കോട്ടയം: വള്ളം മുങ്ങി കാണാതായ മാതൃഭൂമിയ വാര്‍ത്താ സംഘത്തിലെ രണ്ടു പേരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. മാതൃഭൂമി ന്യൂസ് പ്രാദേശിക ലേഖകന്‍ കടുത്തുരുത്തി പൂഴിക്കോല്‍ പട്ടശ്ശേരില്‍ സജി (46) യുടെ മൃതദേഹമാണ് രാവിലെ കണ്ടെത്തിയത്. കാണാതായ തിരുവല്ല ബ്യൂറോ ഡ്രൈവര്‍ ബിപിനു വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്.

വെള്ളപ്പൊക്കക്കെടുതി റിപ്പോര്‍ട്ട് ചെയ്ത് മടങ്ങിയതിനിടെ തിങ്കളാഴ്ച ഉച്ചയോടെയാണ് കല്ലറക്കടുത്ത് കരിയാറില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന വള്ളം മറിഞ്ഞത്. മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ടര്‍ കെ.ബി ശ്രീധരന്‍, തിരുവല്ല യൂണിറ്റിലെ ക്യാമറാമാന്‍ അഭിലാഷ് നായര്‍ എന്നിവരെ രക്ഷപ്പെടുത്തിയിരുന്നു. പ്രദേശവാസികളും, ഫയര്‍ഫോഴ്‌സും, നാവികസേനയുടെ മുങ്ങല്‍ വിദഗ്ധരും ചേര്‍ന്നാണ് തിരച്ചില്‍ നടത്തുന്നത്.

കടുത്തുരുത്തിക്കടുത്ത് മുണ്ടാര്‍ പ്രദേശത്തെ മുന്നൂറിലധികം കുടുംബങ്ങള്‍ വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടുപോയിരുന്നു. വരുടെ ദുരിതം റിപ്പോര്‍ട്ട് ചെയ്ത് മടങ്ങുന്നതിനിടെ ശക്തമായ ഒഴുക്കില്‍ നിയന്ത്രണം തെറ്റിയ വള്ളം മറിയുകയായിരുന്നു. എഴുമാന്തുരുത്തുവരെ വാഹനത്തില്‍ എത്തിയ സംഘം അവിടെനിന്ന് യന്ത്രം ഘടിപ്പിച്ച വള്ളത്തിലാണ് മുണ്ടാറിലെ ദൃശ്യം പകര്‍ത്താന്‍ പോയത്.