രാജ്യത്ത് കോവിഡ് ബാധിച്ച് ഒരു മരണം കൂടി. ബംഗാളിൽ ചികിത്സയിൽ ആയിരുന്ന 57കാരനാണ് മരിച്ചത്. ഇതോടെ ഇന്ത്യയിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം എട്ടായി. ഇതുവരെ 415 പേർക്കു രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്നു 19 പേർക്ക് സ്ഥിരീകരിച്ചു. വിദേശത്ത് മൂന്ന് ഇന്ത്യക്കാർ കോവിഡ് ബാധിച്ചു മരിച്ചു. ഇറാൻ, ഈജിപ്ത്, സ്വീഡൻ എന്നിവടങ്ങളിലാണ് മരണം.

നാളെ അര്‍ധരാത്രി മുതല്‍ ആഭ്യന്തര വിമാനസര്‍വീസ് നിര്‍ത്തിവയ്ക്കാനും തീരുമാനിച്ചു. കാര്‍ഗോ വിമാനസര്‍വീസിന് ഇത് ബാധകമല്ല.

കോവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ 19 സംസ്ഥാനങ്ങൾ പൂർണമായും അടച്ചിടും. ആറ് സംസ്ഥാനങ്ങൾ ഭാഗികമായും അടയ്ക്കും. 12 സ്വകാര്യ ലാബുകള്‍ക്കു പരിശോധനയ്ക്ക് അനുമതി നല്‍കി. 15,000 കേന്ദ്രങ്ങളില്‍ സാംപിളുകള്‍ ശേഖരിക്കും. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് കൗണ്‍സിലിങ് നല്‍കും. മഹാരാഷ്ട്രയിൽ കോവിഡ് ബാധിതരുടെ എണ്ണം 89 ആയെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി അറിയിച്ചു. മുംബൈയിൽ 14 പേർക്കും പുണെയിൽ ഒരാൾക്കുമാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്.

ഗുജറാത്തിൽ 29 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. കർണാടകയിൽ ഒരാൾക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ രോഗബാധിതരുടെ എണ്ണം 27 ആയി. ദുബായിൽ നിന്ന് എത്തിയ കണ്ണൂർ സ്വദേശിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തെലങ്കാനയിൽ 33 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രാജസ്ഥാനിൽ കോവിഡ് ബാധിതരുടെ എണ്ണം 28 ആയി.

പഞ്ചാബിൽ സംസ്ഥാന സർക്കാർ പൂർണ കർഫ്യു പ്രഖ്യാപിച്ചു. അവശ്യ സേവനങ്ങൾക്കു മാത്രമാണ് ഇടവ്. തമിഴ്നാട്ടില്‍ ചൊവ്വാഴ്ച വൈകിട്ട് 6 മുതല്‍ 31 അര്‍ധരാത്രി വരെ നിരോധനാജ്ഞ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. അവശ്യ വസ്തുക്കള്‍ ലഭിക്കുന്ന കടകള്‍ തുറയ്ക്കും. ജില്ലാ അതിര്‍ത്തികള്‍ അടച്ചിടും. ക്വാറന്റീനിലുള്ളവർ നിർദേശങ്ങൾ മറികടന്നു പുറത്തിറങ്ങിയാൽ പാസ്പോർട്ട് റദ്ദാക്കാൻ നടപടി സ്വീകരിക്കുമെന്നും തമിഴ്നാട് സർക്കാർ മുന്നറിയിപ്പു നൽകിയിട്ടുണ്ട്.