ജോര്‍ജ് എടത്വ

കഴിഞ്ഞ ആറുവര്‍ഷങ്ങളായി യുകെ മലയാളികളുടെ മനസ്സില്‍ സംഗീതതേന്മഴ ഒഴുക്കുന്ന ഓള്‍ഡ് ഈസ് ഗോള്‍ഡ് അനശ്വര ഗാനങ്ങളുടെ അപൂര്‍വ്വ സന്ധ്യക്ക് മണിക്കൂറുകള്‍ മാത്രം. യുകെയിലെ സംഗീത ആസ്വാദകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സംഗീത ഉത്സവം ഏപ്രില്‍ മുപ്പതിന് വൈകുന്നേരം നാല് മണിക്ക് സൗത്താംപ്റ്റന്‍ സെന്റ് ജോര്‍ജ്ജ് സ്‌ക്കൂള്‍ ഹാളില്‍ അരങ്ങേറും. ഒരു സംഗീത പരിപാടിയുടെ തുടര്‍ച്ചയായ ആറാം വര്‍ഷമാണ് ഓള്‍ഡ് ഈസ് ഗോള്‍ഡ് അനശ്വരഗാനങ്ങളുടെ അപൂര്‍വ്വ സംഗമം എന്ന പേരില്‍ സൗത്താംപ്മറ്റണില്‍ അരങ്ങേറുന്നത്. കല ഹാംപ്ഷെയര്‍ മലയാള സിനിമയുടെ കുലപതികളെ ആദരിക്കുവാനും അവരുടെ മാസ്റ്റര്‍പീസുകളെ പുതു തലമുറക്ക് പരിചയപ്പെടുത്തനും വേണ്ടിയാണ് ഓള്‍ഡ് ഈസ് ഗോള്‍ഡ്, അനശ്വര ഗാനങ്ങളുടെ സംഗമം എന്ന പേരില്‍ ആറ് വര്‍ഷം മുന്‍പ് ഈ സംഗീത സപര്യക്ക് തുടക്കം കുറിച്ചത്. യുകെയിലെ നിരവധി അറിയപ്പെടുന്ന കലാകാരന്മാര്‍ മലയാള സിനിമാലോകത്തെ കുലപതികള്‍ക്ക് ആദരവറിയുക്കുവാന്‍ ഓള്‍ഡ് ഈസ് ഗോള്‍ഡിന്റെ ഈ വേദി ഉപയോഗിച്ചിട്ടുണ്ട്.

ഈ വര്‍ഷം മലയാള സിനിമയുടെ രണ്ട് കാലഘട്ടങ്ങളെ പ്രതിനിധാനം ചെയ്യുന്ന പ്രതിഭകള്‍ ആണ് ഓള്‍ഡ് ഈസ് ഗോള്‍ഡിന്റെ വേദിയില്‍ എത്തുന്നത്. അഭിനേത്രി ഗീത വിജയനും, ഗായകനും അഭിനേതാവുമായ കിഷനും. മലയാളത്തിന്റെ പുഷ്‌കല കാലഘട്ടം എന്നറിയപ്പെടുന്ന തൊണ്ണൂറുകളിലെ പ്രിയ നായിക ഗീതാ വിജയന്‍, ഇന്‍ ഹരിഹര്‍ നഗറില്‍ മലയാളത്തിലെ മികച്ച പ്രതിഭകളോടൊപ്പം നായികയായി തുടങ്ങി, കാബൂളിവാല, തേന്മാവിന്‍കൊമ്പത്ത്, മിന്നാരം, നിര്‍ണയം, മാന്നാര്‍ മത്തായി സ്പീക്കിങ്, സേതുരാമയ്യര്‍ സി ബി ഐ, വെട്ടം, ഛോട്ടാ മുംബൈ അടക്കം നൂറ്റിയമ്പതിലേറെ ചിത്രങ്ങളില്‍ മികച്ച വേഷങ്ങള്‍ ചെയ്തു. ഇരുപത്തഞ്ചിലധികം ജനപ്രിയ സീരിയലുകളിലും പ്രമുഖ വേഷം ചെയ്തിട്ടുണ്ട്. മലയാള സിനിമയുടെ സുവര്‍ണ്ണ കാലഘട്ടത്തെ പ്രതിനിധാനം ചെയ്ത് ഗീതാ വിജയന്‍ ഓള്‍ഡ് ഈസ് ഗോള്‍ഡിലെത്തുമ്പോള്‍ പൂമരം എന്ന സിനിമയിലെ നായക തുല്യ കഥാപാത്രവും ഒപ്പം പൂമരം കൊണ്ട് കപ്പലുണ്ടാക്കിയ എന്ന ഒരു ഗാനം ആലപിച്ചതിലൂടെ കൊണ്ട് പുതു തലമുറയുടെ ഹരമായ കിഷനും സംഗീതത്തിന്റെ മാസ്മരികതക്ക് പ്രായമില്ല എന്നോതിക്കൊണ്ട് ഓള്‍ഡ് ഈസ് ഗോള്‍ഡിന്റെ ഭാഗമാകുന്നു.

