ന്യൂസ് ഡെസ്ക്

യുകെയിലെ റോഡുകളിൽ കർശന നിയമങ്ങളുമായി റോഡ് പോളിസി പരിഷ്കരിക്കുന്നു. സ്പീഡ് ലിമിറ്റ് ലംഘിക്കുന്നവർക്ക് യാതൊരു ഇളവും ഇനി അനുവദിക്കുന്നതല്ല. അനുവദനീയമായ ലിമിറ്റിലും ഒരു മൈൽ സ്പീഡ് കൂടുതലായാൽ അത് നിയമ ലംഘനമായി കണക്കാക്കുമെന്ന് റോഡ് പോലീസ് ചീഫ് അറിയിച്ചു. അതായത് 30 മൈൽ സ്പീഡ് ലിമിറ്റുള്ള റോഡിൽ 31 ൽ കൂടുതലായാൽ ശിക്ഷ ഉറപ്പ്. നിലവിൽ അനുവദനീയമായ ലിമിറ്റിനെക്കാൾ 10 ശതമാനം അധികം 2 മൈൽ എന്ന കണക്കിൽ ഇളവു നല്കിയിരുന്നു. ഇതിൽ കൂടിയ വേഗത്തിൽ ഓടിക്കുന്നവരെ സ്പീഡ് അവയർനസ് കോഴ്സിന് വിടുകയാണ് പതിവ്. ഇനി മുതൽ നിയമലംഘനം പിടിക്കപ്പെട്ടാൽ ഫൈനും പോയിൻറും നല്കുമെന്ന് ചീഫ് കോൺസ്റ്റബിൾ ആൻറണി ബാങ്ങാം അറിയിച്ചു.

ഫൈനിനും പോയിന്റിനും പകരം സ്പീഡ് അവയർനസ് കോഴ്സിന് അയയ്ക്കുന്ന രീതി മാറ്റാനാണ് തീരുമാനം. റോഡപകടങ്ങൾ പെരുകുന്നതിന്റെ അടിസ്ഥാനത്തിലാണ് നിയമങ്ങൾ കർക്കശമാക്കുന്നത്. 1710 ജീവനുകളാണ് 2017 ജൂൺ വരെയുള്ള ഒരു വർഷക്കാലയളവിൽ യുകെയിൽ റോഡപകടങ്ങളിൽ പൊലിഞ്ഞത്.  വസ്തുതാപരമായ കാരണങ്ങളുടെ അടിസ്ഥാനത്തിലാണ് നിയമങ്ങൾ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. അവ പാലിക്കപ്പെടാനുള്ളതാണ്. അവലംഘിക്കുന്നത് ശരിയായ രീതിയല്ല എന്നുള്ള മനോഭാവം ജനങ്ങളിലുണ്ടാക്കാന് ട്രാഫിക് ഓഫീസർമാർ ശ്രമിക്കുന്നത്. സ്പീഡിംഗിന് പിടിക്കപ്പെടുമ്പോൾ ഡ്രൈവർമാർ ന്യായീകരണങ്ങൾ നിരത്തുന്നത് ഒഴിവാക്കപ്പെടണം. പെനാൽട്ടി നല്കുന്ന ഓഫീസർമാർ ക്ഷമാപണം നടത്തേണ്ടതില്ലെന്നും ആൻറണി ബാങ്ങാം പറഞ്ഞു.

എന്നാൽ ഇതേ രീതിയിൽ സ്പീഡിംഗ് പെനാൽട്ടി നടപ്പാക്കുന്നതിനെതിരെ പ്രതിഷേധവുമായി മോട്ടോറിസ്റ്റുകൾ രംഗത്ത് എത്തിയിട്ടുണ്ട്. ഫൈൻ വഴി പണം സ്വരൂപിക്കുന്ന സംവിധാനമാണ് ഇതെന്നാണ് ഡ്രൈവർമാരുടെ പക്ഷം. സ്പീഡിംഗ് കൊണ്ട് ഉണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് കൂടുതൽ ബോധവൽക്കരണമാണ് ആവശ്യമെന്ന് അവർ പറയുന്നു. പുതിയ നയം ശരിയല്ലെന്ന് മാഞ്ചസ്റ്റർ പോലീസ് ഫെഡറേഷന്റെ ചെയർമാർ ചീഫ് ഇൻസ്പെക്ടർ ഇയൻ ഹാൻസൺ പറഞ്ഞു. ക്രൈം നിരക്കുകൾ കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ആ മേഖലയിൽ പോലീസ് കൂടുതൽ ശ്രദ്ധ പുലർത്തേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു.