മരണാസന്നനായ രോഗിയെ പരിചരിക്കുന്നതില്‍ വീഴ്ച്ച വരുത്തിയ നഴ്‌സിനെ സസ്‌പെന്റ് ചെയ്തു. സ്വന്തം മൂത്രത്തിലും ഛര്‍ദ്ദിയിലും കുതിര്‍ന്ന നിലയിലാണ് രോഗിയെ ആശുപത്രി മുറിയില്‍ കണ്ടെത്തിയത്. മരണമടുത്തതോടെ കൃത്യമായ പരിചരണം ലഭിക്കുന്നതിനായാണ് രോഗിയെ റോയല്‍ കോണ്‍വാള്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരുന്നത്. ഡെബോറാ ട്രെയിസി ക്രെയിന്‍ എന്ന നഴ്‌സിനായിരുന്നു ഇയാളെ പരിചരിക്കേണ്ട ചുമതല. മരണക്കിടക്കയിലായിരുന്ന രോഗിക്ക് കൃത്യമായ ഇടവേളകളില്‍ ശ്രുശ്രൂഷ ആവശ്യമായിരുന്നു.

 

രോഗിക്ക് രാത്രിയിലുള്‍പ്പെടെ നാല് മണിക്കുര്‍ ഇടവിട്ട് ശുശ്രൂഷകള്‍ നല്‍കേണ്ടതായിരുന്നു. ഇക്കാര്യത്തില്‍ നഴ്‌സ് വീഴ്ച്ച വരുത്തിയതായാണ് വ്യക്തമായത്. കഴിഞ്ഞ ക്രിസ്മസിനു ശേഷമുള്ള ദിവസങ്ങളില്‍ ഇയാളുടെ ആരോഗ്യനില വഷളായിരുന്നു. രോഗിയെ വൃത്തിഹീനമായ വസ്ത്രത്തിലും ബെഡ്ഷീറ്റിലുമായിരുന്നു കണ്ടെത്തിയത്. വേദനാസംഹാരികളൊന്നും രോഗിക്ക് നല്‍കിയിരുന്നില്ല, രോഗിയുടെ ശരീരത്തില്‍ വ്രണങ്ങള്‍ രൂപപ്പെട്ടതായും കണ്ടെത്തിയിരുന്നു.

മിസ്സ് ക്രയിനിനെ ഒമ്പത് മാസത്തേക്ക് സസ്‌പെന്റ് ചെയ്ത എന്‍എംസി പാനല്‍ രോഗിക്ക് രാത്രിയിലുള്‍പ്പെടെ കൃത്യമായ പരിചരണങ്ങള്‍ നല്‍കുന്നതില്‍ വീഴ്ച്ച വരുത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഡിസംബര്‍ 30ന് രോഗിക്ക് പരിചരണം നല്‍കിയിരുന്നുവെന്ന് തെളിയിക്കാന്‍ ആശുപത്രി രേഖകളില്‍ ഇവര്‍ കൃത്രിമത്വം കാട്ടാന്‍ ശ്രമിച്ചുവെന്നും തെളിഞ്ഞു. ഡിസംബര്‍ 30 ന് രാവിലെയാണ് ദയനീയമായ സാഹചര്യത്തില്‍ രോഗിയെ കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് ഡിസംബറില്‍ റോയല്‍ കോണ്‍വെല്‍ ആശുപത്രി അധികൃതര്‍ അന്വേഷണം നടത്തിയിരുന്നു. ഈ അന്വേഷണത്തില്‍ രോഗിക്ക് കൃത്യമായ പരിചരണം നല്‍കാന്‍ ക്രയിനിന് കഴിഞ്ഞിട്ടെല്ലെന്ന് വ്യക്തമായിരുന്നു.

 

ഒന്നലധികം തവണ ചോദിച്ചിട്ടും മറ്റു ആശുപത്രി ജീവനക്കാര്‍ക്ക് പോലും രോഗിയെ ശ്രുശ്രുഷിക്കാനുള്ള അനുവാദമോ നിര്‍ദേശമോ നഴസ് നല്‍കിയിരുന്നില്ലെന്നും ആരോപണമുണ്ട്. ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റ് ആയ ആശുപത്രിയിലെ മറ്റൊരു ജീവനക്കാരനെ രോഗിയെ പരിചരിക്കുന്നതില്‍ നിന്നും ക്രെയിന്‍സ് വിലക്കിയതായും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. നാല് പ്രധാനപ്പെട്ട എന്‍എംസി കോഡുകളുടെ ലംഘനമാണ് ഇവര്‍ നടത്തിയതെന്നും ഹിയറിംഗ് നടത്തിയ പാനല്‍ കണ്ടെത്തിയിട്ടുണ്ട്.