ഓണ്‍ലൈന്‍ തട്ടിപ്പ് തുടരുന്നു.റിട്ട.സർക്കാർ ഉദ്യോഗസ്ഥന്റെ പെൻഷൻ തുക അടക്കം രണ്ടു ലക്ഷത്തോളം രൂപയാണ് തട്ടിപ്പ് സംഘം കൈക്കലാക്കിയിരിക്കുന്നത്. വ്യാജ ഫോൺ കോളിലൂടെ റിസര്‍വ് ബാങ്കിന്റെ പേരിലാണ് തട്ടിപ്പ് നടത്തിയത്. ആറു ദിവസങ്ങള്‍ക്കു മുന്‍പു നടന്ന തട്ടിപ്പിനെക്കുറിച്ച് സൈബര്‍ സെല്‍ കേസെടുത്ത് അന്വേഷണം തുടങ്ങി.പ്രാഥമിക അന്വേഷണത്തില്‍ ജാര്‍ഖണ്ഡ് കേന്ദ്രീകരിച്ചു തട്ടിപ്പു നടത്തുന്ന സംഘമാണ് ഈ സംഭവത്തിനു പിന്നിലെന്നു ബോധ്യപ്പെട്ടതായി സൈബര്‍ സെല്‍ അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ 22ന് ഉച്ചയ്ക്കാണ് സംഭവം. കോട്ടയം തിരുവാറ്റയിലെ ഇറിഗേഷന്‍ വകുപ്പ് റിട്ട. ചീഫ് എന്‍ജിനീയര്‍ പി.കെ.ഏബ്രഹാമിനു ആണ് പണം നഷ്ടമായത്. മൂന്നു മണിയോടെ റിസര്‍വ് ബാങ്കില്‍ നിന്ന് സുബ്രഹ്മണ്യനാണെന്നു പരിചയപ്പെടുത്തിയ ഫോണ്‍ കോളെത്തി. മുന്‍പു നിരവധി തവണ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി റിസര്‍വ് ബാങ്ക് അധികൃതര്‍ വിളിക്കാറുള്ളതിനാല്‍ ഏബ്രഹാമിന് ആ ഫോണ്‍ കോളില്‍ സംശയം തോന്നിയില്ല. എത്ര എടിഎം കാര്‍ഡ് ഉപയോഗിക്കുന്നുണ്ടെന്നും കാര്‍ഡുകള്‍ നിലവില്‍ ബ്ലോക്കാണെന്നും പറഞ്ഞാണു തട്ടിപ്പുകാരന്‍ വിശ്വാസം ആര്‍ജിച്ചത്.

ഫോണ്‍ ഭാര്യ ഓമനയെ ഏല്‍പ്പിച്ചതോടെ എടിഎം കാര്‍ഡ് നമ്പര്‍, സിവിവി, എക്‌സ്പയറി ഡേറ്റ് തുടങ്ങിയ വിവരങ്ങളും തട്ടിപ്പുകാ!ര്‍ ചോദിച്ചറിഞ്ഞു. ഇതിനിടെ ഈ സംഘം ഫോണിലേക്കയച്ച ചില വ്യാജ സന്ദേശങ്ങള്‍ തിരികെ അയച്ചു തരാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്നു ഫോണിലെത്തിയ ബാങ്ക് ഇടപാടിനുള്ള വണ്‍ ടൈം പാസ് വേര്‍ഡും (ഒടിപി) ഇതേ രീതിയില്‍ തിരികെ വാങ്ങിയ സംഘം പല തവണയായി 1.84 ലക്ഷം രൂപ മൂന്നു ബാങ്കുകളുടെ അക്കൗണ്ടുകളില്‍ നിന്നായി കവര്‍ന്നു. പെന്‍ഷന്‍ ലഭിച്ച തുകയാണ് അക്കൗണ്ടിലുണ്ടായിരുന്നത്. തുടര്‍ന്ന് ഇവര്‍ പൊലീസിലും സൈബര്‍ സെല്ലിലും പരാതി നല്‍കുകയായിരുന്നു.