നാല്‍പതിലധികം ഗായികാഗായകരാണ് സംഗീത കുലപതികള്‍ക്ക് പ്രണാമം അര്‍പ്പിക്കുവാന്‍ സൗത്താംപ്ടണില്‍ ഏപ്രില്‍ മുപ്പതിന് എത്തുന്നത്. യുകെയിലെ അരങ്ങിനെ നിയന്ത്രിച്ചു തഴക്കവും പഴക്കവും വന്ന പ്രശസ്ത അവതാരകര്‍ മാഞ്ചസ്റ്ററില്‍ നിന്നുള്ള സീമാ സൈമണും ഹോര്‍ഷത്തില്‍ നിന്നുള്ള ലക്ഷിമേനോനും ഓള്‍ഡ് ഈസ് ഗോള്‍ഡിന്റെ വേദി നിയന്ത്രിക്കും. ശബ്ദവും വെളിച്ചവും ഒരുക്കുന്നത് ഗ്രേസ് മെലഡീസ് സൗത്താംപ്ടണ്‍ ആണ്. പ്രേക്ഷര്‍ക്ക് കലാവിരുന്നിനൊപ്പം കൈനിറയെ സമ്മാനം നേടാനുള്ള അവസരവും ഓള്‍സ് ഈസ് ഗോള്‍ഡ് ഒരുക്കുന്നു. നീല്‍ ട്രാവല്‍സ് നല്കുന്ന £200 പൗണ്ട് അടക്കം നിരവധി സമ്മാനങ്ങള്‍ ആണ് പ്രേക്ഷകരെ കാത്തിരിക്കുന്നത്.

കല ഹാംപ് ഷയറിന്റെ ഭാരവാഹികളായ ഉണ്ണികൃഷ്ണന്‍ നായര്‍ – പ്രസിഡണ്ട്, സിബി മേപ്പുറത്ത് – ജനറല്‍ കണ്‍വീനര്‍, ജെയ്സണ്‍ ബത്തേരി സെക്രട്ടറി, മീറ്റോ ജോസഫ് ഇവന്റ് ഡയറക്ടര്‍, സിജിമോള്‍ ജോര്‍ജ്ജ് – വൈസ് പ്രസിഡണ്ട്, ജോയ്സണ്‍ ജോര്‍ജ്ജ് – ട്രഷറര്‍, മനോജ് മാത്രാടന്‍ – പബ്ലിസിറ്റി കണ്‍വീനര്‍ എന്നിവരെ കൂടാതെ കമ്മറ്റിയംഗങ്ങളായ രാകേഷ് തായിരി, ആന്ദവിലാസം, മനു ജനാര്‍ദ്ദനന്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ ഓള്‍ഡ് ഈസ് ഗോള്‍ഡിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു. ഈ സംഗീത പരിപാടി തികച്ചും സൗജന്യമായാണ് കല ഹാംപ്ഷയര്‍ അവതരിപ്പിക്കുന്നത്. അതിനായി സഹായിക്കുന്ന പ്രമുഖര്‍ പാരഗണ്‍ ഫിനാഷ്യല്‍ സര്‍വ്വീസസ്, നീല്‍ ട്രാവല്‍സ്, ഇടിക്കുള സോളിസിറ്റേഴ്സ്, ആനന്ദ് ട്രാവല്‍സ് എന്നിവരാണ്. ഓള്‍ഡ് ഈസ് ഗോള്‍ഡിന് ശബ്ദവും വെളിച്ചവും പകരുന്നത് ഗ്രെയ്‌സ് മെലഡീസ് ഓര്‍ക്കസ്ട്ര സൗത്താംപ്ടണ്‍ ആണ്. എല്ലാ സംഗീത പ്രേമികളെയും കല ഹാംപ്ഷെറിന്റെ ഓള്‍ഡ് ഈസ് ഗോള്‍ഡ് എന്ന സംഗീത ഉത്സവത്തിലേക്കു സാദരം സ്വാഗതം ചെയ്യുന്നു.

വേദിയുടെ അഡ്ഡ്രസ്സ് : സെന്റ് ജോര്‍ജ്ജ് കാത്തലിക് കോളജ് SO16 3DQ