സ്വന്തം ലേഖകൻ

ലണ്ടൻ : എൻ എച്ച് എസ് വാർഷികദിനത്തിൽ ആരോഗ്യ പ്രവർത്തകർക്ക് ആദരവേകി രാജ്യം. പ്രധാനമന്ത്രി ബോറിസ് ജോൺസനും ചാൾസ് രാജകുമാരനും അടക്കമുള്ളവർ എൻ എച്ച് എസ് പ്രവർത്തകരുടെ നിസ്വാർത്ഥ സേവനത്തിനു നന്ദിയെന്നോണം കരഘോഷം മുഴക്കി. ഡൗണിംഗ് സ്ട്രീറ്റ്, റോയൽ ആൽബർട്ട് ഹാൾ, ബ്ലാക്ക്പൂൾ ടവർ, ഷാർഡ്, വെംബ്ലി ആർച്ച് എന്നിവയെല്ലാം നീല വെളിച്ചത്തിൽ പ്രകാശിച്ചു. പകർച്ചവ്യാധിയുടെ സമയത്ത് മരിച്ചവരെ അനുസ്മരിച്ചുകൊണ്ട് ഒരു മിനിറ്റ് നേരം നിശബ്ദത പാലിക്കുകയും ചെയ്തു. സ്‌കോട്ട്‌ലൻഡ് ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്റ്റർജനും രാജ്യവ്യാപകമായി കരഘോഷത്തിൽ പങ്കുചേർന്നു. നേരത്തെ, ആസ്റ്റൺ വില്ലയ്‌ക്കെതിരായ പ്രീമിയർ ലീഗ് മത്സരത്തിന് മുന്നോടിയായി ലിവർപൂൾ എഫ്‌സി താരങ്ങളും ആരോഗ്യ പ്രവർത്തകരുടെ സേവനങ്ങളെ അഭിനന്ദിച്ചിരുന്നു.

കോവിഡ് 19തിന്റെ രണ്ടാം ഘട്ട വ്യാപനത്തെ നേരിടാൻ എൻ എച്ച് എസ് തയ്യാറെടുക്കുകയാണെന്ന് ചീഫ് എക്സിക്യൂട്ടീവ് സൈമൺ സ്റ്റീവൻസ് അറിയിച്ചു. ആരോഗ്യ സേവനങ്ങൾ മറ്റൊരു പ്രതിസന്ധിയിലേക്കാണ് നീങ്ങികൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. രോഗികളുടെ അതിജീവനത്തിനായി ആരോഗ്യ മേധാവികൾ ഇതിനകം തന്നെ തയ്യാറെടുക്കുകയാണ്. ആശുപത്രികൾ പ്രവർത്തിപ്പിക്കുന്നതിനായി എക്കാലത്തെയും വലിയ പകർച്ചവ്യാധി വാക്സിനേഷൻ പ്രോഗ്രാം ആവശ്യമാണെന്നും സ്റ്റീവൻസ് പറഞ്ഞു. കോവിഡ് രോഗികളാൽ ആശുപത്രികൾ നിറയുമെന്ന ആശങ്ക മാർച്ചിൽ തന്നെ ആരോഗ്യമേധാവികൾ പങ്കുവച്ചിരുന്നു. പകർച്ചവ്യാധി ഒഴിഞ്ഞുപോയിട്ടില്ലെന്നും ഭാവിയിൽ കൂടുതൽ ആളുകൾക്ക് വൈറസ് പിടിപെടുമെന്നും പ്രാദേശികമായി പൊട്ടിപ്പുറപ്പെടുന്നത് തടയാനാവില്ലെന്നും വിദഗ്ദ്ധർ പറഞ്ഞിട്ടുണ്ട്.

കോവിഡ് പിടിപെടാൻ കൂടുതൽ സാധ്യതയുള്ള 50 വയസ്സിനു മുകളിലുള്ള എല്ലാവർക്കും പ്രതിരോധ കുത്തിവയ്പ്പ് നൽകാനുള്ള പദ്ധതികൾ ഇതിനകം തന്നെ പുറത്തുവന്നിട്ടുണ്ട്. എൻഎച്ച്എസ്, കോവിഡ് -19 ന്റെ രണ്ടാം തരംഗത്തിന് തയ്യാറെടുക്കുകയാണെന്ന് ബിബിസിയുടെ ആൻഡ്രൂ മാർ ഷോയിൽ സംസാരിച്ച സൈമൺ പറഞ്ഞു. ഫലപ്രദമായ കോവിഡ് വാക്സിൻ എപ്പോൾ പുറത്തുവരുമെന്നതിൽ വ്യക്തമായ വിവരങ്ങൾ ഇല്ലാത്തതും ആശങ്കയ്ക്ക് കാരണമാകുന്നു. കൊറോണ വൈറസ് ബ്രിട്ടനിൽ തിരിച്ചെത്തുമെന്ന് വിദഗ്ദ്ധർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ ഇവ പ്രാദേശിക ലോക്ക്ഡൗണുകൾ കൊണ്ടാവും ഇനി തടയുക. ബ്രിട്ടനിലെ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും നേതാക്കൾക്ക് അയച്ച കത്തിൽ, മറ്റൊരു ആരോഗ്യ പ്രതിസന്ധിയ്ക്കായി രാജ്യത്തെ തയ്യാറാക്കാൻ ദ്രുതഗതിയിലുള്ള അവലോകനം നടത്തണമെന്ന് ഡോക്ടർമാർ ആവശ്യപ്പെട്ടു. സർക്കാർ ഇപ്പോൾ ഒരു അവലോകനം നടത്തുന്നത് നിർണായകമാണെന്നും അവർ പറഞ്ഞു.