പാലാരിവട്ടത്തിനു പിന്നാലെ ഇടത്, വലത് മുന്നണികള്‍ തമ്മിലുളള രാഷ്ട്രീയ ഏറ്റുമുട്ടലിനു വഴിയൊരുക്കി വൈറ്റില മേല്‍പാലം നിര്‍മാണത്തിലെ ക്രമക്കേടും. വൈറ്റില മേല്‍പാലം നിര്‍മാണ ക്രമക്കേടില്‍ അന്വേഷണമാവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തി. ക്രമക്കേടിനെ പറ്റി അന്വേഷിക്കുന്നതിനു പകരം ക്രമക്കേട് കണ്ടെത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തുമെന്ന പൊതുമരാമത്ത് മന്ത്രിയുടെ നിലപാട് കേട്ടുകേള്‍വിയില്ലാത്തതെന്ന് പി.ടി.തോമസ് എംഎല്‍എ പറഞ്ഞു.

പാലാരിവട്ടം മേല്‍പാലം നിര്‍മാണത്തിലേതിനു സമാനമായ പാളിച്ചകള്‍ നിര്‍മാണം പുരോഗമിക്കുന്ന വൈറ്റില മേല്‍പാലത്തിലുമുണ്ടെന്ന് പൊതുമരാമത്ത് വകുപ്പിലെ ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗമാണ് കണ്ടെത്തിയത്.
പാലാരിവട്ടം പാലത്തിന്‍റെ മാതൃകയില്‍ വൈറ്റില മേല്‍പാലവും ഇ.ശ്രീധരനെ കൊണ്ടു പരിശോധിപ്പിക്കണമെന്നും സമഗ്ര അന്വേഷണം വേണമെന്നും പി.ടി.തോമസ് ആവശ്യപ്പെട്ടു. ക്രമക്കേട് കണ്ടെത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണമുണ്ടാകുമെന്ന പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍റെ നിലപാടിനെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു.

പാലാരിവട്ടം മേല്‍പാലം നിര്‍മാണ ക്രമക്കേടിന്‍റെ പേരില്‍ ഇടതുമുന്നണി യുഡിഎഫിനെ കടന്നാക്രമിക്കുന്നതിനിടെയാണ് ഇടതുമുന്നണി ഭരണകാലത്ത് നിര്‍മാണം തുടങ്ങിയ വൈറ്റില മേല്‍പാലത്തിലും ക്രമക്കേടുണ്ടെന്നു കണ്ടെത്തുന്നത്. ഈ സാഹചര്യത്തില്‍ വിപുലമായ രാഷ്ട്രീയ സമരങ്ങള്‍ സംഘടിപ്പിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.