വാഹനമോടിക്കുമ്പോള്‍ റോഡിന്റെ ഷോള്‍ഡര്‍ ഉപയോഗിക്കുന്നവര്‍ക്കും മഞ്ഞവര മുറിച്ചുകടക്കുന്നവര്‍ക്കും 48 മണിക്കൂര്‍ തടവുശിക്ഷ ലഭിക്കുമെന്ന് റോയല്‍ ഒമാന്‍ പൊലീസ് മുന്നറിയിപ്പ് നല്‍കി. ഇത്തരം നിയമ ലംഘനങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യത്തിലാണ് നടപടി. ഒമാനില്‍ റോഡുകളുടെ വശങ്ങളില്‍ മഞ്ഞവരയില്‍ വേര്‍തിരിച്ചഭാഗം വാഹനങ്ങള്‍ക്ക് അടിയന്തര പാര്‍ക്കിങ്ങിനും മറ്റ് ആവശ്യങ്ങള്‍ക്കും വേണ്ടിയുള്ളതാണ്. ആംബുലന്‍സ്, പൊലീസ് വാഹനങ്ങള്‍ക്ക് കടന്നുപോകാനും ഈഭാഗം ഉപയോഗിക്കുന്നു. എന്നാല്‍ ചില വാഹന ഉടമകള്‍ ഗതാഗതക്കുരുക്കില്‍നിന്നും രക്ഷപെട്ട് അതിവേഗം ലക്ഷ്യ സ്ഥാനത്തെത്താനാണ് റോഡിന്റെ പാര്‍ശ്വഭാഗത്തുകൂടി യാത്ര ചെയ്യുന്നത്. എന്നാല്‍ ഇത്തരക്കാര്‍ കരുതിയിരിക്കുക. ഇത്തരം നിയമ ലംഘകരെ 48 മണിക്കൂര്‍ തടവിലാക്കുമെന്ന് റോയല്‍ ഒമാന്‍ പൊലീസ് അധികൃതര്‍ മുന്നറിയിപ്പ് നല്കി. ഇത്തരക്കാര്‍ കൂടുതല്‍ ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നത് ശ്രദ്ധയില്‍ പെട്ടതായും പോലീസ് പറയുന്നു.
റോഡുകളിലെ തിരക്ക് മറികടക്കാന്‍ ഷോള്‍ഡര്‍ ഉപയോഗിക്കുന്നതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശങ്ങള്‍ വന്നിരുന്നു. യാത്ര ചെയ്യുന്ന എല്ലാവരും തിരക്കുള്ളവരാണെന്നും മറ്റുള്ളവരുടെ തിരക്കുകളെ പറ്റിയും ഇത്തരക്കാര്‍ ചിന്തിക്കണമെന്നുമുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയകളില്‍ നടക്കുന്നത്. ഏതായാലും ഒമാന്‍ പൊലീസ് ശക്തമായ നടപടികളുമായാണ് മുന്നോട്ട് പോകുന്നത്.