ലണ്ടന്‍: സ്വന്തം കുട്ടികളെ അവധിയാഘോഷിക്കാനായി കൊണ്ടുപോകുന്ന മാതാപിതാക്കള്‍ കൊണ്ടുപോകുന്നത് യഥാര്‍ത്ഥത്തില്‍ നല്ല കാര്യം തന്നെയാണ്. ഏതൊരു മാതാപിതാക്കളെ സംബന്ധിച്ചിടത്തോളവും കുട്ടികള്‍ക്ക് ആഘോഷിക്കാന്‍ സമയം അനുവദിക്കുകയെന്നത് കര്‍ത്തവ്യവുമാണ്. എന്നാല്‍ പഠന സമയത്ത് യാത്രകള്‍ക്കും ആഘോഷങ്ങള്‍ക്കായി കൊണ്ടുപോകുന്നത് അത്ര നല്ല കാര്യമല്ല. യു.കെയില്‍ കഴിഞ്ഞ വര്‍ഷം മാത്രം ഒരു മില്യണിലധികം മാതാപിതാക്കളാണ് അക്കാദമിക് സമയത്ത് അവധിയാഘോഷിക്കാനായി കുട്ടികളെക്കൊണ്ട് ലീവ് എടുപ്പിച്ചിരിക്കുന്നത്. ഞെട്ടിപ്പിക്കുന്ന കണക്കുകളാണ് പുറത്തുവന്നിരിക്കുന്നതെന്നാണ് ഈ രംഗത്തെ വിദഗദ്ധര്‍ അഭിപ്രായപ്പെടുന്നത്.

ഡിപാര്‍ട്ട്‌മെന്റ് ഓഫ് എജ്യുക്കേഷന്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ‘ടേം-ടൈം ആബ്‌സന്‍സ്’ കണക്കുകളിലാണ് ഈ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. 2017-18 അക്കാദിക് വര്‍ഷത്തില്‍ 1,047,480 കുട്ടികളെയാണ് ഫാമിലി യാത്രകള്‍ക്കും ആഘോഷങ്ങള്‍ക്കുമായി മാതാപിതാക്കള്‍ അവധിയെടുപ്പിച്ചിരിക്കുന്നത്. ഇവയില്‍ മിക്കതും കുടുംബപരമായ ആവശ്യങ്ങള്‍ക്കായിട്ടാണ് അവധി. ഇത്തരം അനാവശ്യ അവധിയെടുപ്പുകള്‍ കുട്ടികളുടെ പഠനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് വിദ്യഭ്യാസ രംഗത്തെ വിദ്ഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. സമീപകാലത്ത് ഇത്തരം അവധിയെടുപ്പുകള്‍ വര്‍ദ്ധിക്കുന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

2015ല്‍ ബിസിനസുകാരനായ ജോണ്‍ പ്ലാറ്റ് അക്കാദമിക സമയത്ത് തന്റെ മകളെ വേക്കേഷന് കൊണ്ടുപോയി വിവാദത്തില്‍പ്പെട്ടിരുന്നു. സ്‌കൂള്‍ അധികൃതര്‍ക്കെതിരെ പ്ലാറ്റ് നിയമയുദ്ധത്തിനും ശ്രമിച്ചിരുന്നു. പിഴ ഒടുക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയായിരുന്നു നിയമയുദ്ധം. കീഴ്‌കോടതി പ്ലാറ്റിനെതിരായി വിധി പറഞ്ഞെങ്കിലും തോറ്റുകൊടുക്കാന്‍ അദ്ദേഹം തയ്യാറായില്ല. തുടര്‍ന്ന് നിയമയുദ്ധം സുപ്രീം കോടതിയിലെത്തി. എന്നാല്‍ അവിടെയും പ്ലാറ്റിനെതിരായി വിധി വന്നു. അവസാനം 60 പൗണ്ടില്‍ തീരാവുന്ന പിഴ തുക 2000 പൗണ്ടിലെത്തുകയും ചെയ്തു. അക്കാദമിക് സമയത്ത് അവധിയെടുത്ത് പിഴ കൊടുക്കുന്ന മാതാപിതാക്കളുടെ എണ്ണം 73.7 ശതമാനമാണ് സമീപകാലത്ത് വര്‍ദ്ധിച്ചിരിക്കുന്നത്. ഇത് അപകടരമായ കണക്കുകളാണെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.