന് ഗുരുതരമായി പൊള്ളലേറ്റു. ക്രിസ്റ്റി എന്ന 25കാരിയായ നഴ്‌സിനാണ് രോഗിയുടെ ആക്രമണത്തില്‍ പൊള്ളലേറ്റത്. കെന്റിലെ പ്രിന്‍സസ് റോയല്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലാണ് സംഭവമുണ്ടായത്. മാനസികരോഗി ഇവരുടെ ശരീരത്തില്‍ തിളച്ച വെള്ളം കോരിയൊഴിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റതിനെത്തുടര്‍ന്ന് ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സിയില്‍ 24 മണിക്കൂര്‍ ചികിത്സ ഇവര്‍ക്ക് നല്‍കി. സൗത്ത് വെസ്റ്റ് ലണ്ടനിലെ സെന്റ് ജോര്‍ജ്‌സ് ഹോസ്പിറ്റലിലാണ് ഇവരെ പ്രവേശിപ്പിച്ചത്.

ഇവരുടെ ശരീരമാസകലം പൊള്ളലേറ്റിട്ടുണ്ട്. ഇവരെ പിന്നീട് ചെല്‍സിയിലെ വെസ്റ്റ്മിനിസ്റ്റര്‍ ബേണ്‍സ് യൂണിറ്റിലേക്ക് മാറ്റി. രോഗികളില്‍ നിന്ന് മുന്‍പും ഇവര്‍ക്ക് ആക്രമണങ്ങള്‍ ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്. എങ്കിലും ഇതൊക്കെ തന്റെ പ്രൊഫഷന്റെ ഭാഗമാണെന്നാണ് ക്രിസ്റ്റി പറയുന്നത്. ക്രിസ്റ്റിയുടെ മുത്തശ്ശനും മുത്തശ്ശിയും മെന്റല്‍ ഹെല്‍ത്ത് നഴ്‌സുമാരായിരുന്നു. ഇവരില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ക്രിസ്റ്റി ഈ പ്രൊഫഷന്‍ തെരഞ്ഞെടുത്തത്.

രോഗിക്ക് ഒരു ആന്റി സൈക്കോട്ടിക്ക് ഡിപ്പോ മെഡിക്കേഷന്‍ നല്‍കിയതിനു ശേഷമാണ് അവര്‍ തന്നെ ആക്രമിച്ചതെന്നും ക്രിസ്റ്റി പറഞ്ഞു. ക്രിസ്റ്റി മറ്റൊരു ജോലി തെരഞ്ഞെടുക്കുന്നതായിരിക്കും ഉചിതമെന്ന് അവരുടെ പങ്കാളി നഥാന്‍ പറഞ്ഞു. ഇതിനു മുമ്പ് ക്രിസ്റ്റിയുടെ വയറില്‍ ഒരു രോഗി ചവിട്ടിയിട്ടുണ്ട്. ഭിത്തിയിലേക്ക് ചേര്‍ത്ത് നിര്‍ത്തി മര്‍ദ്ദിച്ചിട്ടുണ്ടെന്നും നഥാന്‍ പറഞ്ഞു. എന്നാല്‍ ക്രിസ്റ്റി വീണ്ടും ഇതേ ജോലിയില്‍ തന്നെ തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്.