ആരോഗ്യ മേഖലയിലെ പിഴവുകള്‍ സംഭവിക്കുന്നത് തടയാന്‍ മുതിര്‍ന്ന ഡോക്ടര്‍മാരെ പേരെടുത്ത് വിളിക്കാന്‍ നഴ്‌സുമാര്‍ക്ക് അധികാരം നല്‍കണമെന്ന് ഹെല്‍ത്ത് സെക്രട്ടറി ജെറമി ഹണ്ട്. മെഡിക്കല്‍ രംഗത്ത് നിലനില്‍ക്കുന്ന അധികാരക്രമം മുതിര്‍ന്ന ഡോക്ടര്‍മാരെ പേരെടുത്ത് വിളിക്കുന്നതില്‍ നിന്ന് നഴ്‌സുമാരെ വിലക്കുന്നുണ്ട്. ഓപറേഷന്‍ തീയ്യേറ്ററിലും അതുപോലുള്ള അടിയന്തര സാഹചര്യങ്ങളിലും സംഭവിക്കുന്ന പിഴവുകള്‍ ഇല്ലാതാക്കാന്‍ ഈ അധികാരക്രമം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായും ഹെല്‍ത്ത് സെക്രട്ടറി ജെറമി ഹണ്ട് പറയുന്നു. രോഗികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കവെയാണ് ജെറമി ഹണ്ട് ഇക്കാര്യം വ്യക്തമാക്കിയത്. പെരെടുത്ത് വിളിക്കാന്‍ ഇപ്പോഴും അധികാരം നല്‍കാത്ത ചുരുക്കം തൊഴില്‍ രംഗങ്ങളില്‍ ഒന്നാണ് ആരോഗ്യ മേഖലയെന്ന് അദ്ദേഹം പറയുന്നു. മെഡിക്കല്‍ രംഗത്ത് ഡോക്ടര്‍ എന്നുമാത്രമാണ് അഭിസംഭോദന രീതി. സര്‍ജന്റെ കാര്യത്തില്‍ അത് മിസ്റ്റര്‍ എന്നുമാണ്.

ചില ഡോക്ടര്‍മാര്‍ പാഴ്‌ച്ചെലവുകള്‍ സൃഷ്ടിക്കുന്നതായും ഇത്തരക്കാര്‍ തെറ്റുകുറ്റങ്ങള്‍ സമ്മതിച്ചു തരാന്‍ മടിയുള്ളവരാണെന്നും ജെറമി ഹണ്ട് ആരോപണം ഉന്നയിച്ചു. ഏതാണ്ട് 9000ത്തോളം ആശുപത്രി മരണങ്ങള്‍ സംഭവിക്കുന്നത് എന്‍എച്ച്എസ്സുകളുടെ പോരായ്മകള്‍ മൂലമാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ബ്രിട്ടിഷ് എയര്‍വേഴ്‌സ് പൈലറ്റിന്റെ ഭാര്യയായ എലൈന്‍ ബ്രൂമിലി മരണപ്പെടുന്നതിന് മുന്‍പ് നഴ്‌സ് അവര്‍ക്ക് അടിയന്തര ശ്വാസനാള ശസ്ത്രക്രിയ ആവശ്യമുണ്ടെന്ന് തിരിച്ചറിഞ്ഞിരുന്നു എന്നാല്‍ സര്‍ജനോട് ഇക്കാര്യം സൂചിപ്പിക്കാനുള്ള ഭയം കാരണം നഴ്‌സ് മടിച്ചു നില്‍ക്കുകയാണ് ഉണ്ടായതെന്നും ജെറമി ഹണ്ട് ഉദാഹരണമായി പറഞ്ഞു. ഓപറേഷന്‍ തീയ്യേറ്ററുകളില്‍ അധികാരക്രമം നിലനില്‍ക്കുമ്പോള്‍ വീഴ്ച്ച വരുന്നത് തടയാന്‍ രണ്ട് കണ്ണുകള്‍ മാത്രമെ ഉണ്ടാവുകയുള്ളു. എന്നാല്‍ അത്തരം അധികാരക്രമം ഇല്ലെങ്കില്‍ തീയ്യേറ്ററിനുള്ളിലുള്ള എല്ലാ കണ്ണുകളും വീഴ്ച്ച വരുന്നത് തടയാന്‍ പാകത്തിന് നിലകൊള്ളാന്‍ കഴിയുമെന്നും അദ്ദേഹം പറയുന്നു.

യുകെയിലെ മെഡിക്കല്‍ രംഗത്ത് ഇപ്പോഴും വലിയ രീതിയിലുള്ള അധികാരക്രമം നിലനില്‍ക്കുന്നുണ്ട്. പേരെടുത്ത് അഭിസംഭോദന ചെയ്യുന്നതിന് പകരമായി മിസ്റ്ററെന്നും ഡോക്ടറെന്നും മാത്രം വിളിക്കുന്ന ഒരേയൊരു തൊഴില്‍ മേഖല മെഡിക്കല്‍ രംഗമായിരിക്കും. എന്‍എച്ച്എസിലെ മരുന്നുകള്‍ നല്‍കുന്നതിനുള്ള പിഴവുമൂലം വര്‍ഷത്തില്‍ 22,000ത്തോളം മരണങ്ങള്‍ സംഭവിക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ഫാര്‍മസിസ്റ്റുകളുടെ ഇടയില്‍ നിന്ന് വര്‍ഷത്തില്‍ ഏകദേശം 237 മില്ല്യണ്‍ പിഴവുകള്‍ മരുന്ന് നല്‍കുന്നതുമായി ബന്ധപ്പെട്ട് സംഭവിക്കാറുണ്ടെന്ന് യൂണിവേഴ്‌സിറ്റി ഓഫ് യോര്‍ക്കിന്റെ ആഭിമുഖ്യത്തില്‍ നടന്ന പഠനം വെളിപ്പെടുത്തുന്നു. ആറില്‍ ഒരു ആശുപത്രിയിലെ രോഗികള്‍ ഇത്തരം പിഴവുകള്‍ക്ക് വിധേയമാകുന്നതായി പഠനത്തില്‍ നിന്നും വ്യക്തമാകുന്നു. തിരിച്ചറിഞ്ഞതിലും ഗുരുതര വീഴ്ച്ചയാണ് ആരോഗ്യ മേഖലയില്‍ നടക്കുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.