വാഷിങ്ടണ്‍: പാകിസ്ഥാനില്‍ നിന്ന് ഭീകരവാദം തുടച്ചു നീക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ഒബാമ പാകിസ്ഥാനോട് നിര്‍ദേശിച്ചു. പത്താന്‍കോട്ട് ഭീകരാക്രമണം ചൂണ്ടിക്കാട്ടിയാണ് ഒബാമയുടെ താക്കീത്. ഭീകരസംഘടനകളെ അമര്‍ച്ച ചെയ്യാന്‍ പാകിസ്താന് സാധിക്കുമെന്നും അവര്‍ അത് തീര്‍ച്ചയായും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ പിടിഐയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ഒബാമയുടെ പ്രതികരണം.
പത്താന്‍കോട്ട് ആക്രമണ സമയത്ത് അമേരിക്ക ഇന്ത്യയ്‌ക്കൊപ്പമായിരുന്നു. ഭീകരവാദത്തിനെതിരെ ഇന്ത്യയും യുഎസും ഇനിയും ഒരുമിച്ച് പൊരുതേണ്ടതിന്റെ ആവശ്യകതയാണ് ഇത് വിരല്‍ചൂണ്ടുന്നത്. പാകിസ്ഥാനിലെ അരക്ഷിതാവസ്ഥ തന്റെ രാജ്യത്തിന്റെ നിലനില്‍പിന് ഭീഷണിയാണെന്ന് നവാസ് ഷെരീഫ് മനസ്സിലാക്കിയിട്ടുണ്ട്. 2014ലെ പെഷവാര്‍ സ്‌കൂള്‍ ആക്രമണത്തിന് ശേഷം ഭീകരസംഘടനകള്‍ക്കെതിരെ പക്ഷപാതിത്തമില്ലാതെ നടപടി സ്വീകരിക്കുന്നുണ്ട്. എന്നാലും ചില സംഘടനകള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. വടക്കു പടിഞ്ഞാറന്‍ പാകിസ്താനിലെ സര്‍വകലാശാലയില്‍ അടുത്തിടെ ഉണ്ടായ ആക്രമണം നാം കണ്ടതാണെന്നും ഒബാമ പറഞ്ഞു.

കഴിഞ്ഞ കുറേ കാലമായി ഇന്ത്യയ്ക്ക് നേരെയുണ്ടാകുന്ന ഭീകരതയുടെ മറ്റൊരു ഉദാഹരണമാണ് പത്താന്‍കോട്ട് വ്യോമസേന താവളത്തില്‍ ഉണ്ടായത്. ഇരു രാജ്യങ്ങളുടെ നേതാക്കളും അതിര്‍ത്തി കടന്നുള്ള ഭീകരവാദവും തീവ്രവാദവും ഇല്ലാതാക്കാനുള്ള ചര്‍ച്ചകള്‍ തുടരുകയാണെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു. ആക്രമണത്തിന് ശേഷവും പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫുമായി ബന്ധം സൂക്ഷിക്കുന്ന നരേന്ദ്ര മോഡിയുടെ പ്രവൃത്തിയെ ഒബാമ അഭിനന്ദിച്ചു.