തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നഴ്സുമാർ വീണ്ടും അനിശ്ചിതകാല സമരം ആരംഭിക്കുന്നു. ഫെബ്രുവരി ആദ്യവാരം മുതൽ സമരം ആരംഭിക്കും. ചേർത്തല കെവിഎം ആശുപത്രിയിലെ നഴ്സുമാരുടെ സമരം ഒത്തുതീർപ്പാകാത്ത സാഹചര്യത്തിലാണ് നഴ്സുമാർ പ്രതിഷേധത്തിന് തയ്യാറെടുക്കുന്നത്. അത്യാഹിത വിഭാ​ഗത്തിലൊഴികെയുള്ള നഴ്സുമാർ സംസ്ഥാനവ്യാപകമായി സമരത്തിൽ പങ്കെടുക്കും.

ചേർത്തല കെവിഎം ആശുപത്രിയിലെ സമരം 154 ദിവസമായി തുടരുകയാണ്. ഇവിടെ 110 നഴ്സുമാർ സമരത്തിൽ പങ്കെടുക്കുന്നുണ്ട്. മിനിമം വേതനം നൽകണമെന്നുള്ള സർക്കാർ ഉത്തരവ് ആശുപത്രി പാലിച്ചിട്ടില്ലെന്നാണ് നഴ്സുമാരുടെ പരാതി. 7000 രൂപയാണ് മിനിമം ശമ്പളം. ഇത് കൂടാതെ 12 മണിക്കൂർ‌ ജോലി ചെയ്യിപ്പിക്കുന്നത് ഒഴിവാക്കണമെന്നും ആവശ്യമുണ്ട്.

മന്ത്രിമാരായ തോമസ് ഐസക്, തിലോത്തമന്‍, എംഎല്‍എ എംഎ ആരിഫ്, കളക്ടര്‍ ടിവി അനുപമ എന്നിവര്‍ സമരം ഒത്തുതീര്‍ക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും നഴ്‌സുമാര്‍ സമരം അവസാനിപ്പിച്ചിരുന്നില്ല. ആശുപത്രി മാനേജ്‌മെന്റ് നഴ്‌സുമാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതിരിക്കുകയും സമരം ചെയ്യുന്നവര്‍ക്കെതിരെ കുപ്രചരണങ്ങള്‍ നടത്തുകയും ചെയ്തതിന്റെയും അടിസ്ഥാനത്തിലാണ് സമരം തുടര്‍ന്നതെന്നാണ് യുഎന്‍എ വ്യക്തമാക്കി.