ഏഴ് മാസത്തെ തടങ്കലിൽ നിന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും എൻസിപി നേതാവുമായ ഒമർ അബ്ദുല്ല ചൊവ്വാഴ്ചയാണ് മോചിതനായത്. അദ്ദേഹം പുറത്തിറങ്ങിയതിന് പുറകെ രാത്രി എട്ട് മണിക്ക് കോവിഡ് പ്രതിരോധ മാർഗങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് 21 ദിവസത്തെ സമ്പൂർണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. 21 ദിവസം വീടിനുള്ള അടച്ചു പൂട്ടിയിരിക്കുന്നതിനെ കുറിച്ച് ജനങ്ങൾ ഏറെ പരിഭ്രാന്തരാണ്. ഈ അവസരത്തിലാണ് ഒമർ അബ്ദുല്ലയുടെ പുതിയ ട്വീറ്റ്. അൽപ്പം നർമം കലർത്തിയാണ് അദ്ദേഹം കാര്യം അവതരിപ്പിച്ചിരിക്കുന്നത്.

“ക്വാറന്റൈൻ ദിനങ്ങളും ലോക്ക്ഡൗണുമെല്ലാം എങ്ങനെ അതിജീവിക്കാം എന്നതിൽ ആർക്കെങ്കിലും ടിപ്പോ ഉപദേശമോ വേണമെങ്കിൽ ചോദിക്കണം. എനിക്ക് മാസങ്ങളുടെ അനുഭവമുണ്ട്. അതേക്കുറിച്ച് ഒരു ബ്ലോഗ് തന്നെ എഴുതുന്നതായിരിക്കും,” എന്ന് ഒമർ ട്വിറ്ററിൽ കുറിച്ചു.

ഒമറിന്റെ നർമബോധത്തിന് കോട്ടം തട്ടിയിട്ടില്ല എന്നതിൽ സന്തോഷിക്കുന്നു എന്നാണ് ഇതിന് മറുപടിയായി ശശി തരൂരിന്റെ കമന്റ്.

ജമ്മു കശ്മീരിന് പ്രത്യേക അധികാരങ്ങള്‍ നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മുതല്‍ ഒമര്‍ അബ്‌ദുല്ല തടവില്‍ കഴിയുകയായിരുന്നു. അദ്ദേഹത്തിനെതിരായ പൊതു സുരക്ഷാ നിയമം (പിഎസ്എ) ഉത്തരവ് ജമ്മു കശ്മീർ ഭരണകൂടം ചൊവ്വാഴ്ച റദ്ദാക്കിയിരുന്നു.

നേരത്തെ ഏഴ് മാസത്തെ വീട്ടുതടങ്കലിന് ശേഷം മാര്‍ച്ച് 13 ന് ഒമറിന്റെ പിതാവും മുന്‍മുഖ്യമന്ത്രിയുമായിരുന്ന ഫാറുഖ് അബ്‌ദുല്ലയെ ജമ്മു കശ്മീര്‍ ഭരണകൂടം മോചിപ്പിച്ചിരുന്നു. മറ്റൊരു മുന്‍ മുഖ്യന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തി ഇപ്പോഴും തടങ്കലിലാണ്.